രണ്ട് സംസ്ഥാനങ്ങളില്‍ ബിജെപി തോല്‍വി ഉറപ്പിച്ചു... മുഖ്യമന്ത്രിമാര്‍ അടിയന്തര യോഗം ചേര്‍ന്നു!!
ദില്ലി: അഞ്ച് സംസ്ഥാനങ്ങൡലേക്ക് എക്സിറ്റ് പോള്‍ ഫലങ്ങള്‍ വന്നതോടെ ബിജെപി കടുത്ത ആശങ്കയിലാണ്. പാര്‍ട്ടിയുടെയും നേതൃത്വത്തിന്റെയും കണക്ക് കൂട്ടലുകള്‍ എല്ലാം പിഴച്ചെന്നാണ് ഉന്നത നേതാക്കളുടെ അഭിപ്രായം. ഭരണവിരുദ്ധ വികാരം ഇത്രത്തോളമുണ്ടെന്ന് മനസ്സിക്കാന്‍ ബിജെപിക്ക് സാധിച്ചില്ലെന്നാണ് വിലയിരുത്തല്‍. കോണ്‍ഗ്രസിനെ ചെറുതായി കണ്ടതും വലിയ തിരിച്ചടിക്ക് കാരണമാകുമെന്നാണ് ഇവര്‍ പറയുന്നത്.
അതേസമയം ദേശീയ നേതൃത്വത്തിന് സംസ്ഥാന നേതൃത്വം തോല്‍വിയെ തുടര്‍ന്ന് മറുപടി നല്‍കേണ്ടി വരുമെന്നാണ് സൂചന. ഇനി സംസ്ഥാനങ്ങളുടെ പൂര്‍ണ നിയന്ത്രണം അമിത് ഷാ ഏറ്റെടുക്കുമെന്നാണ് സൂചന. എന്നാല്‍ തോല്‍വിക്ക് കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ഇരു സംസ്ഥാനങ്ങളിലുള്ളവര്‍ പരാതിപ്പെടുന്നുണ്ട്. അമിത് ഷായുമായുള്ള പ്രശ്നങ്ങളാണ് രാജസ്ഥാനില്‍ വരാന്‍ പോകുന്ന തോല്‍വിക്ക് കാരണമെന്നാണ് വസുന്ധര രാജ ഉന്നയിക്കുന്നത്.
തോല്‍വി ഭയം
രാജസ്ഥാനില്‍ ബിജെപി ക്യാമ്പ് ഒന്നാകെ നിരാശയിലാണ്. എക്സിറ്റ് പോള്‍ ഫലങ്ങളെല്ലാം ബിജെപിക്ക് എതിരാണ്. 2013ല്‍ എക്സിറ്റ് പോള്‍ ഫലങ്ങളേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ബിജെപിക്ക് ലഭിക്കുമെന്ന് വസുന്ധര രാജയ്ക്ക് ഉറപ്പായിരുന്നു. എന്നാല്‍ ഇത്തവണ മാധ്യമങ്ങളെ കാണാന്‍ പോലും അവര്‍ തയ്യാറായില്ല. പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ മദന്‍ ലാല്‍ സെയ്നിയുമായിട്ടാണ് വസുന്ധര കൂടിക്കാഴ്ച്ച നടത്തിയത്. എന്നാല്‍ സെയ്നിയും ഗ്രൗണ്ട് റിപ്പോര്‍ട്ട് പാര്‍ട്ടിക്ക് എതിരാണെന്ന് സൂചിപ്പിച്ചു.
മുതിര്‍ന്ന നേതാക്കളുടെ യോഗം
മുതിര്‍ന്ന നേതാക്കളുടെ യോഗവും വിളിച്ചിട്ടുണ്ട് വസുന്ധര രാജ. തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ കോര്‍ഡിനേറ്റര്‍ ഗജേന്ദ്ര ഷെഖാവത്തും ഈ യോഗത്തില്‍ പങ്കെടുത്തു. പാര്‍ട്ടിയിലെ വിഭാഗീയത വലിയ പ്രതിസന്ധിയായെന്നാണ് വിലയിരുത്തല്‍. സംസ്ഥാന ഘടകം തോല്‍വിക്ക് ശേഷമുണ്ടായേക്കാവുന്ന കാര്യങ്ങളാണ് ചര്‍ച്ച ചെയ്തത്. തീര്‍ച്ചയായും നേതൃത്വത്തില്‍ അടിമുടി മാറ്റം വരാന്‍ സാധ്യതയുണ്ട്. എന്നാല്‍ അതിലും വലിയ പൊട്ടിത്തെറി ബിജെപിയിലുണ്ടാവുമെന്നാണ് സൂചന.
പൈലറ്റിനെ വിലകുറച്ച് കണ്ടു
സച്ചിന് പൈലറ്റിനെ ബിജെപി വിലകുറച്ച് കണ്ടെന്നാണ് മദന്‍ലാലും ഷെഖാവത്തും പറഞ്ഞത്. പൈലറ്റ് രാഷ്ട്രീയത്തില്‍ ഒന്നുമല്ലെന്ന വസുന്ധരയുടെ പ്രസ്താവന പാര്‍ട്ടിക്ക് ദോഷം ചെയ്തെന്നാണ് വിലയിരുത്തല്‍. പ്രവര്‍ത്തകരെ ഏകോപിപ്പിക്കുന്നതിലും മുഖ്യമന്ത്രി പരാജയപ്പെട്ടെന്നാണ് വിമര്‍ശനം. അതേസമയം അവര്‍ക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ കലാപക്കൊടി ഉയരുന്നുണ്ട്. ബിജെപി രാജസ്ഥാനില്‍ തകര്‍ന്നടിഞ്ഞാല്‍ മുതിര്‍ന്ന നേതാക്കളും വിമതരും വസുന്ധര രാജയ്ക്കെതിരെ പുതിയ നീക്കം ആരംഭിക്കും. നേതൃത്വത്തിന് പരാതി നല്‍കുമെന്നാണ് സൂചന.
അമിത ആത്മവിശ്വാസം
മധ്യപ്രദേശില്‍ ബിജെപി അമിത ആത്മവിശ്വാസമാണ് കാണിച്ചത്. ശിവരാജ് സിംഗ് നാലാമതും മുഖ്യമന്ത്രിയാവുമെന്ന് ഫലം വരുന്നതിന് മുമ്പേ ബിജെപി പ്രഖ്യാപിച്ചു. അദ്ദേഹത്തിന് സംസ്ഥാന സമിതിയില്‍ സ്വീകരണവും നല്കി. സംസ്ഥാന അധ്യക്ഷന്‍ രാകേഷ് സിംഗ്, ആഭ്യന്തര മന്ത്രി ഭൂപേന്ദ്ര സിംഗ്, മനോഹര്‍ ഉത്വല്‍ എന്നിവരും ചടങ്ങിനെത്തിയിരുന്നു. എന്നാല്‍ ഇവര്‍ക്കൊക്കെ ആത്മവിശ്വാസത്തിന്റെ കുറവ് പ്രകടമായിരുന്നു. ജയിക്കുമെന്ന പ്രതീതി കൊണ്ടുവരാന്‍ മാത്രമാണ് ബിജെപി ഇത്തരമൊരു നീക്കത്തിലൂടെ ശ്രമിച്ചത്.
ഗ്രൗണ്ട് റിപ്പോര്‍ട്ട്
മധ്യപ്രദേശില്‍ ഗ്രൗണ്ട് റിപ്പോര്‍ട്ട് പ്രകാരം ബിജെപിക്ക് അധികാരം നഷ്ടമാകുമെന്നാണ്. നേരത്തെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലും ഇത് തന്നെയായിരുന്നു പറഞ്ഞിരുന്നത്. ഇത് ശിവരാജ് സിംഗ് ചൗഹാന് തന്നെ നേരിട്ട് നടത്തിയതായിരുന്നു. ഇതാണ് മധ്യപ്രദേശ് ഘടകത്തെ ഏറ്റവും ആശങ്കപ്പെടുത്തുന്ന ഘടകം. എന്നാല്‍ ചൗഹാന് ഇപ്പോഴും ജയിക്കുമെന്ന് തന്നെയാണ് ദേശീയ നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. പാര്‍ട്ടിയുടെ അവലോകന യോഗത്തില്‍ കാര്‍ഷിക മേഖലകളില്‍ നിലവിലുള്ള സീറ്റ് നില മൂന്നിലൊന്നായി കുറയുമെന്നാണ് ഉള്ളത്.
മോദിയും ചൗഹാനും തമ്മില്‍
ശിവരാജ് സിംഗ് ചൗഹാനും വസുന്ധര രാജയും ദേശീയ നേതൃത്വത്തിന്റെ കണ്ണിലെ കരടാണ്. മോദിയെ ദേശീയ നേതൃത്വം പ്രധാനമന്ത്രി പദത്തിലേക്ക് നിര്‍ദേശിച്ചപ്പോള്‍ അന്ന് വെല്ലുവിളിയായുണ്ടായിരുന്നത് ചൗഹാനായിരുന്നു. എല്‍കെ അദ്വാനിക്കും താല്പര്യം ചൗഹാനായിരുന്നു. മോദിക്കും ചൗഹാനും ഒരേ ട്രാക്ക് റെക്കോര്‍ഡുമായിരുന്നു ഉള്ളത്. മൂന്ന് തവണ മുഖ്യമന്ത്രിയായിട്ടുള്ളവരായിരുന്നു ഇരുവരും. പക്ഷേ മോദി, അമിത് ഷായെയും രാജ്നാഥ് സിംഗിനെയും ഉപയോഗിച്ചായിരുന്നു പ്രധാനമന്ത്രി പദത്തിലേക്കെത്തിയത്. ഇതിന് ശേഷം ഇരുവരും തമ്മില്‍ അടുത്ത ബന്ധത്തില്‍ അല്ല. അദ്വാനി പാര്‍ട്ടിക്കുള്ളില്‍ ഒതുക്കപ്പെട്ടതോടെ ചൗഹാന് തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ്
ദേശീയ നേതൃത്വം വാളെടുക്കും
ചൗഹാന്റെ വീഴ്ച്ചയ്ക്കായി കാത്തിരിക്കുകയാണ് മോദി. തിരഞ്ഞെടുപ്പ് തോല്‍വിയുടെ പേരില്‍ അദ്ദേഹം പാര്‍ട്ടിക്കുള്ളില്‍ ഒതുക്കപ്പെടാനാണ് സാധ്യത കൂടുതല്‍. അതല്ലെങ്കില്‍ ചൗഹാനെ ദേശീയ നേതൃത്വത്തിലേക്ക് കൊണ്ടുവന്ന് അപ്രധാനമായ ഏതെങ്കിലും മന്ത്രി സ്ഥാനം നല്കി ഒതുക്കാനും മോദി ലക്ഷ്യമിടുന്നുണ്ട്. വസുന്ധര അമിത് ഷായുമായി ഇടഞ്ഞതിനാല്‍ ഇത്തരമൊരു നടപടി അവര്‍ക്കെതിരെയും ഉണ്ടാകും. മിക്കവാറും അവര്‍ ഇനി മുഖ്യമന്ത്രി പദത്തില്‍ തിരിച്ചെത്തില്ല. രണ്ട് മുഖ്യമന്ത്രിമാരും തോല്‍വിയുടെ ഉത്തരവാദിത്തവും ഏറ്റെടുക്കേണ്ടി വരും.
കോണ്‍ഗ്രസിന്റെ ഉറപ്പ് ഇങ്ങനെ....
ബിജെപി ആശങ്കപ്പെട്ട് തെക്ക് വടക്ക് ഓടുമ്പോള്‍ കോണ്‍ഗ്രസ് കൃത്യമായ അവലോകനമാണ് തയ്യാറാക്കിയത്. മധ്യപ്രദേശില്‍ 130ലധികം സീറ്റ് ലഭിക്കുമെന്നും, ഏതൊക്കെ മേഖലകളില്‍ ബിജെപിക്ക് സീറ്റ് നഷ്ടപ്പെടുമെന്നും അത് കോണ്‍ഗ്രസിന് നേട്ടമാകുമെന്നും കമല്‍നാഥ് റിപ്പോര്‍ട്ട് നല്കി കഴിഞ്ഞു. രാജസ്ഥാനില്‍ അശോക് ഗെലോട്ടാണ് റിപ്പോര്‍ട്ട് നല്‍കിയത്. ഛത്തീസ്ഗഡ് നേതൃത്വം കോണ്‍ഗ്രസിന് 58 സീറ്റ് ലഭിക്കുമെന്നാണ്. ഇവര്‍ ബിജെപിയില്‍ നിന്ന് വ്യത്യസ്തമായ രീതിയാണ് ഇതിനായി സ്വീകരിച്ചത്.
മധ്യപ്രദേശിൽ ബിജെപി തന്നെ; തിരഞ്ഞെടുപ്പ് വിജയം ഉറപ്പിച്ച് ശിവരാജ് സിംഗ് ചൗഹാൻ, ആഘോഷം തുടങ്ങി
തെലങ്കാനയില്‍ കിങ് മേക്കറാകാന്‍ ബിജെപി; ടിആര്‍എസിന് പിന്തുണ, കോണ്‍ഗ്രസിനെ തടയാന്‍ പുതിയ സഖ്യം