ബംഗാളിൽ ബിജെപിയുടെ തുറുപ്പ് ചീട്ട് മമതയുടെ അടുപ്പക്കാരി; തിരഞ്ഞെടുപ്പ് ഫോർമുല മാറ്റാൻ ബിജെപി
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ കേന്ദ്രവും മമതാ ബാനർജി സർക്കാരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. ബംഗാളിലെ പോലീസ് കമ്മീഷണറെ ചോദ്യം ചെയ്യാനെത്തിയ സിബിഐ ഉദ്യോഗസ്ഥരെ തടഞ്ഞതിന് പിന്നാലെയാണ് സംസ്ഥാനത്ത് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. സംസ്ഥാന ഭരണം അട്ടിമറിക്കാൻ കേന്ദ്രം ശ്രമിക്കുന്നുവെന്നാരോപിച്ച് അർത്ഥരാത്രി മമതാ ബാനർജി സത്യാഗ്രഹം ഇരിക്കുന്നത് വരെയെത്തി കാര്യങ്ങൾ.
സംസ്ഥാനത്തെ നിർണായക നീക്കങ്ങൾ സജീവമായിരിക്കുന്നതിനിടെയാണ് മമതാ ബാനർജിയുടെ നടപടിയെ രൂക്ഷമായി വിമർശിച്ച് മമതയുടെ അടുത്ത സുഹൃത്തും മുൻ ഐപിഎസ് ഉദ്യോഗസ്ഥയുമായ ഭാരതി ഘോഷ് ബിജെപിയിൽ ചേർന്നത്. മമതയുടെ തന്ത്രങ്ങൾ അറിയുന്ന ഭാരതി ഘോഷിന്റെ വരവ് ബംഗാളിൽ തുറുപ്പ് ചീട്ടാക്കാനുള്ള ഒരുക്കത്തിലാണ് ബിജെപി. വിശദാംശങ്ങൾ ഇങ്ങനെ:
മമതയുടെ അടുപ്പക്കാരി
മമതാ ബാനർജിയുമായി ഏറെ അടുപ്പത്തിലായിരുന്ന വ്യക്തിയാണ് മുൻ ഐപിഎസ് ഉദ്യോഗസ്ഥ കൂടിയായ ഭാരതി ഘോഷ്. പണം തട്ടിപ്പ് കേസിൽ അന്വേ,ണം നേരിടുന്ന വ്യക്തിയാണ് ഭാരതി ഘോഷ്. ഭർത്താവ് രാജു ഘോഷാകട്ടെ സിഐഡിയുടെ കസ്റ്റഡിയിലാണ്.
മമതയ്ക്ക് രൂക്ഷ വിമർശനം
ബംഗാളിൽ നടക്കുന്നത് ജനാധിപത്യമല്ല മറിച്ച് മസിൽ പവറാണെന്നാണ് ഭാരതി ഘോഷ് ആരോപിക്കുന്നത്. തൃണമൂലിന്റെ ആവശ്യങ്ങൾ നടത്തിക്കൊടുത്തപ്പോൾ അവർ തന്നെ സത്യസന്ധമായി കണ്ടുവെന്നും തെറ്റ് ചെയ്യില്ലെന്ന് ഉറപ്പിച്ച് പറയാൻ ശ്രമിച്ചതോടെ തന്നെ ക്രിമിനൽ കേസുകളിൽ പെടുത്താൻ മമതാ ബാനർജി ശ്രമം നടത്തിയെന്നായിരുന്നു ഭാരതി ഘോഷിന്റെ ആരോപണം.
പ്രതീക്ഷയോടെ ബിജെപി
ശക്തയായ മുൻ ഐപിഎസ് ഉദ്യോഗസ്ഥയുടെ വരവോടെ വലിയ പ്രതീക്ഷയിലാണ് ബംഗാളിലെ ബിജെപി കേന്ദ്രങ്ങൾ. കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദും ബംഗാളിന്റെ ചുമതലയുള്ള വിജയ് വർഗീയയും ടിഎംസി വിട്ട് ബിജെപിയിലെത്തിയ മുകൾ റോയിയും ചേർന്നാണ് ഭാരതി ഘോഷിനെ സ്വാഗതം ചെയ്തത്.
രാജീവ് കുമാറിനെതിരെ
ചിട്ടി തട്ടിപ്പ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ രാജീവ് കുമാറിനെ ചോദ്യം ചെയ്യാൻ അനുവദിക്കാത്ത മമതാ ബാനർജിയുടെ നടപടിയെ ഭാരതി ഘോഷ് രൂക്ഷമായി വിമർശിച്ചിരുന്നു. ലോകത്തിലെ ഏറ്റവും നല്ല ഉദ്യോഗസ്ഥനാണ് രാജീവ് കുമാറെങ്കിൽ ചിട്ടിതട്ടിപ്പ് കേസിൽ ഒരു പ്രതിയെ പോലും പിടികൂടാനാകാത്തത് എന്തുകൊണ്ടാണെന്ന് അവർ ചോദിക്കുന്നു.
മമതയെ പ്രതിരോധിക്കാൻ
മമതാ ബാനർജിയെ പ്രതിരോധിക്കാൻ അവരുടെ അടുപ്പക്കാരിയായിരുന്നു ഭാരതി ഘോഷിനെ കളത്തിലിറക്കാനാണ് ബിജെപിയുടെ നീക്കം. മമതാ ബാനർജിയുടെ ഭരണത്തിന് കീഴിൽ ഒരുമിച്ച് പ്രവർത്തിച്ചവരാണ് രാജീവ് കുമാറും ഭാരതി ഘോഷും. പോലീസിനെ ഉപയോഗിച്ച് മമതാ ബാനർജി തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് ബിജെപി ആരോപണം ഉന്നയിച്ചിരുന്നു.
ഭാരതി ഘോഷിന് സ്ഥലംമാറ്റം
മമതാ ബാനർജിയുടെ അടുപ്പക്കാരിയായ ഭാരതി ഘോഷിനെതിരെ പ്രതിപക്ഷം പരാതി നൽകിയതിനെ തുടർന്ന് 2014ലെ പൊതുതിരഞ്ഞെടുപ്പിലും 2016ലെ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്തും ഭാരതി ഘോഷിനെ സ്ഥലം മാറ്റിയിരുന്നു. ടിഎംസിയിലെ ഉള്ളുകളികളും പോലീസിനെ ഉപയോഗിച്ച് എങ്ങനെയാണ് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതെന്നും ഭാരതി ഘോഷിനറിയാം, അതുകൊണ്ട് തന്നെ മമതയുടെ നീക്കങ്ങളെ പ്രതിരോധിക്കാൻ ഭാരതി ഘോഷിനാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.
ടെക് വിദഗ്ധൻ
സംസ്ഥാനത്തെ ഏറ്റവും മികച്ച പോലീസ് ഉദ്യോഗസ്ഥനാണ് രാജീവ് കുമാറെന്നാണ് മമതാ ബാനർജി പറയുന്നത്. 2016ൽ തന്റെ രാഷ്ട്രീയ എതിരാളികളെ നേരിടാൻ മമതാ ബാനർജി രാജീവ് കുമാറിനെ നിയോഗിച്ചതായി കോൺഗ്രസും ബിജെപിയും ആരോപണം ഉന്നയിച്ചിരുന്നു. യൂണിവേഴ്സിറ്റി ഓഫ് റൂർക്കിയിൽ നിന്നും കംപ്യൂട്ടർ സയൻസ് ബിരുദം നേടിയ ആളാണ് രാജീവ് കുമാർ. ഒരു ടെക് വിദഗ്ധൻ എന്ന നിലയിൽ കൂടിയാണ് സേനയിൽ അദ്ദേഹം അറിയപ്പെടുന്നത്. ബംഗാളിലെ ഒളിഞ്ഞുനോട്ടക്കാരനായ പോലീസുകാരനെന്നാണ് അമിത് ഷാ രാജീവ് കുമാറിനെ വിശേഷിപ്പിച്ചത്.
അടിച്ചമർത്താൻ പോലീസ്
പോലീസിനെ ഉപയോഗിച്ച് തിരഞ്ഞെടുപ്പിൽ അട്ടിമറികൾ നടത്താറുണ്ടെന്ന് മുതിർ ഉദ്യോഗസ്ഥർ തന്നെ സമ്മതിച്ചതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ഭാരതി ഘോഷ് എന്ന മുൻ ഐപിഎസ് ഉദ്യോഗസ്ഥ പാർട്ടി പാളയത്തിൽ എത്തിയതോടെ മമതയുടെ തന്ത്രങ്ങളെ എളുപ്പം മറികടക്കാനാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.
ഉത്തർപ്രദേശിൽ ബിജെപിക്ക് അടിപതറും; മോദിക്ക് വോട്ടില്ലെന്ന് കർഷകർ, ഗോസംരക്ഷണത്തിന്റെ ഫലം ഇതാണ്!!