സംഘപരിവാറിനെതിരെ ആഞ്ഞടിച്ച് പ്രകാശ് രാജ് വീണ്ടും.. എതിർപ്പുകളെ അടിച്ചമർത്തുന്നു.. ഇത് ഭയം വിതയ്ക്കൽ!
ചെന്നൈ: നടന്‍ പ്രകാശ് രാജ് അടുത്തിടെ സംഘപരിവാര്‍ അനുകൂലികളുടെ കണ്ണിലെ കരടായി മാറിയിരിക്കുകയാണ്. ബിജെപി ഭരിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നിലപാടുകള്‍ക്കെതിരെ ഉറച്ച ശബ്ദമുയര്‍ത്തുന്നു എന്നതാണ് കാരണം. തമിഴ് താരങ്ങളില്‍ രാഷ്ട്രീയ വിഷയങ്ങളില്‍ ഇടപെടുകയും അഭിപ്രായം ചെയ്യുന്ന താരങ്ങളില്‍ കമല ഹാസനൊപ്പം പ്രകാശ് രാജുമുണ്ട്. നോട്ട് നിരോധനവുമായി ബന്ധപ്പെട്ടും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടും പ്രകാശ് രാജെടുത്ത നിലപാട് അദ്ദേഹത്തെ സംഘികളുടെ പൊതു ശത്രുവാക്കി മാറ്റിയിട്ടുണ്ട്. ബിജെപിക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി നടന്‍ രംഗത്തെത്തിയിരിക്കുകയാണ്.
അഭിപ്രായത്തിനുള്ള സ്വാതന്ത്ര്യമില്ല
ബിജെപി ഭരിക്കുന്ന രാജ്യത്ത് പൗരന് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം പോലുമില്ലെന്നാണ് പ്രകാശ് രാജ് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. അധികാരത്തിനുള്ള ആര്‍ത്തിയാണ് ബിജെപിക്കെന്ന് വിമര്‍ശിച്ച അദ്ദേഹം, അഭിപ്രായ ഭിന്നതകളെ കേന്ദ്രം അടിച്ചമര്‍ത്തുകയാണ് എന്നും ആരോപിച്ചു. ഇത് വളരെ നാളുകളായി ഇവിടെ നടക്കുകയാണ്.
അമീറിനേയും ഷാരൂഖിനേയും ഒതുക്കി
നടന്‍ ഷാരൂഖ് ഖാനെ അവര്‍ ഒതുക്കി. മാത്രമല്ല അമീര്‍ ഖാനെയും. അമീറിനെ അംബാസിഡര്‍ സ്ഥാനത്ത് നിന്നു പോലും നീക്കി. അദ്ദേഹത്തിന്റെ പരസ്യങ്ങള്‍ നിര്‍ത്തിച്ചു. താന്‍ അഭിനയിക്കുന്ന പല പരസ്യങ്ങളും നിര്‍ത്തലാക്കിക്കൊണ്ടിരിക്കുകയാണ്. പണം ഇടപെടുന്ന വിഷയമായതിനാല്‍ അതേക്കുറിച്ച് കൂടുതല്‍ പറയുന്നില്ലെന്നും പ്രകാശ് രാജ് പറഞ്ഞു.
പശുവിന് വേണ്ടി ആളെക്കൊല്ലൽ
രാജ്യത്ത് അസഹിഷ്ണുത വലിയ തോതില്‍ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നു. പശുവിന്റെ പേരില്‍ ആളെക്കൊല്ലുന്നതിനേയും പ്രകാശ് രാജ് രൂക്ഷമായി വിമര്‍ശിച്ചു. പശുവിന് വേണ്ടി നിയമം പാസാക്കട്ടെ. അല്ലാതെ സംശയത്തിന്റെ പേരില്‍ ആളുകളെ കൊല്ലുകയല്ല വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ആണും പെണ്ണും ഒരുമിച്ചിരിക്കുകയാണെങ്കില്‍ നിങ്ങളവരെ കല്ലെറിയുകയും അപമാനിക്കുകയും വിവാഹം കഴിപ്പിക്കുകയും ചെയ്യുന്നു.
ഇത് ഭയം വിതയ്ക്കല്‍
ഇത്തരക്കാരാണോ ഈ രാജ്യത്തെ പ്രതിനിധീകരിക്കുന്നത് എന്നും പ്രകാശ് രാജ് ചോദിക്കുന്നു. ഇത് ഭയം വിതയ്ക്കല്‍ അല്ലെങ്കില്‍ പിന്നെന്താണ് ? രാജ്യത്തെ വലിയൊരു വിഭാഗം വരുന്ന നിശബ്ദ ഭൂരിപക്ഷം ബിജെപിക്ക് വോട്ട് ചെയ്തത് മണ്ടത്തരമായി എന്ന് തിരിച്ചറിയുന്നുണ്ട്. ബിജെപിയെ മാത്രമല്ല, സിനിമാ താരങ്ങള്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിനേയും പ്രകാശ് രാജ് രൂക്ഷമായി വിമര്‍ശിച്ചു.
താരങ്ങൾ രാഷ്ട്രീയത്തിൽ വേണ്ട
സിനിമാ താരങ്ങള്‍ രാഷ്ട്രീയ പ്രവേശനം നടത്തുന്നതിനോട് താന്‍ ഒരു വിധത്തിലും യോജിക്കുന്നില്ല. താരങ്ങളുടെ രാഷ്ട്രീയ പ്രവേശനം രാജ്യത്തിന്റെ ദുരന്തമാണ്. രാജ്യം നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് കൃത്യമായ കാഴ്ചപ്പാടുള്ളവരാണ് രാഷ്ട്രീയത്തിലേക്ക് വരേണ്ടത്. നിങ്ങള്‍ പ്രശസ്തനാണ് എന്നതല്ല രാഷ്ട്രീയ പ്രവേശനത്തിനുള്ള മാനദണ്ഡമെന്നും പ്രകാശ് രാജ് വ്യക്തമാക്കി.
താരങ്ങളുടെ രാഷ്ട്രീയ പ്രവേശനം
സിനിമാ താരങ്ങള്‍ രാഷ്ട്രീയ പ്രവേശനം നടത്തുന്നതിനോട് താന്‍ ഒരു വിധത്തിലും യോജിക്കുന്നില്ല. താരങ്ങളുടെ രാഷ്ട്രീയ പ്രവേശനം രാജ്യത്തിന്റെ ദുരന്തമാണ്. രാജ്യം നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് കൃത്യമായ കാഴ്ചപ്പാടുള്ളവരാണ് രാഷ്ട്രീയത്തിലേക്ക് വരേണ്ടത്. നിങ്ങള്‍ പ്രശസ്തനാണ് എന്നതല്ല രാഷ്ട്രീയ പ്രവേശനത്തിനുള്ള മാനദണ്ഡമെന്നും പ്രകാശ് രാജ് വ്യക്തമാക്കി.
ദേശീയഗാനവും രാജ്യസ്നേഹവും
സിനിമാ തിയറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കിയതിനേയും പ്രകാശ് രാജ് ചോദ്യം ചെയ്തു. രാജ്യസ്‌നേഹം കാണിക്കാനാണ് തിയറ്ററില്‍ ദേശീയ ഗാനം കേള്‍പ്പിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കുന്നതെന്ന് കരുതുന്നില്ലെന്ന് പ്രകാശ് രാജ് അഭിപ്രായപ്പെട്ടു. നേരത്തെയും നിശിതമായ വിമര്‍ശനം മോദി സര്‍ക്കാരിനെതിരെ നടന്‍ ഉന്നയിച്ചിരുന്നു. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രധാനമന്ത്രി മൗനം പാലിക്കുന്നതിനെതിരെ പ്രകാശ് രാജ് രംഗത്ത് വന്നിരുന്നു.
മണ്ടത്തരത്തിന് മാപ്പ് ചോദിക്കൂ
നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികത്തിലും രൂക്ഷ വിമര്‍ശനം ഉന്നയിച്ച് പ്രകാശ് രാജ് രംഗത്ത് വരികയുണ്ടായി. നോട്ട് നിരോധനം ഈ കാലഘട്ടം കണ്ട ഏറ്റവും വലിയ മണ്ടത്തരം ആയിരുന്നുവെന്നും ഈ തെറ്റിന് ബിജെപി സര്‍ക്കാര്‍ മാപ്പ് പറയണം എന്നുമാണ് പ്രകാശ് രാജ് ആവശ്യപ്പെട്ടത്. നോട്ട് നിരോധിച്ചപ്പോള്‍ പണക്കാരന്‍ തന്റെ കള്ളപ്പണം പല വഴികളിലൂടെ വെളുപ്പിച്ചെടുത്തു. എന്നാലീ തീരുമാനത്തിന്റെ ആഘാതം ലക്ഷക്കണക്കിന് വരുന്ന പാവങ്ങളെ തീര്‍ത്തും നിസ്സഹായരാക്കി. അസംഘടിത മേഖലയിലെ തൊഴിലാളികളെ നോട്ട് നിരോധനം വട്ടം കറക്കി. ഈ ആനമണ്ടത്തരത്തിന് മാപ്പ് ചോദിക്കാന്‍ ഇനിയെങ്കിലും തയ്യാറാണോ എന്നാണ് നടന്‍ ട്വീറ്റ് ചെയ്തത്.