'കാള കുത്തിവീഴ്ത്താന്‍' ശ്രമിക്കുന്നത് നിയമവ്യവസ്ഥയെ മാത്രമല്ല, ബിജെപി പ്രതീക്ഷകളെക്കൂടിയാണ് ?
ജെല്ലിക്കെട്ട് പ്രക്ഷോഭത്തെ രാഷ്ട്രീയമായി മുതലെടുക്കാനാവാതെ ബിജെപി
ചെന്നൈ: എന്തൊക്കെ വന്നാലും തമിഴ് ജനത ഒറ്റക്കെട്ടാണ്. അവിടെ ദ്രാവിഡ രാഷ്ട്രീയത്തിനല്ലാതെ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിക്കും സ്ഥാനമില്ലെന്ന് ഇപ്പോള്‍ ജെല്ലിക്കെട്ടിനെതിരേ നടക്കുന്ന പ്രതിഷേധസമരങ്ങള്‍ അടിവരയിടുന്നു. മറ്റു സംസ്ഥാനങ്ങളില്‍ ഹിന്ദുത്വവിഷം പടര്‍ത്തി ബിജെപി നേട്ടം കൊയ്യുമ്പോള്‍ തമിഴ്‌നാട്ടില്‍ മാത്രം ഇതു നടക്കുന്നില്ല. ദ്രാവിഡ രാഷ്ട്രീയത്തിനു മുന്നില്‍ മറുപടിയില്ലാതെ പകച്ചുനില്‍ക്കുകയാണ് ബിജെപി നേതൃത്വം.
ജെല്ലിക്കെട്ട് വിഷയം ബിജെപിക്കു വേണെങ്കില്‍ ഹിന്ദുത്വവുമായി കൂട്ടിയിണക്കി ജനങ്ങളുടെ കണ്ണില്‍ പൊടിവിതറി നേട്ടം കൊയ്യാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ അതിന് അവര്‍ക്കു സാധിച്ചില്ലെന്ന് കാണാന്‍ സാധിക്കും. തമിഴ്‌നാട്ടിലെ നിലവിലെ രാഷ്ട്രീയ അവസ്ഥ പരിഗണിക്കുമ്പോള്‍ ബിജെപി മികച്ച സാധ്യതയാണുണ്ടാ യിരുന്നത്. മുന്‍ മുഖ്യമന്ത്രിയും ജനങ്ങള്‍ക്കു പ്രിയങ്കരിയുമായ ജയലളിതയുടെ മരണശേഷം എഐഡിഎംകെ നാഥനില്ലാത്ത സ്‌കൂള്‍ പോലെയായി മാറിക്കഴിഞ്ഞു. മറുഭാഗത്ത് ഡിഎംകെയാവട്ടെ പുതിയ ആശയങ്ങളോ പ്രചോദനമോ ഇല്ലാതെ തളര്‍ന്ന അവസ്ഥയിലുമാണ്. ഇത്തരമൊരു സാഹചര്യം മറ്റ് ഏതെങ്കിലും സം സ്ഥാനത്തായിരുന്നെങ്കില്‍ ബിജെപി കത്തിക്കയറുമായിരുന്നു. എന്നാല്‍ തമി ഴ്‌നാട്ടിലെ ദ്രാവിഡ രാഷ്ട്രീയത്തെ ദുര്‍ബലപ്പെടുത്താനുള്ള സൂത്രവഴികളൊന്നും കണ്ടെത്താന്‍ ബിജെപിക്കായില്ല.
ഇപ്പോള്‍ ജെല്ലിക്കെട്ട് നിരോധനത്തിനെതിരേ തമിഴ്‌നാട്ടില്‍ നടക്കുന്ന പ്രതിഷേധസമരം തന്നെ നോക്കിയാല്‍ നമുക്ക് ഒരു കാര്യം വ്യക്തമാവും. അവിടെ ഭരണപാര്‍ട്ടിയായ എഐഡിഎംകെയോ പ്രതിപക്ഷമായ ഡിഎംകെയോ അല്ല സമരത്തിനു നേതൃത്വം നല്‍കുന്നത്. ജെല്ലിക്കെട്ട് എന്നത് തമിഴ്‌നാട്ടുകാരുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. അതുകൊണ്ടു തന്നെ അവര്‍ രാഷ്ട്രീയ, വംശീയ ഭേദമില്ലാതെയാണ് ഇതിനു വേണ്ടി കൈകോര്‍ത്ത് സമരമുഖത്തത്തിയത്. രണ്ടു ചേരികളായി തിരിഞ്ഞെങ്കിലും അവിടുത്തെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ കരുത്ത് തന്നെയാണ് ഇതു വിളിച്ചോതുന്നത്.
ബിജെപിക്ക് കരുത്തുണ്ടായിരുന്നെങ്കില്‍ അവര്‍ക്ക് ഈ സമരത്തിന്റെ ചുക്കാന്‍ ഏറ്റെടുത്ത് ജനങ്ങളെ ഒരുമിച്ച് അണിനിരത്തി നേട്ടം കൊയ്യാമായിരുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ എഐഡിഎംകെ, ഡിഎംകെ ശക്തികളെ ദുര്‍ബലപ്പെടുത്താനും ഇതിലൂടെ ബിജെപിക്കു സാധിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ കൈകെട്ടി നോക്കിനില്‍ക്കാന്‍ മാത്രമേ ബിജെപിക്കാവുന്നുള്ളൂ. ദ്രാവിഡ രാഷ്ട്രീയത്തെ തകര്‍ക്കാനുള്ള ആയുധങ്ങളൊന്നും ഇല്ലെന്നതു തന്നെയാണ് ബിജെപി നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. ദക്ഷിണേന്ത്യയില്‍ തമിഴ്‌നാടൊഴികെ മറ്റു സംസ്ഥാനങ്ങളിലെല്ലാം ബിജെപി പിടിമുറുക്കിക്കൊണ്ടിരിക്കുകയാണ്. 2007ല്‍ കര്‍ണാടകയില്‍ ശക്തി തെളിയിച്ച ബിജെപി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലും അക്കൗണ്ട് തുറന്നു. പക്ഷെ തമിഴ്‌നാട് പഴയ തമിഴ്‌നാട് തന്നെയാണ്.
2014ല്‍ നരേന്ദ്ര മോദി തരംഗം രാജ്യത്താകെ അലയടിച്ചെങ്കിലും തമിഴ്‌നാട്ടില്‍ ഇതിന്റെ പ്രഭാവമൊന്നും കണ്ടില്ല. തിരഞ്ഞെടുപ്പില്‍ ബിജെപിയുള്‍പ്പെട്ട എന്‍ഡിഎയ്ക്ക് ജയിക്കാനയത് രണ്ടു സീറ്റ് മാത്രമാണ്. അതിലൊന്ന് ഡിഎംകെ കൊണ്ടുപോവുകയും ചെയ്തു. തമിഴ്‌നാട്ടില്‍ ഹിന്ദു,മുസ്‌ലീം, ക്രിസ്ത്യന്‍ വേര്‍തിരിക്കല്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്. രാജ്യത്തെ ഭാഷയുടെ പേരില്‍ വേര്‍തിരിക്കാനുള്ള നീക്കത്തിനെതിരേ പെരിയാര്‍ ഇ വി രാമസ്വാമിയുടെ നേതൃത്വത്തില്‍ 1930കളില്‍ ദ്രാവിഡസമൂഹം ഒറ്റക്കെട്ടായി പ്രക്ഷോഭസമരങ്ങള്‍ നടത്തിയപ്പോള്‍ മുസ്‌ലിങ്ങളും ഒപ്പമുണ്ടായിരുന്നു. അന്നു മുതല്‍ ദ്രാവിഡ രാഷ്ട്രീയത്തിന്റെ ഒപ്പം തന്നെയാണ് മുസ്‌ലിങ്ങളുടെയും സഞ്ചാരം. ദ്രാവിഡസംഘം രണ്ടായി വേര്‍പിരിഞ്ഞെങ്കിലും മുസ്‌ലിങ്ങള്‍ ഇപ്പോഴും ഇവര്‍ക്കൊപ്പം തന്നെയാണ്. അതുകൊണ്ടു തന്നെയാണ് ബിജെപിക്കോ കോണ്‍ഗ്രസിനോ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ഒരു ചലനം പോലും ഉണ്ടാക്കാന്‍ സാധിക്കാത്തത്.