യുപിയിൽ ബിജെപിയുടെ നിർണായക നീക്കം;കോൺഗ്രസ് വിട്ട ജിതിൻ പ്രസാദ മന്ത്രിസഭയിൽ
ദില്ലി; നിയമസഭ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കേ യുപിയിൽ നിർണായക നീക്കവുമായി ബിജെപി. കൊവിഡ് പ്രതിസന്ധി ഉൽപ്പെടെയുള്ള വിഷയങ്ങളിൽ സംസ്ഥാനത്ത് പ്രതിഷേധം നിലനിൽക്കെ പ്രതിച്ഛായ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ പുന;സംഘടന നടത്തിയിരിക്കുകയാണ് നേതൃത്വം. കോണ്‍ഗ്രസ് വിട്ടെത്തിയ ജിതിന്‍ പ്രസാദ ഉൾപ്പെടെ ഏഴ് പേരെയാണ് പുതിയ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്. വിശദാംശങ്ങളിലേക്ക്
നിയമസഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കൊണ്ടുള്ള നീക്കങ്ങളാണ് ബിജെപി സംസ്ഥാനത്ത് നടത്തുന്നത്. ഇതിന്റെ ഭാഗമായിട്ടായിരുന്നു അപ്രതീക്ഷിതമായിട്ടുള്ള മന്ത്രിസഭ വികസനം. പുതിയ മന്ത്രിമാരായവർക്ക് പോലും തങ്ങളെ പരിഗണിക്കുന്നുണ്ടെന്നത് സംബന്ധിച്ച് സൂചന ലഭിച്ചിരുന്നില്ല. ജാതി-മത സമവാക്യങ്ങൾ പരിഗണിച്ചാണ് മന്ത്രിസഭ വികസിപ്പിച്ചത്. നിലവിൽ യോഗി ആദിനാഥ് മന്ത്രിസഭയിൽ 53 അംഗങ്ങളാണ് ഉള്ളത്.
ജിതിൻ പ്രസാദ, പൽതുറാം, ദിനേഷ് ഖദിക്, ചത്രപാൽ ഗാംഗ്വാർ, സംഗീത ബാൽബിന്ദ്, സഞ്ജീവ് കുമാർ ഗോണ്ട് എന്നീ നേതാക്കളാണ് മന്ത്രിസഭയിൽ ഇടംപിടിച്ചത്. ഇതിൽ പൽതുറാം, ദിനേശ് ഖതിക് എന്നിവർ എസ്സി വിഭാഗത്തിൽ നിന്നുള്ള അംഗങ്ങളാണ്. ഛത്തർപാൽ ഗംഗ്വാർ കുർമി വഭാഗവും, സംഗീത ബൽവന്ത് ബിന്ദ്, സഞ്ജീവ് കുമാർ ഗോണ്ട് എന്നിവർ എസ്ടി വിഭാഗത്തിൽ നിന്നുള്ള അംഗങ്ങളുമാണ്.അതേസമം സംസ്ഥാനത്ത് ബ്രാഹ്മണ സമുദായം ബിജെപിയുമായി ഇടഞ്ഞ് നിൽക്കുന്ന സാഹചര്യത്തിലാണഅ ബ്രാഹ്മണ വിഭാഗത്തിൽ നിന്നുള്ള മുൻ കോൺഗ്രസ് നേതാവ് കൂടിയായ ജിതിൻ പ്രസാദയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്.
ഠാക്കൂർ വിഭാഗക്കാരാനയ യോഗി ആദിത്യനാഥ് ഭരണത്തിന് കീഴിൽ ബ്രാഹ്മണർ അടിച്ചമർത്തപ്പെടുക്കയാണെന്ന വികാരം സമുദായാംഗങ്ങൾക്കിടയിൽ ഉണ്ട്. സമുദായത്തെ ഒതുക്കുകയാണ് യോഗിയെന്നാണ് നേതാക്കൾ ഉയർത്തുന്ന വിമർശനം.ഇതോടെ ബിജെപിയുമായി അകൽച്ച പുലർത്തുകയാണ് സമുദായ നേതൃത്വം. മാത്രമല്ല സർക്കാരിൽ സമുദായാംഗങ്ങൾക്ക് പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന പരാതിയും സമുദായാംഗങ്ങൾക്ക് ഉണ്ട്. ഈ ഘട്ടത്തിൽ കൂടിയാണ് സമുദായത്തെ അനുനയിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ജിതിൻ പ്രസാദയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്.
സമുദായത്തിനിടയിൽ ശക്തമായ സ്വാധീനമുളള ജിതിൻ പ്രസാദ കോൺഗ്രസ് വിട്ട് ബിജെപിയിൽ എത്തിയപ്പോൾ തന്നെ അദ്ദേഹത്തിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കുമെന്നുള്ള സൂചനകൾ ഉണ്ടായിരുന്നു. നിലവിൽ ആകെ ജനസംഖ്യയുടെ 12 ശതമാനത്തോളമാണ് സംസ്ഥാനത്ത് ബ്രാഹ്മണ സമുദായം. ഏകദേശം 50 ഓളം മണ്ഡലങ്ങളിൽ ഇവർക്ക് ശക്തമായ സ്വാധീനം, 2017 ൽ ബിജെപിയെ ഭരണത്തിലേറ്റുന്നതിലും ബ്രാഹ്മണ വോട്ടുകൾ ഏറെ നിർണായകമായിരുന്നു.
അതേസമയം ഒബിസി സമുദായത്തിൽ നിന്നുള്ള നേതാവ് സഞ്ജയ് നിഷാദ് മന്ത്രിസഭയിൽ ഇടംപിടിച്ചിട്ടില്ല. ബിജെപി സഖ്യകക്ഷിയായ നിഷാദ് പാർട്ടി നേതാവായ സഞ്ജയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തയേക്കുമെന്നുള്ള ചർച്ചകൾ തുടക്കത്തിൽ ഉണ്ടായിരുന്നു. മകനും എം.പിയുമായ പ്രവീണ്‍ നിഷാദിന് കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയില്‍ ഇടം നൽകാത്തതിൽ അതൃപ്തിയിലായിരുന്നു നിഷാദ്. അർഹിക്കുന്ന പരിഗണന ലഭിച്ചില്ലേങ്കിൽ അടുത്ത തിരഞ്ഞെടുപ്പിൽ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് സഞ്ജയ് വെല്ലുവിളിച്ചിരുന്നു. ഈ പശ്ചാത്തലത്തിലായിരുനു്നു സഞ്ജയെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ ഉള്ള ചർച്ചകൾ നടന്നതെന്നായിരുന്നു വാർത്തകൾ. എന്നാൽ അവസാന നിമിഷം അദ്ദേഹത്തെ തഴഞ്ഞു. ഇത് വരും ദിവസങ്ങളിൽ സഖ്യത്തിനുള്ളിൽ അസ്വസ്ഥതകൾക്ക് കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 325 സീറ്റ് നേടിയായിരുന്നു ബിജെപി അധികാരം പിടിച്ചത്. മുഖ്യ എതിരാളികളായിരുന്ന സമാജ് വാദി പാര്‍ട്ടി 54 സീറ്റും ബി.എസ്.പി 17 സീറ്റും നേടി.കോൺഗ്രസിന് ലഭിച്ചത് ഏഴ് സീറ്റുകളായിരുന്നു. അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 350 സീറ്റുകളുടെ ഭൂരിപക്ഷം നേടി വിജയിക്കുമെന്നാണ് ബിജെപി അവകാശവാദം.