മധ്യപ്രദേശില്‍ മൂന്ന് തട്ടിലായി ബിജെപി, കമല്‍നാഥിന്റെ തന്ത്രങ്ങള്‍ വിജയിക്കുന്നു, നീക്കങ്ങള്‍ ഇങ്ങനെ
ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ പ്രശ്നങ്ങള്‍ അവസാനിക്കുന്നു. എന്നാല്‍ പ്രശ്നങ്ങള്‍ ബിജെപിയിലേക്കാണ് എത്തിയിരിക്കുന്നത്. ശിവരാജ് സിംഗ് ചൗഹാനുമായി ചേര്ന്ന്ന പോകാനാവില്ലെന്ന് നേതാക്കള്‍ പറഞ്ഞിരിക്കുകയാണ്. പല തട്ടുകളിലായി ബിജെപി വീണെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെയുള്ള പ്രക്ഷോഭങ്ങളില്‍ പോലും ഇവര്‍ ഒന്നിച്ച് നില്ക്കാന് തയ്യാറാകുന്നില്ലെന്ന് ദേശീയ നേതൃത്വത്തിന് പരാതി ലഭിച്ചിരിക്കുകയാണ്.
അതേസമയം കോണ്‍ഗ്രസ് ഇതിനെ വലിയൊരു അവസരമായിട്ടാണ് കാണുന്നത്. നിരവധി എംഎല്‍എമാര്‍ ബിജെപി വിടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുണ്ട്. നേരത്തെ രണ്ട് എംഎല്‍എമാര്‍ കൂറുമാറിയിരുന്നു. ബിജെപിയിലെ വിഭാഗീയതയില്‍ സംസ്ഥാന നേതാക്കള്‍ക്ക് കടുത്ത ആശങ്കയുണ്ട്. ഇവര്‍ ദേശീയ തലത്തിലേക്ക് മാറാനുള്ള ആഗ്രഹം അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇത് എളുപ്പത്തില്‍ സാധിക്കാത്തത് കൊണ്ടാണ് പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നത്.
കമല്‍നാഥിന്റെ നീക്കം
പാര്‍ട്ടിയിലെ പ്രശ്നം പരിഹരിക്കാന്‍ വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറായി മുഖ്യമന്ത്രി കമല്‍നാഥ് രംഗത്തെത്തിയതോടെ കോണ്‍ഗ്രസ് വീണ്ടും മുന്നിലേക്കെത്തി. കഴിഞ്ഞ ദിവസം ജോതിരാദിത്യ സിന്ധ്യ കമല്‍നാഥിനെ കാണാന്‍ എത്തുകയും ചെയ്തു. അധ്യക്ഷ സ്ഥാനം സിന്ധ്യക്ക് നല്‍കുന്നതിനോട് കമല്‍നാഥിന് എതിര്‍പ്പില്ല. ഇരുവരും ഇക്കാര്യം സംസാരിച്ചെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഗുണയില്‍ വീണ്ടും ശക്തനാകണമെങ്കില്‍, അതിന് ബിജെപിയെ ദുര്‍ബലമാക്കണമെന്നാണ് കമല്‍നാഥില്‍ നിന്ന് സിന്ധ്യക്ക് ലഭിച്ചിരിക്കുന്ന ഉപദേശം.
ബിജെപി മൂന്ന് തട്ടില്‍
സംസ്ഥാനത്തെ വെള്ളപ്പൊക്കത്തെ തുടര്‍ന്നുള്ള ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ബിജെപി നേതാക്കള്‍ പല തട്ടിലായി മാറിയിരിക്കുകയാണ്. ശിവരാജ് സിംഗ് ചൗഹാന് നേരിട്ട് ഇറങ്ങി പ്രവര്‍ത്തിക്കാനാണ് തീരുമാനിച്ചത്. അദ്ദേഹം മന്ദ്സോറിലും നീമുച്ചിലും നേരിട്ടെത്തുകയും ചെയ്തു. എന്നാല്‍ സംസ്ഥാന അധ്യക്ഷന്‍ രാകേഷ് സിംഗിന്റെ നേതൃത്വത്തിലുള്ള വലിയൊരു വിഭാഗം ഇതില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. രണ്ട് തരം പ്രതിഷേധങ്ങളാണ് ഇരുവരും നടത്തുന്നത്. ഏതൊക്കെ വിഭാഗം ഇരു പ്രക്ഷോഭങ്ങളിലും പങ്കെടുക്കുമെന്ന് ഇതുവരെ വ്യക്തമല്ല.
ബിജെപി നേതാക്കളുടെ വരവ്
ബിജെപിയില്‍ നിന്ന് നേതാക്കളെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ കമല്‍നാഥ് ശക്തമാക്കിയിട്ടുണ്ട്. സ്വതന്ത്ര എംഎല്‍എമാരുടെ പിന്തുണ എല്ലാ കാലത്തും ഉണ്ടാവില്ലെന്ന തിരിച്ചറിവാണ് കമല്‍നാഥിന്റെ നീക്കങ്ങള്‍ക്ക് പിന്നില്‍. ചൗഹാനുമായി ഇടഞ്ഞ് നില്ക്കുന്ന എംഎല്‍എമാരെയാണ് ലക്ഷ്യമിടുന്നത്. മന്ത്രി പദം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് സൂചന. അതേസമയം അമിത് ഷാ വൈകാതെ സംസ്ഥാനത്തെത്തുമെന്ന റിപ്പോര്‍ട്ടുകള്‍ കോണ്‍ഗ്രസ് ക്യാമ്പിനെയും ഭയപ്പെടുത്തുന്നുണ്ട്.
ചൗഹാന് ഒറ്റപ്പെടുന്നു
ദേശീയ നേതൃത്വം ദില്ലിയില്‍ ചുമതല നല്‍കിയിട്ടും ശിവരാജ് സിംഗ് ചൗഹാന് സംസ്ഥാനം വിട്ട് പോകാന്‍ തയ്യാറായിട്ടില്ല. മധ്യപ്രദേശില്‍ താന്‍ പിന്തുണയ്ക്കുന്നയാളെ അടുത്ത മുഖ്യമന്ത്രി പദത്തിലെത്തിക്കാനാണ് ചൗഹാന് എല്ലാ ശ്രമങ്ങളും നടത്തുന്നത്. എന്നാല്‍ ദേശീയ നേതൃത്വം ചൗഹാനുമായി അത്ര നല്ല ബന്ധത്തിലല്ല. സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ളവര്‍ അമിത് ഷായെ പൂര്‍ണമായും പിന്തുണയ്ക്കുന്നവരാണ്. എന്നാല്‍ ചൗഹാന് പിടിച്ച് നില്‍ക്കാനായി നിരന്തരം രാഹുല്‍ ഗാന്ധിയെ വരെ വിമര്‍ശിക്കുന്നുണ്ട്.
അഭര് യാത്രയെ തള്ളി
നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ചൗഹാന് അഭര് യാത്ര നടത്താന്‍ തീരുമാനിച്ചെങ്കിലും സംസ്ഥാന നേതൃത്വം ഇത് തള്ളിക്കളഞ്ഞു. ഇതുകൊണ്ട് യാതൊരു നേട്ടവുമില്ലെന്ന് നേതാക്കള്‍ ചൗഹാനെ അറിയിക്കുകയും ചെയ്തു. ഇവിടെ നിന്നാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത. ഇതിന് പിന്നാലെ ഗോപാല്‍ ഭാര്‍ഗവ്, നരോത്തം മിശ്ര, ശിവരാജ് സിംഗ് ചൗഹാന് എന്നിവരുടെ നേതൃത്വത്തിലായി പാര്‍ട്ടി മാറുകയും ചെയ്തു. നരോത്തം മിശ്രയ്ക്ക് ദേശീയ നേതൃത്വത്തിന്റെ പിന്തുണയുള്ളത് കൊണ്ട് ശക്തമായ വേരോട്ടം സംസ്ഥാനത്തുണ്ട്. അതേസമയം ചൗഹാന് ക്യാമ്പിലെ സുമിത്ര മഹാജനെ അടക്കം ഒതുക്കി ദേശീയ നേതൃത്വം കാര്യങ്ങള്‍ മാറ്റി മറിച്ചിരിക്കുകയാണ്. ഇത് വലിയ പൊട്ടിത്തെറി ബിജെപിയില്‍ ഉണ്ടാക്കുമെന്നാണ് സൂചന.
രാഹുല്‍ ഗാന്ധി എവിടെയാണ്? പ്രവര്‍ത്തനം സോഷ്യല്‍ മീഡിയയില്‍ മാത്രം, തിരികെ കൊണ്ടുവരാന്‍ കോണ്‍ഗ്രസ്