ബംഗാളിൽ കൊല്ലപ്പെട്ട ബിജെപിക്കാരുടെ കുടുംബങ്ങൾ മോദിയുടെ സത്യപ്രതിജ്ഞയ്ക്ക്! ഞെട്ടി മമത
ദില്ലി: 2014ലെ രണ്ട് സീറ്റില്‍ നിന്നും പതിനെട്ട് സീറ്റിലേക്ക് നേട്ടം ഉയര്‍ത്തി പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയെ ഞെട്ടിച്ചിരിക്കുകയാണ് ബിജെപി. മാത്രമല്ല കൂറ്റന്‍ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും എംഎല്‍എമാരടക്കം നിരവധി പേര് ബിജെപിയിലേക്ക് ഒഴുകുകയാണ്. അതിനിടെ വ്യാഴാഴ്ച ദില്ലിയില്‍ നടക്കാനിരിക്കുന്ന നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ബംഗാളില്‍ കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകരുടെ കുടുംബങ്ങളെ ക്ഷണിച്ചിരിക്കുകയാണ് പാര്‍ട്ടി.
ബംഗാളില്‍ മമത ബാനര്‍ജി ഏകാധിപത്യ ഭരണം നടത്തുന്നുവെന്നും തൃണമൂല്‍ അക്രമം അഴിച്ച് വിടുന്നു എന്നുമാണ് ബിജെപി ആരോപിക്കുന്നത്. ഈ സാഹചര്യത്തില്‍ ബലിദാനികളുടെ കുടുംബങ്ങളെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കുന്നത് വഴി മോദി മമതയ്ക്ക് നല്‍കുന്നത് കൃത്യമായ സന്ദേശമാണ് എന്ന് വേണം വിലയിരുത്താന്‍.
പശ്ചിമ ബംഗാളില്‍ ഇക്കുറി തിരഞ്ഞെടുപ്പിനിടെ വന്‍ തോതിലാണ് അക്രമങ്ങള്‍ അരങ്ങേറിയത്. ഈ അക്രമങ്ങളിലടക്കം കൊല്ലപ്പെട്ട 50 ബിജെപി പ്രവര്‍ത്തകരുടെ വീട്ടുകാരെയാണ് സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിനും ലോക്സഭാ തിരഞ്ഞെടുപ്പിനും ഇടയില്‍ സംസ്ഥാനത്ത് നടന്ന അക്രമങ്ങളില്‍ 50ല്‍ അധികം ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
അതിനിടെ നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ നിന്നും മുഖ്യമന്ത്രി മമത ബാനര്‍ജി പിന്മാറി. 54 ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടുവെന്ന പ്രചാരണം അവാസ്തവമാണെന്ന് മമത ബാനര്‍ജി പറഞ്ഞു. ബംഗാളില്‍ രാഷ്ട്രീയ കൊലപാതകം ഇല്ലെന്നും മറ്റ് പ്രശ്നങ്ങള്‍ മൂലമുളള കൊലപാതകങ്ങളാണ് എന്നും മമത ബാനര്‍ജി വ്യക്തമാക്കി. ഇക്കാരണം ചൂണ്ടിക്കാട്ടിയാണ് സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്നും മമതയുടെ പിന്മാറ്റം.