ഗാന്ധി കുടുംബം ഉൾപ്പെടെ 200 വിഐപികൾക്ക് ക്ഷണം;യുപിയിൽ സത്യപ്രതിജ്ഞ ആഘോഷമാക്കാൻ ബിജെപി
ലഖ്നൗ; ഉത്തര്‍പ്രദേശില്‍ രണ്ടാം ബി ജെ പി സര്‍ക്കര്‍ രൂപീകരണത്തിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. സത്യപ്രതിജ്ഞാ ചടങ്ങുകൾ ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് ബി ജെ പി നേതൃത്വം. ചടങ്ങിലേക്ക് 200 വി ഐ പികള്‍ ഉള്‍പ്പെടെ 50,000 പേരെയാണ് ഉള്‍പ്പെടുത്തുക.
ലഖ്നൗലിലെ അടല്‍ ബിഹാരി വാജ്പേയ് സ്റ്റേഡിയത്തിലായിരിക്കും ചടങ്ങുകൾ. അതേസമയം സത്യപ്രതിജ്ഞ എന്ന് നടക്കുമെന്നത് സംബന്ധിച്ച് ഇതുവരെ നേതൃത്വം ഔദ്യോഗികമായി അറിയിച്ചിട്ടില്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും. കൂടാതെ പ്രതിപക്ഷ നേതാക്കളായ രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, യുപി മുന്‍ മുഖ്യമന്ത്രിയും സമാജ്വാദി നേതാവുമായ അഖിലേഷ് യാദവ്, മുലായം സിംഗ് യാദവ്, ബി എസ് പി അധ്യക്ഷ മായാവതി എന്നിവരേയും ചടങ്ങിലേക്ക് ക്ഷണിക്കും. ഇവര്‍ക്കൊപ്പം ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കും ചടങ്ങില്‍ ക്ഷണമുണ്ടാകും.

ഏകദേശം 450000 ത്തോളം പേരെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുപ്പിക്കാനാണ് ബി ജെ പി നേതൃത്വം ആലോചിക്കുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളായ ആയിരം പേരേയും ചടങ്ങിലേക്ക് ക്ഷണിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.അതേസമയം പുതിയ മന്ത്രിസഭയിൽ ആരെയൊക്കെ ഉൾപ്പെടുത്തണമെന്നത് സംബന്ധിച്ച അന്തിമ ചർച്ചയിലേക്ക് നേതൃത്വം എത്തി നിൽക്കുകയാണ്. ആഭ്യന്ത്ര മന്ത്രി അമിത് ഷായെ ആണ് സംസ്ഥാനത്തെ നിരീക്ഷകനായി നേതൃത്വം ചുമതലപ്പെടുത്തിയിരിക്കുന്നത്.

പുതിയ മന്ത്രിസഭയിൽ ഏകദേശം രണ്ട് ഡസനോളം പുതുമുഖങ്ങളെ ഉൾപ്പെടുത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ജാതി സമവാക്യങ്ങളും മേഖല പരിഗണനകളും വനിതാ പ്രാതിനിധ്യവും മന്ത്രിസഭയിൽ ഉറപ്പാക്കും. 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ടുകൊണ്ടുള്ള പേരുകളാണ് പുതിയ സർക്കാരിൽ ഇടംപിടിക്കുകയെന്നുള്ള വാർത്തകളും ഉണ്ട്.

യോഗി ആദിത്യനാഥ് തന്നെ മുഖ്യമന്ത്രിയാകുമെങ്കിലും ഉപമുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് ആശങ്ക നിലനിൽക്കുന്നുണ്ട്. മുൻ ഉപമുഖ്യമന്ത്രിയായിരുന്ന കേശവ് പ്രസാദ് മൗര്യ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെ അദ്ദേഹത്തിനെ ഒഴിവാക്കിയേക്കുമെന്നുള്ള റിപ്പോർട്ടുകൾ ഉണ്ട്. സിറഹു സീറ്റിൽ നിന്നായിരുന്നു മൗര്യ പരാജയപ്പെട്ടത്.

അതേസമയം ഇക്കുറി മൂന്ന് ഉപമുഖ്യമന്ത്രിമാർ ഉണ്ടായേക്കുമെന്നുള്ള റിപ്പോർട്ടുകളും ഉണ്ട്. മൗര്യയെ കൂടാതെ ബേബി റാണി മൗര്യ, ബ്രിജേഷ് പഥക് എന്നിവരാണ് ഉപമുഖ്യമന്ത്രി പദത്തിനായി ചരടുവലിക്കുന്നത്. ദളിത് നേതാവായ ബേബി റാണി മൗര്യ നേരത്തേ ഉത്തരാഖണ്ഡ് ഗവർണർ ആയിരുന്നു. തിരഞ്ഞെടുപ്പിന് തൊട്ട് മുൻപാണ് അവർ രാജിവെച്ചത്. ആഗ്ര റൂറലിൽ നിന്നാണ് ബേബി വിജയിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പിന് മുൻപ് ദളിത് സമുദായങ്ങളുടെ പിന്തുണ ഉറപ്പാക്കാൻ നിയമനം സഹായിക്കുമെന്ന് നേതാക്കൾ കരുതുന്നു.

മുൻ സർക്കാരിലെ നിയമ മന്ത്രിയായിരുന്നു ബ്രിജേഷ് പഥക്. ബ്രാഹ്മണ സമുദായത്തിൽ നിന്നുള്ള നേതാവാണ് പഥക്. ലഖ്നൗ കണ്ടോന്റ്മെന്റ് സീറ്റിൽ നിന്നാണ് പഥക് വിജയിച്ചത്. അതേസമയം മുൻ ഉപമുഖ്യമന്ത്രിയായിരുന്ന ദിനേഷ് ശർമ്മയെ ഇക്കുറി ഒഴിവാക്കിയേക്കും. ഇത്തവണ അദ്ദേഹത്തിന് സംഘടന ചുമതല നൽകിയേക്കുമെന്നാണ് സൂചന.
Recommended Video

അതേസമയം പാർട്ടി സംസ്ഥാന അധ്യക്ഷൻ സ്വതന്ത്ര ദേവ് സിംഗ് മന്ത്രിസഭയിൽ ഇടംപിടിച്ചേക്കും.ശ്രീകാന്ത് ശർമ്മ, സിദ്ധാർത്ഥ് നാഥ് സിംഗ്, നന്ദ് ഗോപാൽ നന്ദി, രാംപാൽ വർമ്മ, സൂര്യ പ്രതാപ് ഷാഹി, അശുതോഷ് ടണ്ടൻ, മൊഹ്‌സിൻ റാസ, അനിൽ രാജ്ഭർ, സന്ദീപ് സിംഗ് എന്നിവർക്കെല്ലാം സാധ്യത കൽപ്പിക്കുന്നുണ്ട്.
അപ്നാദളിൽ നിന്ന് ആശിഷ് പട്ടേൽ ഉൾപ്പെടെ രണ്ട് മന്ത്രിമാരുണ്ടാകും.നിഷാദ് പാർട്ടി അംഗത്തേയും ഉൾപ്പെടുത്തിയേക്കും.












Click it and Unblock the Notifications