'പണി' ഇല്ലാതെ ബംഗാളിലെ കൂറുമാറ്റക്കാർ; കാത്തിരിക്കണമെന്ന് ബിജെപി, പാർട്ടി പരിപാടി പോലും അറിയുന്നില്ല
കൊൽക്കത്ത: 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി വൻ മുന്നേറ്റം നടത്തിയ സംസ്ഥാനമായിരുന്നു പശ്ചിമ ബംഗാൾ. 2014ൽ ബിജെപിയുടെ വൻ വിജയത്തിൽ മുഖ്യ പങ്ക് വഹിച്ച സംസ്ഥാനമായിരുന്നു ഉത്തർപ്രദേശ്. എന്നാൽ 2019ൽ എസ്പി-ബിഎസ്പി സഖ്യവും പ്രിയങ്കാ ഗാന്ധിയുടെ വരവും സീറ്റ് നേട്ടം കുറയ്ക്കുമോയെന്ന വിലയിരുത്തലിനെ തുടർന്ന് പശ്ചിമ ബംഗാളും മറ്റ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളും കേന്ദ്രീകരിച്ചായിരുന്നു ബിജെപിയുടെ പ്രവർത്തനങ്ങൾ. ഈ സംസ്ഥാനങ്ങളിൽ നിന്നും പരമാവധി സീറ്റുകൾ നേടുകയായിരുന്നു ലക്ഷ്യം. മമതാ ബാനർജിയുടെ കടുത്ത നിലപാടുകൾക്കിടയിലും ബംഗാളിൽ വൻ മുന്നേറ്റം നേടാൻ ബിജെപിക്ക് സാധിച്ചു.
ബിജെപിക്ക് അവസരം നൽകാതെ പടിയിറങ്ങി കർണാടക സ്പീക്കർ, പോകുന്നത് വിമതർക്ക് പണി കൊടുത്ത ശേഷം!
ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ മികച്ച പ്രകടനത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസ് അടക്കം മറ്റു പാർട്ടികളിൽ നിന്നും ബിജെപിയിലേക്ക് ചേക്കേറുന്നവരുടെ എണ്ണം കുതിച്ചുയർന്നു. തൃണമൂൽ എംഎൽഎമാരടക്കം നിരവധി പ്രമുഖരാണ് ബിജെപി പാളയത്തിൽ എത്തിയത്. എന്നാൽ ബിജെപിയിൽ തങ്ങൾക്ക് കാര്യമായ പരിഗണന ലഭിക്കുന്നില്ലെന്ന ആക്ഷേപം ഉയർത്തി രംഗത്ത് വന്നിരിക്കുകയാണ് നേതാക്കൾ.
കൊഴിഞ്ഞു പോക്ക്
ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം ഏറ്റവും കൂടുതൽ കൊഴിഞ്ഞുപോക്ക് നേരിടേണ്ടി വന്നത് മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസിനാണ്. മുൻ തൃണമൂൽ നേതാവും നിലവിൽ ബംഗാളിലെ ബിജെപിയുടെ ചാണക്യനുമായിരുന്ന മുകുൾ റോയിയുടെ നേതൃത്വത്തിലാണ് മറ്റ് പാർട്ടിയിൽ നിന്നും പ്രമുഖരെ ബിജെപിയിലെത്തിക്കാനുള്ള നീക്കങ്ങൾ സജീവമാക്കിയത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ട് വിഹിതവും കുത്തനെ ഉയർന്നിരുന്നു. 2014ൽ രണ്ട് സീറ്റുകൾ മാത്രം നേടിയ ബിജെപിയുടെ സീറ്റ് നേട്ടം 18 ആയി ഉയരുകയായിരുന്നു.
അവഗണന
മറ്റു പാർട്ടിയിൽ നിന്നും ബിജെപിയിലേക്കെത്തിയ എംഎൽഎമാർ അടക്കമുള്ള നേതാക്കൾ പാർട്ടിയിൽ തഴയപ്പെടുകയാണെന്നാണ് റിപ്പോർട്ട്. ഒരു കൂട്ടം എംഎൽഎമാരാണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. തങ്ങളുടെ പ്രദേശത്ത് നടക്കുന്ന പാർട്ടി പരിപാടികളെക്കുറിച്ച് പോലും എംഎൽഎമാരെ അറിയിക്കുന്നില്ലെന്നാണ് ആക്ഷേപം. പാർട്ടിയുടെ പ്രധാന പരിപാടികളെക്കുറിച്ചോ പദ്ധതികളെക്കുറിച്ച് അറിയിപ്പ് ലഭിക്കുന്നില്ലെന്ന് ഇവർ ആക്ഷേപിക്കുന്നു, വലിയ പ്രതീക്ഷകളുമായി ബിജെപിയിലെത്തി നേതാക്കൾക്കാണ് വൻ തിരിച്ചടി നേരിടേണ്ടി വരുന്നത്.
നേതൃത്വം ആവശ്യപ്പെട്ടു
കുറച്ച് നാളത്തേയ്ക്ക് പാർട്ടി പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടേണ്ടെന്ന് ബിജെപി നേതൃത്വം ആവശ്യപ്പെട്ടതായി ഇവർ പറയുന്നു. 2016 നിയമസഭാ തിരഞ്ഞെടുപ്പിലും 2019ലെ ഉപതിരഞ്ഞെടുപ്പിലുമായി ആറ് ബിജെപി സ്ഥാനാർത്ഥികളാണ് വിജയിച്ചത്. 8 എംഎൽഎമാർ തൃണമൂൽ കോൺഗ്രസിൽ നിന്നും സിപിഎമ്മിൽ നിന്നും കോൺഗ്രസിൽ നിന്നും ബിജെപിയിൽ എത്തിയവരാണ്.
പ്രതിഷേധം
നോർത്ത് 24 പർഗനാസിലെ ബാഗ്ദ നിയമസഭാ മണ്ഡലത്തിൽ നിന്നും കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ച എഎൽഎയാണ് ദുലാൽ ബാർ. തിരഞ്ഞെടുപ്പിന് കുറച്ച് നാളുകൾക്ക് ശേഷം ദുലാൽ കോൺഗ്രസിൽ ചേരുകയായിരുന്നു. കഴിഞ്ഞ 30 വർഷമായി രാഷ്ട്രീയത്തിൽ സജീവമായ വ്യക്തമായാണ് താൻ. എന്നാൽ തന്റെ അനുഭവ സമ്പത്തും കഴിവും ഉപയോഗപ്പെടുത്താൻ ബിജെപി നേതൃത്വം തയാറാകുന്നില്ലെന്ന് ഇദ്ദേഹം കുറ്റപ്പെടുത്തുന്നു. കടുത്ത അതൃപ്തിയുണ്ട് മാനസിക സമ്മർദ്ദത്തിലാണെന്നും എംഎൽഎ ആരോപിച്ചതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
ആരോപണം
സമാനമായ ആരോപണമാണ് ഹെംതാബാദ് മണ്ഡലത്തിൽ നിന്നുമുള്ള സിപിഎം എംഎൽഎ ദേബേന്ദ്ര നാഥ് റോയിയും ഉന്നയിക്കുന്നത്. പാർട്ടിയിൽ യാതൊരു പദവിയും നൽകിയിട്ടില്ല എന്ന് മാത്രമല്ല യാതൊരു പാർട്ടി പരിപാടികളെക്കുറിച്ചുള്ള അറിയിപ്പും തനിക്ക് ലഭിക്കുന്നില്ലെന്ന് എംഎൽഎ കുറ്റപ്പെടുത്തുന്നു. ശരിയായ സമയം വരുമ്പോൾ പരാതിക്കാരായ എംഎൽഎമാരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുമെന്നും ആരെയും അവഗണിക്കുന്നില്ലെന്നും ബിജെപി ഉപാധ്യക്ഷൻ ജോയ്പ്രകാശ് മജുധാർ പറഞ്ഞു.