ദക്ഷിണ ഗുജറാത്തും മധ്യ ഗുജറാത്തും ബിജെപിക്കൊപ്പം; കോൺഗ്രസിന്റെ പ്രതീക്ഷ തെറ്റി, ജിഎസ്ടി ഏറ്റില്ല!
Recommended Video
അഹമ്മദാബാദ്: നഗര പ്രദേശങ്ങൾ ഉൾപ്പെടെ മധ്യ-തെക്കൻ ഗുജറാത്തുകൾ ബിജെപിക്കൊപ്പം. കോൺഗ്രസ് പ്രതീക്ഷിച്ചതുപോലെ നോട്ട് നിരോധനമോ ജിഎസ്ടിയോ നഗരങ്ങളെ ബാധിച്ചില്ല. കഴിഞ്ഞ തവണ നേടിയ 37 എന്ന നിലയിലേക്ക് എത്താനായില്ലെങ്കിലും മേല്‍ക്കൈ നിലനിര്‍ത്താനും ഭരണത്തിലേക്ക് നയിക്കാനും ഈ മേഖല സഹായിച്ചു. തെക്കന്‍ ഗുജറാത്തും മധ്യഗുജറാത്തും വഡോദരയുമാണ് ബിജെപിയെ വീണ്ടും ഭരണത്തിലെത്താന്‍ തുണച്ചത്.
കച്ച്, സൗരാഷ്ട്ര മേഖലകളില്‍ കോണ്‍ഗ്രസ് മുന്നേറ്റമുണ്ടാക്കിയപ്പോഴും മധ്യ, തെക്കന്‍ ഗുജറാത്തിലെ പരമ്പരാഗത വോട്ടുബാങ്കുകള്‍ ബിജെപിയെ പിന്തുണച്ചതാണ് നിര്‍ണായകമായത്. ഈ മേഖലയില്‍ യാതൊരുമുന്നേറ്റവുമുണ്ടാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. ഇതിനൊപ്പം ആദിവാസി മേഖലയില്‍ കൂടുതല്‍ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിച്ചുവെങ്കിലും അവിടെയും കാലിടറി. ഈ മേഖലയിലെ നാല് സിറ്റിംഗ് സീറ്റുകള്‍ കോണ്‍ഗ്രസിന് ഇത്തവണ നഷ്ടപ്പെട്ടു.
മുസ്‌ലിം, ദളിത് മേഖലകളിലും പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ല. സൗത്ത് ഗുജറാത്ത് മേഖലയിൽ 35 നിയോജക മണ്ഡലങ്ങളാണുള്ളത്. ഇതിൽ 21 മുതൽ 27 വരെ നിയോജക മണ്ഡലങ്ങൾ ബിജെപിയെ പിന്തുണയ്ക്കുമ്പോൾ, ഒമ്പത് മുതൽ 13 വരെ നിയോജക മണ്ഡലങ്ങൾ മോത്രമേ കോൺഗ്രസിന്റെ കൂടെ നിൽക്കൂ. എന്നായിരുന്നു എബിപി എക്സിറ്റ് പോൾ ഫലം.