കോണ്‍ഗ്രസ് വിട്ട് വന്ന എംഎല്‍എമാര്‍ക്ക് മന്ത്രിസ്ഥാനവും ഇല്ല; പകരം പുതിയ 'പണി' കൊടുത്ത് ബിജെപി!
ഭോപ്പാല്‍: മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാരിന്റെ തലവര മാറ്റി വരച്ചത് 22 എംഎല്‍എമാരാണ്. ജ്യോതിരാദിത്യ സിന്ധ്യയ്ക്കൊപ്പം 22 എംഎല്‍എമാര്‍ മറുകണ്ടം ചാടിയപ്പോള്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നിലംപതിച്ചു.
മന്ത്രിസ്ഥാനം അടക്കമുളള വാഗ്ദാനങ്ങള്‍ നല്‍കിയാണ് കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപി സ്വന്തം പാളയത്തില്‍ എത്തിച്ചത്. എന്നാല്‍ മുന്‍ കോണ്‍ഗ്രസ് എംഎല്‍എമാരുടെ കണക്ക് കൂട്ടലുകളൊന്നും ഇതുവരെ ലക്ഷ്യം കണ്ടിട്ടില്ല. അതിനിടെ ഇവര്‍ക്ക് ബിജെപി പുതിയ പണിയും കൊടുത്തിരിക്കുകയാണ്.
കണക്ക് കൂട്ടലുകളൊക്കെ പാളി
വര്‍ഷങ്ങളോളം കോണ്‍ഗ്രസ് പാര്‍ട്ടിക്കൊപ്പം പ്രവര്‍ത്തിച്ചവരാണ് ഒറ്റരാത്രി കൊണ്ട് ജ്യോതിരാദിത്യ സിന്ധ്യയ്ക്കൊപ്പം കളം മാറിയത്. എംഎല്‍എമാര്‍ക്ക് മന്ത്രിസ്ഥാനവും ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് കേന്ദ്ര മന്ത്രി സ്ഥാനവും ആയിരുന്നു ബിജെപിയുടെ വാഗ്ദാനം. എന്നാല്‍ കൊവിഡ് വ്യാപനവും ലോക്ക്ഡൗണും വന്നതോടെ വിമത കോണ്‍ഗ്രസ് എംഎല്‍എമാരുടെ കണക്ക് കൂട്ടലുകളൊക്കെ പാളി.
രണ്ട് പേർ മന്ത്രിമാർ
നിലവില്‍ രണ്ട് പേര്‍ക്ക് മാത്രമാണ് ചൗഹാന്റെ 5 അംഗ മന്ത്രിസഭയില്‍ ഇടം ലഭിച്ചിരിക്കുന്നത്. സുള്സീറാം സിലാവത്ത്, ഗോവിന്ദ് സിംഗ് രാജ്പുത്ത് എന്നിവരാണ് മന്ത്രിസ്ഥാനം ലഭിച്ചര്‍. മറ്റുളളവര്‍ മന്ത്രിസഭാ വികസനത്തില്‍ പ്രതീക്ഷ വെച്ച് കാത്തിരിക്കുന്നു. അതിനിടെ പുതിയതായി തങ്ങള്‍ക്കൊപ്പം ചേര്‍ന്നവരെ ആര്‍എസിഎസിനേയും ബിജെപിയേയും കുറിച്ച് പഠിപ്പിക്കാനുളള നീക്കത്തിലാണ് പാര്‍ട്ടി.
ബിജെപിയെ പഠിക്കണം
ബിജെപിയുടേയും ആര്‍എസ്എസിന്റെയും ആശയങ്ങളും പ്രവര്‍ത്തനങ്ങളും പഠിക്കാനാണ് മുന്‍ കോണ്‍ഗ്രസ് എംഎല്‍എമാരോട് നിര്‍ദേശിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് വിട്ട് വന്നവരെ അടിമുടി ബിജെപിക്കാരായി മാറ്റിയെടുക്കുകയാണ് ലക്ഷ്യം. അതിനായി ചില പുസ്തകങ്ങള്‍ അടക്കം ബിജെപി നേതൃത്വം എംഎല്‍എമാര്‍ക്ക് നല്‍കിയിരിക്കുകയാണ് എന്നാണ് വിവരം.
വായിക്കാൻ പുസ്തകങ്ങൾ
മുന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ കുശഭാവു താക്കറെയുടെ ജീവചരിത്രം അടക്കമുളള പുസ്തകങ്ങളാണ് എംഎല്‍എമാര്‍ക്ക് നല്‍കിയിരിക്കുന്നത്. മധ്യപ്രദേശിലെ പ്രമുഖ ബിജെപി നേതാവും ചൗഹാന് മന്ത്രിസഭയിലെ കൃഷി മന്ത്രിയുമായ കമല്‍ പട്ടേലിന്റെ നേതൃത്വത്തിലാണ് പാര്‍ട്ടിയിലേക്ക് എത്തിയ കോണ്‍ഗ്രസ് എംഎല്‍എമാരെ കാവിയുടെ ചരിത്രം പഠിപ്പിക്കുന്നത്.
ബിജെപി കുടുംബത്തിന്റെ ഭാഗം
എംഎല്‍എമാര്‍ക്ക് ഇനിയും ആര്‍എസ്എസ് ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുസ്തകങ്ങള്‍ വായിക്കാന്‍ നല്‍കുമെന്ന് കമല്‍ പട്ടേല്‍ പറയുന്നു. ആശയപരമായ സമൂല മാറ്റത്തിന് കോണ്‍ഗ്രസില്‍ നിന്നും എത്തിയ എംഎല്‍എമാരും പൂര്‍ണമായും തയ്യാറാണത്രേ. കോണ്‍ഗ്രസ് വിട്ട് എത്തിയവര്‍ ഇപ്പോള്‍ ബിജെപി കുടുംബത്തിന്റെ ഭാഗമായിരിക്കുകയാണ്. അതിനാല്‍ എല്ലാവരും ബിജെപിയെക്കുറിച്ച് പഠിക്കേണ്ടതുണ്ടെന്നും പട്ടേല്‍ പറഞ്ഞു
ബിജെപിയില്‍ വേണ്ടത് ഇതല്ല
കോണ്‍ഗ്രസില്‍ നിന്നും എത്തിയവരോട് നിര്‍ബന്ധമായും ഈ പുസ്തകങ്ങള്‍ വായിക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. മാത്രമല്ല കോണ്‍ഗ്രസില്‍ നിന്നെത്തി മന്ത്രിമാരായ തുള്‍സി സിലാവത്തിനും ഗോവിന്ദ് രാജ്പുത്തിനും കമല്‍ പട്ടേല്‍ നേരിട്ട് തന്നെ പുസ്തകം സമ്മാനിച്ചിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ ആശയവും പ്രവര്‍ത്തന രീതിയും അല്ല ബിജെപിയില്‍ വേണ്ടത് എന്ന് എംഎല്‍എമാരെ പഠിപ്പിച്ചെടുക്കുകയാണ് പാര്‍ട്ടി.
വ്യക്തിയല്ല വലുത്
കോണ്‍ഗ്രസ് രാഷ്ട്രീയം വ്യക്തി കേന്ദ്രീകൃതമാണെന്നാണ് ബിജെപി വിലയിരുത്തുന്നത്. ആദ്യം വ്യക്തി, പിന്നെ പാര്‍ട്ടി അത് കഴിഞ്ഞ് രാജ്യം എന്നതാണ് കോണ്‍ഗ്രസ് നിലപാട്. ബിജെപിക്ക് ആദ്യം രാജ്യവും പിന്നെ പാര്‍ട്ടിയും അത് കഴിഞ്ഞ് മാത്രമാണ് വ്യക്തികള്‍ എന്ന് കമല്‍ പട്ടേല്‍ വ്യക്തമാക്കുന്നു. കോണ്‍ഗ്രസിന് പ്രധാന നേതാവാണ് എല്ലാം. എന്നാല്‍ ബിജെപി കേഡര്‍ സംവിധാനത്തിലുളള പാര്‍ട്ടിയാണെന്നും പട്ടേല്‍ പറയുന്നു.