ഇതൊക്കെ സൂക്ഷിച്ചു വെച്ചോ,എന്‍പിആറിന് വേണ്ടി വരും; മുസ്ലിം സ്ത്രീകള്‍ക്കെതിരെ ബിജെപിയുടെ അധിക്ഷേപം
Recommended Video
ദില്ലി: ദില്ലി നിയമസഭ തിരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. ഉച്ചവരെയുള്ള പോളിങ്ങ് ശതമാനത്തില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്. അതേസമയം പൗരത്വ നിയമത്തിനെതിരായ സമര കേന്ദ്രമായ ഷഹീന്‍ബാഗിലെ എല്ലാ പോളിങ്ങ് കേന്ദ്രങ്ങളിലും കനത്ത പോളിങ്ങാണ് രേഖപ്പെടുത്തിയതത്.
അതിനിടെ ദില്ലിയില്‍ വോട്ട് ചെയ്യാനെത്തിയ മുസ്ലീം വോട്ടര്‍മാരെ അധിക്ഷേപിച്ചും ഭീഷണിപ്പെടുത്തിയും രംഗത്തെത്തിയിരിക്കുകയാണ് കര്‍ണാകട ബിജെപി. വോട്ട് ചെയ്യാന്‍ നില്‍ക്കുന്ന സ്ത്രീകളുടെ ചിത്രം ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവെച്ചാണ് ബിജെപിയുടെ ഭീഷണി.
'രേഖകള്‍ കാണിച്ച് തരില്ല'
ബിജെപി കര്‍ണാടക യൂണിറ്റാണ് ദില്ലിയിലെ മുസ്ലീം വോട്ടര്‍മാര്‍ക്കെതിരെ രംഗത്തെത്തിയത്. പോളിംഗ് ബൂത്തില്‍ വോട്ട് ചെയ്യാന്‍ നില്‍ക്കുന്ന മുസ്ലീം സ്ത്രീകളുടെ വീഡിയോ പങ്കുവെച്ച് കൊണ്ടാണ് ബിജെപിയുടെ ട്വീറ്റ്. വോട്ടര്‍ ഐഡി കാര്‍ഡ് ഉയര്‍ത്തി നില്‍ക്കുന്ന സ്ത്രീകളുടെ വീഡിയോയാണ് ബിജെപി പങ്കുവെച്ചത്.
|
വ്യാപക പ്രതിഷേധം
രേഖകള്‍ കാണിക്കില്ല ഞങ്ങള്‍!! രേഖകള്‍ സുരക്ഷിതമായി സൂക്ഷിച്ച് വെച്ചോളൂ, എന്‍പിആറിന്‍റെ ഭാഗമായി നിങ്ങള്‍ക്ക് രേഖകള്‍ എല്ലാം കാണിച്ച് കൊടുക്കേണ്ടി വരുമെന്നായിരുന്നു ബിജെപിയുടെ ട്വീറ്റ്. ദേശീയ പൗരത്വ നിയമത്തിനെതിരായി നടക്കുന്ന പ്രതിഷേധങ്ങളില്‍ ഏറ്റവും ഉയര്‍ന്ന് കേട്ട മുദ്രാവാക്യങ്ങളായിരുന്നു പൗരത്വം തെളിയിക്കാന്‍ ഞങ്ങള്‍ രേഖകള്‍ കാണിക്കില്ലെന്നത്.ഇതിനെ പരിഹസിച്ച് കൊണ്ടാണ് ബിജെപി ട്വീറ്റ് ചെയ്തത്.
വ്യാപക വിമര്‍ശന
ദേശീയ ജനസംഖ്യാ രജിസ്‌റ്റർ (എൻപിആർ) വിവരശേഖരണ സമയത്ത് രേഖകളുടെ വിവരങ്ങൾ നൽകേണ്ടതില്ലെന്ന കേന്ദ്ര സർക്കാർ ആവര്‍ത്തിക്കുന്നതിനിടയിലാണ് മുസ്ലീങ്ങള്‍ക്കെതിരെ ബിജെപിയുടെ ഭീഷണിയും അധിക്ഷേപവും.വിവരശേഖരണസമയത്ത് താൽപ്പര്യമുണ്ടെങ്കിൽ രേഖകളുടെ വിശദാംശം നൽകിയാൽ മതിയെന്നും നിർബന്ധം പിടിക്കില്ലെന്നുമാണ് കേന്ദ്ര മന്ത്രിമാർ ഉൾപ്പെടെ പറയുന്നത്. അതേസമയം ട്വീറ്റിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്.
വിഭജനത്തിന് അല്ല വികസനത്തിന്
അതേസമയം വിഭജനത്തിന് അല്ല വികസനത്തിനാണ് വോട്ട് നല്‍കിയതെന്ന് പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം നടക്കുന്ന ഷഹീന്‍ബാഗിലെ വോട്ടര്‍മാര്‍ പ്രതികരിച്ചു. ന്യൂനപക്ഷ വോട്ടുകള്‍ നിര്‍ണായകമായ ഓഖ്ല മണ്ഡലത്തിലാണ് ഷഹീന്‍ബാഗ് ഉള്‍പ്പെടുന്നത്.
ഷെഹീന്‍ബാഗില്‍
ഇന്ന് ഷെഹീന്‍ബാഗില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നില്ല. മറിച്ച് എല്ലാവരും ഘട്ടം ഘട്ടമായി വോട്ട് ചെയ്ത് സമരപന്തലിലേക്ക് മടങ്ങി. സിറ്റിങ്ങ് എംഎല്‍എയും ആംആദ്മി സ്ഥാനാര്‍ത്ഥിയുമായ അമാനത്തുള്ളയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പര്‍വേഷ് ഹാഷ്മിയും തമ്മിലാണ് ഓഖ്ല മണ്ഡലത്തില്‍ മത്സരം.