ബംഗാളില്‍ മമതയ്‌ക്കെതിരെ തെരുവിലിറങ്ങി ബിജെപി; കണ്ണീർ വാതകവും ജലപീരങ്കിയുമായി പോലീസ്; തെരുവുയുദ്ധം
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സും ബിജെപിയും തമ്മിലുള്ള സംഘര്‍ഷം വീണ്ടും തെരുവിലേക്ക്. കഴിഞ്ഞ ദിവസം രണ്ട് ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ലാല്‍ ബസാറിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി.
തൃണമൂല്‍- ബിജെപി സംഘര്‍ഷത്തില്‍ തകര്‍ന്ന വിദ്യാസാഗറിന്റെ പ്രതിമ മമത പുനസ്ഥാപിച്ചു!
ലാല്‍ ബസാറിലെ പോലീസ് ആസ്ഥാനത്തേക്കായിരുന്നു ബിജെപിയുടെ മാര്‍ച്ച്. മാര്‍ച്ച് പോലീസ് ആസ്ഥാനത്തിന് അടുത്തെത്തുമ്പോഴേക്കും തടയാന്‍ സര്‍വ്വ സന്നാഹങ്ങളുമായി നില്‍ക്കുകയായിരുന്നു പോലീസ് സേന. ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും ഉപയോഗിച്ചു. ലാത്തിച്ചാര്‍ജ്ജിനെ തുടര്‍ന്ന് മാര്‍ച്ചിനെത്തിയവര്‍ ചിതറിയോടി.
ബാഷിറാത് മേഖലയില്‍ കഴിഞ്ഞ ശനിയാഴ്ച ആയിരുന്നു രണ്ട് ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ കുറേ ആഴ്ചകള്‍ക്കിടെ തങ്ങളുടെ അസംഖ്യം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് ബിജെപി ആരോപിക്കുന്നത്. ബഷിറാത് സംഭവത്തിന് ശേഷം ഞായറാഴ്ച ബിജെപി സംസ്ഥാന വ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തിരുന്നു.
ലോക്‌സഭ തിരഞ്ഞെടുപ്പോടെ ആയിരുന്നു പശ്ചിമ ബംഗാളില്‍ ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസ്സും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായത്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി ഇത്തവണ 18 സീറ്റുകള്‍ സ്വന്തമാക്കിയിരുന്നു. അതിന് ശേഷം ഇരുപാര്‍ട്ടികളുടേയും പ്രവര്‍ത്തകര്‍ തെരുവില്‍ പോരടിക്കുന്ന കാഴ്ചയാണ് കണ്ടത്. സംസ്ഥാനത്തെ നിലവിലെ സ്ഥിതി ഗവര്‍ണര്‍ രാഷ്ട്രപതിയേയും കേന്ദ്ര ആഭ്യന്തര മന്ത്രിയേയും അറിയിച്ചിട്ടുണ്ട്.