സർവേ നടത്തി സ്ഥാനാർത്ഥികളെ നിർണയിക്കാനൊരുങ്ങി ബിജെപി; 2 മണ്ഡലങ്ങളെ ഒഴിവാക്കും
കൊൽക്കത്ത: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്ഥാനാർത്ഥി നിർണയ ചർച്ചകളുമായി സജീവമാവുകയാണ് രാഷ്ട്രീയ പാർട്ടികൾ. സീറ്റ് ലഭിക്കുമെന്ന് ഉറപ്പുള്ളടങ്ങളിലേക്ക് പ്രമുഖ നേതാക്കളടക്കം നടത്തുന്ന കൂറുമാറ്റങ്ങളും സജീവമാണ്. ബിജെപിയെ സംബന്ധിച്ച് പശ്ചിമ ബംഗാളിൽ ഇത്തവണ നടക്കുന്നത് അഭിമാന പോരാട്ടമാണ്. കേന്ദ്രസർക്കാരിനെതിരെ നേർക്കുനേർ പോരാട്ടം നടത്തുന്ന മമതാ ബാനർജിക്ക് തിരിച്ചടി നൽകാൻ കിണഞ്ഞ് പരിശ്രമിക്കുകയാണ് സംസ്ഥാന ബിജെപി നേതൃത്വം.
മാണ്ഡ്യയിൽ കോൺഗ്രസ് മത്സരിച്ചാൽ സ്ഥാനാർത്ഥി താനാകുമെന്ന് സുമലത; നോട്ടമിട്ട് ബിജെപിയും
മമതയുടെ തൃണമൂൽ കോൺഗ്രസിൽ നിന്നും ഇതിനോടകം തന്നെ നിരവധി നേതാക്കൾ ബിജെപി പാളയത്തിൽ എത്തിയിട്ടുണ്ട്. മറ്റ് പാർട്ടികളിൽ നിന്നെത്തിയ പ്രമുഖ നേതാക്കൾ ഉൾപ്പെടെ ലോക്സഭാ സീറ്റിനായി ചരടുവലികൾ തുടങ്ങിയിട്ടുണ്ട്. ജയസാധ്യതയുള്ള സ്ഥാനാർത്ഥികളെ സർവേ നടത്തി കണ്ടുപിടിക്കാനൊരുങ്ങുകയാണ് ബിജെപി നേതൃത്വം.
അവകാശവാദം ഉന്നയിച്ചു
ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തൃണമൂൽ കോൺഗ്രസിന്റെ നേതൃനിരയിൽ നിന്നുപോലും പല നേതാക്കളും ബിജെപി പാളയത്തിൽ എത്തി. ബംഗാളി നടനായി ബിശ്വജിത് ചാറ്റർജി, മൗഷമി ചാറ്റർജി, ഐപിഎസ് ഉദ്യോഗസ്ഥയായിരുന്ന ഭാരതി ഘോഷ് തുടങ്ങി പ്രമുഖരുടെ നീണ്ട നിര തന്നെ ബിജെപി പാളയത്തിൽ എത്തിയിരുന്നു. പുതിയതായി എത്തിയ പ്രമുഖരും സീറ്റിനായി അവകാശ വാദം ഉന്നയിച്ചതോടെയാണ് സർവേയിലൂടെ ജയസാധ്യത തീരുമാനിക്കാമെന്ന് സംസ്ഥാന നേതൃത്വം തീരുമാനിച്ചത്.
ബിജെപി വളരുന്നു
ബിജെപി ടിക്കറ്റിൽ മത്സരിക്കണമെന്നാവശ്യപ്പെട്ട് ഇത്രയധികം ആളുകൾ മുന്നോട്ട് വരുന്നത് സംസ്ഥാനത്ത് ബിജെപിയുടെ വളർച്ചയേയാണ് സൂചിപ്പിക്കുന്നതെന്ന് ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷ് വ്യക്തമാക്കി. 10 വർഷങ്ങൾക്ക് മുമ്പ് ബിജെപി ടിക്കറ്റിൽ സ്ഥാനാർത്ഥികളെ നിർത്താൻ ഏറെ പണിപ്പെട്ടിട്ടുണ്ടെന്നും ഇപ്പോഴത്തെ സാഹചര്യം ബിജെപിയുടെ സ്വാധീനം എത്രത്തോളം കൂടിയിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു, സ്ഥാനാർത്ഥി നിർണയത്തിൽ തഴയരുതെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം നേതാക്കൾ കേന്ദ്രനേതൃത്വത്തെ സമീപിച്ചിട്ടുണ്ട്.
സർവേ നടത്തും
ഓരോ മണ്ഡലത്തിലെയും ഓരോ സ്ഥാനാർത്ഥികളുടെയും ജയസാധ്യത നിർണയിക്കാനായി ബിജെപി ആഭ്യന്തര സർവേ നടത്തും. പുറത്ത് നിന്നുളള ഒരു ഏജൻസിയേയും സർവേ നടത്താൻ ചുമതലപ്പെടുത്തുന്നുണ്ട്. സ്ഥാനാർത്ഥിയുടെ ജനസമ്മതി, ജയിക്കാനുള്ള സാധ്യത, ജന പിന്തുണ , മുൻകാല പ്രവർത്തനങ്ങൾ തുടങ്ങിയ ഘടകങ്ങൾ സർവേ പരിശോധിക്കും. സർവേ ഫലത്തോടൊപ്പം മുതിർന്ന നേതാക്കളുടെ അഭിപ്രായം കൂടി കണക്കിലെടുത്താകും അന്തിമ സ്ഥാനാർത്ഥി പട്ടിക തയാറാക്കുക.
3 സ്ഥാനാർത്ഥികൾ
സംസ്ഥാന നേതൃത്വം ഓരോ മണ്ഡലത്തിലും ജയസാധ്യതയുള്ള മൂന്ന് സ്ഥാനാർത്ഥികളുടെ വീതം പട്ടിക ദേശീയ നേതൃത്വത്തിന് കൈമാറും. 23 സീറ്റുകളാണ് പാർട്ടി പ്രധാനമായും ലക്ഷ്യം വയ്ക്കുന്നതെങ്കിലും നിലവിലെ സാഹചര്യത്തിൽ സംസ്ഥാനത്തെ 42 സീറ്റുകളിലും ബിജെപിക്ക് ജയസാധ്യതയുണ്ടെന്ന് സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷ് വ്യക്തമാക്കി.
സീറ്റുകൾ ഇങ്ങനെ
ജയസാധ്യത കണക്കിലെടുത്ത് എപ്ലസ്, എ,ബി,സി,എന്നിങ്ങനെ നാല് വിഭാഗങ്ങളായി ലോക്സഭാ സീറ്റുകൾ തരംതിരിച്ചാണ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടത്തുന്നത്. അഞ്ച് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് സീറ്റുകളെ തരംതിരിച്ചിരിക്കുന്നത്. മണ്ഡലത്തിലെ ബിജെപിയുടെ സ്വാധീനം, ജാതി അടിസ്ഥാനത്തിലുള്ള ജനസംഖ്യ, പ്രദേശത്തിന്റെ പ്രത്യേകതകൾ, സ്ഥാനാർത്ഥികളുടെ സ്വാധീനം തുടങ്ങിയവയാണ് 5 മാനദണ്ഡങ്ങൾ.
രണ്ട് സീറ്റുകളിൽ സർവേ ഇല്ല
ഡാർജിലിംഗ് , ആസൻസോൾ സീറ്റുകൾ മണ്ഡലങ്ങളെ സർവേയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 2014ൽ ബിജെപി സംസ്ഥാനത്ത് നേടിയ രണ്ട് മണ്ഡലങ്ങളാണിവ. ഇത്തവണയും വിജയം ആവർത്തിക്കുമെന്ന തികഞ്ഞ പ്രതീക്ഷയിലാണ് ബിജെപി നേതൃത്വം. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെ ഫലങ്ങൾ കൂടി കണക്കിലെടുത്താണ് ജയസാധ്യത വിലയിരുത്തുന്നതെന്ന് ബിജെപി വൃത്തങ്ങൾ വ്യക്തമാക്കി.
ബൂത്ത് കമ്മിറ്റികൾ
ബൂത്ത് കമ്മിറ്റികൾ രൂപികരിക്കാനുള്ള ബിജെപിയുടെ ശ്രമം ഇപ്പോഴും പൂർണമായി വിജയം കണ്ടിട്ടില്ല. 2017ൽ ദേശീയ അധ്യക്ഷൻ അമിത് ഷാ സംസ്ഥാനത്ത് എത്തിയപ്പോൾ സംസ്ഥാനത്തെ 77,000 പോളിംഗ് സ്റ്റേഷനുകളിലും ബൂത്ത് കമ്മിറ്റികൾ സ്ഥാപിക്കാൻ നിർദ്ദേശം നൽകിയിരുന്നു. തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കുമ്പോഴും 75 ശതമാനം മാത്രമാണ് പൂർത്തിയാത്. ബിജെപിക്ക് പിന്തുണയുണ്ടെങ്കിലും ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിൽ നിന്നും ജനങ്ങൾ ഭീഷണി നേരിടുന്നതാണ് കാരണമെന്ന് സംസ്ഥാന നേതാക്കൾ ആരോപിക്കുന്നു.