പത്മാവതിയില്‍ പ്രണയം അതിരുകടന്നത്രേ..ബന്‍സാലിക്കുള്ള ഓരോ തല്ലിനും 10,000 രൂപ തരുമെന്ന് ബിജെപി..!!
സംവിധായകൻ സജ്ഞയ് ലീല ബൻസാലിയെ തല്ലുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ബിജെപി നേതാവ്
മുംബൈ: ദീപികാ പദുക്കോണും രണ്‍ബീര്‍ സിംഗും പ്രധാനവേഷങ്ങളിലെത്തുന്ന ചരിത്രസിനിമ പത്മാവതിയില്‍ ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്നാരോപിച്ചാണ് കഴിഞ്ഞ ദിവസം സംവിധായകന് സജ്ഞയ് ലീല ബന്‍സാലിയെ രജപുത് കര്‍ണി സേന പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്. ഇതിന് പിന്നാലെ സജ്ഞയ് ലീല ബന്‍സാലിക്കെതിരെ മധ്യപ്രദേശിലെ ബിജെപി നേതാവ് അഖിലേഷ് ഖണ്ഡേവാളിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തിലായിരിക്കുകയാണ്.
സജ്ഞയ് ലീല ബന്‍സാലിയുടെ മുഖത്ത് ചെരുപ്പ് കൊണ്ടടിക്കുന്നവര്ക്ക് പാരിതോഷികം വാഗ്ദാനം ചെയ്തിരിക്കുകയാണ് ബിജെപി നേതാവ്. സജ്ഞയ് ലീല ബന്‍സാലിക്ക് കൊള്ളുന്ന ഒരോ തല്ലിനും പതിനായിരം രൂപ വീതം പാരിതോഷികം നല്‍കുമെന്നാണ് അഖിലേഷ് ഖണ്ഡേവാള്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. പത്മാവതിയിലൂടെ ചരിത്രം വളച്ചൊടിക്കാനാണ് ബന്‍സാലി ശ്രമിക്കുന്നത് എന്നാണ് ആരോപണം. ഇതിനെതിരെ ഇനിയും നിശബ്ദരായിരിക്കാന്‍ കഴിയില്ലെന്നും അഖിലേഷ് ഫേസ്ബുക്കില്‍ പറയുന്നു. അത്തരം ശക്തികളെ നിയന്ത്രിക്കേണ്ടത് തങ്ങളുടെ കടമയാണെന്നും ബിജെപി നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.
അഖിലേഷ് ഖണ്ഡേവാളിന്റെ പോസ്റ്റ് വന്‍വിവാദമായിരിക്കുകയാണ്. എന്നാല്‍ പ്രസ്താവന പിന്‍വലിക്കാന്‍ തയ്യാറല്ലെന്ന നിലപാടിലാണ് അഖിലേഷ്. ഇയാള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. പത്മാവതിയില്‍ റാണി പത്മിനിയുടെ പ്രണയരംഗങ്ങള്‍ അതിരുകവിഞ്ഞതാണെന്ന് ആരോപിച്ചാണ് സജ്ഞയ് ലീലാ ബന്‍സാലിക്ക് നേരെ ആക്രമണം നടക്കുന്നത്. റാണി പത്മിനിയെ അപമാനിക്കുന്ന രംഗങ്ങളൊന്നും സിനിമയില്‍ ഇല്ലെന്നാണ് ബന്‍സാലിയുടെ പ്രതികരണം