മുൻ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലി വീണ്ടും ഗുരുതരാവസ്ഥയിൽ; രാഷ്ട്രപതിയും ആരോഗ്യമന്ത്രിയും എയിംസിൽ
ദില്ലി: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ അരുൺ ജെയ്റ്റ്ലി വീണ്ടും ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. വെള്ളിയാഴ്ച ഉച്ചയോടെ ജീവൻ രക്ഷാ ഉപകരണങ്ങൾ ഘടിപ്പിച്ചിരിക്കുകയാണ്. ശ്വാസ തടസ്സത്തെ തുടർന്ന് ഓഗസ്റ്റ് 9ാം തീയതിയാണ് അരുൺ ജെയ്റ്റ്ലിയെ ദില്ലി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
രാഷ്ട്രപതി രാംനാഥ് കോവിന്ദ്, കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ, ആരോഗ്യ സഹമന്ത്രി അശ്വിനി കുമാർ ചൗബേ എന്നിവർ എയിംസ് ആശുപത്രിയിലെത്തി അരുൺ ജെയ്റ്റ്ലിയെ സന്ദർശിച്ചു. വിദഗ്ധ ഡോക്ടർമാരുടെ സംഘം അദ്ദേഹത്തെ നിരീക്ഷിച്ച് വരികയാണ്. ജെയ്റ്റ്ലിയുടെ ആരോഗ്യനിലയെ കുറിച്ച് ആശുപത്രി അധികൃതർ ഇതുവരെ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കിയിട്ടില്ല.

കഴിഞ്ഞ വർഷം മേയിൽ അദ്ദേഹത്തെ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ഇതിന് ശേഷമുള്ള പതിവ് പരിശോധനയ്ക്കായി അമേരിക്കയിൽ പോകേണ്ടി വന്നതോടെ കഴിഞ്ഞ മന്ത്രിസഭയിൽ ധനമന്ത്രിയായിരുന്ന അരുൺ ജെയ്റ്റ്ലിക്ക് അവസാന ബജറ്റ് അവതരിപ്പിക്കാൻ സാധിച്ചിരുന്നില്ല. റെയിൽവേ മന്ത്രി പീയുഷ് ഗോയലാണ് അന്ന് അരുൺ ജെയ്റ്റ്ലിക്ക് പകരം ബജറ്റ് അവതരിപ്പിച്ചത്. 2014ൽ ശരീര ഭാരം കുറയ്ക്കാനുള്ള ബേരിയാട്രിക് സർജറിക്കും അദ്ദേഹം വിധേയനായിരുന്നു.
അനാരോഗ്യമൂലമാണ് രണ്ടാം മോദി സർക്കാരിൽ നിന്നും അരുൺ ജെയ്റ്റ്ലി വിട്ടുനിന്നത്. മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി അധ്യക്ഷൻ അമിത് ഷായ്ക്കും കത്ത് നൽകുകയായിരുന്നു,












Click it and Unblock the Notifications