മുസ്ലിംങ്ങളുടെ വോട്ടും ബിജെപി ലക്ഷ്യം വെക്കണം; ബംഗാള്‍ പിടിക്കാന്‍ തന്ത്രം മാറ്റണമെന്ന് നേതാവ്
ബംഗാള്‍: 2021 ല്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്ത് വിലകൊടുത്തും ബംഗാളില്‍ അധികാരത്തിലെത്തുമെന്നാണ് ബിജെപിന നേതൃത്വം അവകാശപ്പെട്ടുക്കൊണ്ടിരിക്കുന്നത്. വിവിധ വിഷയങ്ങളില്‍ മമത സര്‍ക്കാറിനെ പ്രതിരോധത്തിലാഴ്ത്തിക്കൊണ്ടാണ് ബിജെപി ഇപ്പോള്‍ സംസ്ഥാനത്ത് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
ഭൂരിപക്ഷ സമുദായ വോട്ടുകള്‍ ലക്ഷ്യം വെച്ചുകൊണ്ട് ഹിന്ദുത്വ വികാരങ്ങള്‍ ആളിക്കത്തിക്കാന്‍ നേതൃത്വം പ്രത്യേകം ശ്രദ്ധിക്കുന്നുമുണ്ട്. എന്നാല്‍ ഇത് മാത്രം പോര ന്യൂനപക്ഷ വിഭാഗങ്ങളേയും പാര്‍ട്ടി ലക്ഷ്യം വെക്കണമെന്നാണ് സംസ്ഥാനത്തെ ഒരു വിഭാഗം ബിജെപി നേതാക്കള്‍ ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ബിജെപിയുടെ പ്രകടനം
അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ അധികാരം എന്നത് പോയിട്ട് ശക്തമായൊരു പ്രതിപക്ഷ കക്ഷിയായി പോലും ബംഗാളില്‍ ബിജെപിയെ ആരും കണ്ടിരുന്നില്ല. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂലിനും കോണ്‍ഗ്രസിനും സിപിഎമ്മിനും പിന്നിലായിരുന്നു ബിജെപിയുടെ പ്രകടനം. കേവലം 3 സീറ്റില്‍ മാത്രമായിരുന്നു അന്ന് ബിജെപി വിജയിച്ചത്.
അംഗബലം വര്‍ധിപിച്ചത്
എന്നാല്‍ ഇന്ന് സാഹചര്യങ്ങള്‍ ആകെ മാറി അധികാരം തന്നെ ബിജെപി പിടിച്ചാലും അത്ഭുതപ്പെടാനില്ലെന്ന തരത്തിലാണ് കാര്യങ്ങള്‍. 12 സീറ്റുകളാണ് ബംഗാള്‍ നിയമസഭയില്‍ ഇപ്പോള്‍ ബിജെപിക്ക് ഉള്ളത്. അംഗങ്ങള്‍ കൂറുമാറിയതിലൂടെയും വിവിധ ഉപതിരഞ്ഞെടുപ്പുകളിലൂടെയുമാണ് ബിജെപി തങ്ങളുടെ അംഗബലം വര്‍ധിപിച്ചത്.
ലോക്സഭാ തിരഞ്ഞെടുപ്പില്‍
നിയമസഭയിലെ ഈ പ്രകടനത്തേക്കാള്‍ ലോക്സഭാ തിരഞ്ഞെടുപ്പിലെ മുന്നേറ്റമാണ് ബിജെപിയുടെ പ്രതീക്ഷകള്‍ക്ക് കരുത്ത് പകരുന്നത്. 18 സീറ്റിലായിരുന്നു ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപി വിജയിച്ചത്. 2014 ലെ രണ്ട് സീറ്റില്‍ നിന്നും ബിജെപി ഒറ്റയടിക്ക് 16 സീറ്റുകള്‍ വര്‍ധിച്ചപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസിന് പല മണ്ഡലങ്ങളിലും അപ്രതീക്ഷിത തിരിച്ചടി നേരിടേണ്ടി വന്നു.
22 സീറ്റുകള്‍ മാത്രം
12 സീറ്റുകള്‍ നഷ്ടമായ തൃണമൂലിന് 22 സീറ്റുകള്‍ മാത്രമായിരുന്നു ലഭിച്ചത്. വോട്ട് വിഹിതത്തിലും തൃണമൂലിന് അരികെ എത്താന്‍ ബിജെപിക്ക് സാധിച്ചു. മമതയുടെ പാര്‍ട്ടിക്ക് 43.69 ശതമാനം വോട്ടുകള്‍ ലഭിച്ചപ്പോള്‍ 40.64 ശതമാനം വോട്ടായിരുന്നു ബിജെപിക്ക് ലഭിച്ചത്. ഒറ്റയടിക്ക് വര്‍ധിപ്പിച്ചത് 22.25 ശതമാനം വോട്ട്. വോട്ട് വിഹിതത്തില്‍ കോണ്‍ഗ്രസിനും സിപിഎമ്മിനും തിരിച്ചടി നേരിടേണ്ടി വന്നു.
121 നിയമസഭാ മണ്ഡലങ്ങളില്‍
ലോക്സഭാ തിരഞ്ഞെടുപ്പിലെ പ്രകടനം നിയമസഭാ മണ്ഡലം അടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോഴും ബിജെപിയുടെ മുന്നേറ്റം പ്രകടമാണ്. 121 നിയമസഭാ മണ്ഡലങ്ങളിലാണ് ബിജെപിക്ക് മേധാവിത്വം ഉള്ളത്. തൃണമൂല്‍ കോണ്‍ഗ്രസിനും കോണ്‍ഗ്രസിനും ഇത് യഥാക്രമം 164 ഉം 9 ഉം ആണ്. സിപിഎമ്മിന് ആവട്ടെ ഒരിടത്തും മേല്‍ക്കൈ നേടാന്‍ ആയില്ല,
ചന്ദ്ര കുമാര്‍ ബോസ്
ഇത്തരത്തില്‍ കണക്കുകള്‍ ബിജെപിക്ക് വലിയ പ്രതീക്ഷ നല്‍കുമ്പോള്‍ തന്നെ അധികാരത്തിലെത്തണമെങ്കില്‍ നിലവില്‍ സ്വീകരിച്ചു കൊണ്ടിരിക്കുന്ന തന്ത്രങ്ങളില്‍ ചില മാറ്റങ്ങള്‍ വേണമെന്നാണ് സംസ്ഥാനത്തെ ചില ബിജെപി നേതാക്കള്‍ അഭിപ്രായപ്പെടുന്നത്. സുഭാഷ് ചന്ദ്ര ബോസിന്‍റെ കൊച്ചു മകനും ബിജെപി നേതാവുമായി ചന്ദ്ര കുമാര്‍ ബോസാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മറ്റ് ഉന്നത നേതാക്കളായ അമിത് ഷാ, ജെപി നദ്ദ എന്നിവര്‍ക്ക് കത്തയച്ചത്.
എല്ലാവരിലും വിശ്വാസം
ഭരണ വിരുദ്ധ ഘടകത്തെ മുതലെടുക്കുന്നതിനൊപ്പം തന്നെ പ്രധാനമന്ത്രി പ്രചരിപ്പിച്ച ‘എല്ലാവരിലും വിശ്വാസം'എന്ന മുദ്രാവാക്യം ബിജെപി പാലിക്കണമെന്നും "ഭിന്നിപ്പിക്കുന്ന രാഷ്ട്രീയത്തിനെതിരെ കാവൽ നിൽക്കുമ്പോൾ തന്നെ ബൂത്ത് തലത്തിലുള്ള ആളുകളിലേക്ക് ഈ പ്രചാരണം എത്തിച്ചേരണമെന്നും അദ്ദേഹം പറയുന്നു.
എല്ലാ മതവിശ്വാസികളുടെയും വിശ്വാസം
സുഭാഷ് ചന്ദ്ര ബോസിന്‍റെ ഇന്ത്യൻ നാഷണല്‍ ആര്‍മിയില്‍ മത സ്വത്വം ഒരിക്കലും പ്രധാനമായിരുന്നില്ല. അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രങ്ങളിൽ ഞാൻ വിശ്വസിക്കുന്നു. സംസ്ഥാനത്ത് നമ്മുടെ സാധ്യതകൾ ശക്തിപ്പെടുത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ, എല്ലാ മതവിശ്വാസികളുടെയും വിശ്വാസം നേടാൻ ബിജെപിക്ക് കഴിയണം. ബംഗാളിലെ രാഷ്ട്രീയം മറ്റ് ഇന്ത്യന്‍ സാഹചര്യങ്ങളില്‍ നിന്ന് വ്യത്യസ്തമാണെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം സമുദായത്തേയും
ഹിന്ദുക്കൾ ആക്രമിക്കപ്പെട്ടാൽ, അവർ ഏതെങ്കിലും ക്രൂരതയ്ക്ക് ഇരകളാണെങ്കിൽ നമ്മള്‍ തീർച്ചയായും അവരെ സഹായിക്കും. എന്നാൽ ‘ഹിന്ദു ഹിന്ദു' എന്ന് മാത്രം ചൊല്ലുന്നതിനുപകരം മറ്റ് സമുദായങ്ങളുടെയും വിശ്വാസം നാം ഉറപ്പാക്കണം. മുസ്ലിം സമുദായത്തില്‍ 3 മുതല്‍ 4 വരെ വോട്ടുകള്‍ നമ്മള്‍ ലക്ഷ്യം വെക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
ബുദ്ധി ജീവികളേയും
ബംഗാളി ബുദ്ധിജീവികളെ ആകർഷിക്കാൻ ബിജെപിയുടെ സംസ്ഥാന യൂണിറ്റ് നടപടികൾ സ്വീകരിക്കണമെന്നും ബോസ് നിർദ്ദേശിച്ചു. ഇടതുമുന്നണിയുമായി ബന്ധപ്പെട്ട ബുദ്ധിജീവികൾ മമത ബാനർജി അധികാരത്തിൽ വരുന്നതിന് ദിവസങ്ങൾക്ക് മുമ്പ് തൃണമൂലില്‍ ചേര്‍ന്നിരുന്നു. ബംഗാളി വോട്ടർമാരിൽ വലിയൊരു വിഭാഗത്തെ സ്വാധീനിക്കുന്നതിനാൽ നമ്മളും അവരെ നമ്മുടെ ഭാഗത്താക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രത്യേക മാര്‍ഗരേഘ
പശ്ചിമ ബംഗാളിനായി ഒരു പ്രത്യേക മാര്‍ഗരേഘ തയ്യാറാക്കണമെന്നും ആരോഗ്യ, വിദ്യാഭ്യാസ മേഖലകളെ ബാധിക്കുന്ന പ്രശ്നങ്ങൾ ഉയർത്തിക്കാട്ടണമെന്നും സുസ്ഥിരമായ പരിഹാരങ്ങൾ നിർദ്ദേശിച്ച് ജനങ്ങളുടെ ആത്മവിശ്വാസം നേടണമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ 100 സീറ്റല്ല നമ്മുടെ ലക്ഷ്യം. അധികാരം നേടാന്‍ പ്രവര്‍ത്തനങ്ങളില്‍ മാറ്റം വരുത്തണമെന്നും അദ്ദേഹം പറഞ്ഞുന്നു.
കോണ്‍ഗ്രസും തൃണമൂലും ഒന്നിക്കുന്നു? ബംഗാളില്‍ പുതിയ നീക്കങ്ങള്‍, ബിജെപിക്കൊപ്പം സിപിഎമ്മിനും ആശങ്ക