ബീഹാറിൽ മാർച്ചിനിടെ പോലീസിന്റെ ലാത്തി ചാർജ്; ബിജെപി നേതാവ് മരണപ്പെട്ടു
പട്ന: ബീഹാറിൽ ബിജെപിയുടെ നിയമസഭാ മാർച്ചിന് നേരെയുണ്ടായ പോലീസ് ലാത്തി ചാർജിനിടെ ബിജെപി നേതാവ് മരണപ്പെട്ടു. ജഹനാബാദ് ജില്ലാ ജനറൽ സെക്രട്ടറി വിജയ് കുമാർ സിംഗാണ് മരിച്ചത്. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിനെതിരെ പാർട്ടി സംഘടിപ്പിച്ച വൻ പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു മാർച്ച്.
ഗാന്ധി മൈതാനത്ത് നിന്ന് ആരംഭിച്ച മാർച്ച് ഡാക്ബംഗ്ലാ ചൗരാഹയിൽ എത്തിയപ്പോഴാണ് ലാത്തി ചാർജ് ഉണ്ടായത്. പരിക്കേറ്റ് വിജയ് കുമാറിനെ ആളുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. വിജയ് കുമാർ കൊല്ലപ്പെട്ടത് "ക്രൂരമായ" പോലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റതിനെ തുടർന്നാണെന്നാണ് ബിജെപി എംപിയും മുൻ ബീഹാർ ഉപമുഖ്യമന്ത്രിയുമായ സുശീൽ കുമാർ മോദി ആരോപിച്ചത്.

പക്ഷേ ശരീരത്തിൽ ബാഹ്യമായ മുറിവുകളൊന്നുമില്ലെന്ന് പട്‌ന മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ പറഞ്ഞു. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് അവർ പറഞ്ഞു.
ലാത്തിചാർജിൽ ബിജെപി നേതാവ് കൊല്ലപ്പെട്ട സംഭവത്തിൽ പോലീസിനെതിരെ കൊലക്കുറ്റത്തിനു കേസ് കൊടുക്കുമെന്നും സുശീൽ കുമാർ മോദി പ്രതികരിച്ചു. സംഭവത്തിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി നിതീഷ് കുമാറിനാണെന്നും അദ്ദേഹം പറഞ്ഞു. അധ്യാപക നിയമന ചട്ടം ഭേദഗതി ചെയ്യാനുള്ള മന്ത്രിസഭാ തീരുമാനത്തിത് എതിരെ ആണ് മാർച്ച് സംഘടിപ്പിച്ചത്.
മാർച്ചിൽ നിരവധി ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റു. ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ച ശേഷം ആണ് പോലീസ് ലാത്തി ചാർജ് നടത്തിയത്. അതേസമയം വിജയ് കുമാറിന്റെ മരണ കാരണം വ്യക്തമല്ലെന്നാണ് ജില്ലാ ഭരണകൂടം പറഞ്ഞത്.
"ബിഹാറിലെ ജനങ്ങളുടെ അവകാശങ്ങൾക്കും അവർക്ക് നീതി ലഭിക്കുന്നതിനും വേണ്ടിയാണ് വിജയ് സിംഗ് തന്റെ ജീവൻ ബലിയർപ്പിച്ചത്. ലാത്തിച്ചാർജിന് ഉത്തരവിടുകയും കണ്ണീർ വാതകം പ്രയോഗിക്കാൻ അനുമതി നൽകുകയും ചെയ്തുകൊണ്ട് സംസ്ഥാനം പ്രാകൃതത്വം കാണിച്ചു. അദ്ദേഹത്തിന്റെ മരണത്തിൽ സർക്കാർ രാജിവയ്ക്കണം, കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് പറഞ്ഞു..
ബിജെപി പാർലമെന്റ് അംഗങ്ങളും എംഎൽഎമാരും പ്രവർത്തകരും അടക്കം നൂറുകണക്കിനാളുകൾക്ക് പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications