ഉത്തർ പ്രദേശിൽ അന്തം വിട്ട് ബിജെപി! മോദിക്കും അമിത് ഷായ്ക്കും എതിരെ കത്തിക്കയറി ബിജെപി നേതാവ്
Recommended Video
ലഖ്‌നൗ: 2014ല്‍ ആഞ്ഞ് വീശിയ മോദി തരംഗത്തില്‍ ബിജെപി ഒന്നാകെ തൂത്ത് വാരിയ സംസ്ഥാനമാണ് ഉത്തര്‍ പ്രദേശ്. ആകെയുളള 80 സീറ്റുകളില്‍ 71ഉം ബിജെപിക്ക് ലഭിച്ചു. 5 വര്‍ഷങ്ങള്‍ക്കിപ്പുറം 2019ല്‍ എത്തുമ്പോള്‍ അതേ തരംഗം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷ ബിജെപിക്കില്ല.
കോണ്‍ഗ്രസും എസ്പിയും ബിഎസ്പിയും ഒരുമിച്ചാണ് ബിജെപിയെ നേരിടുന്നത്. പുറത്തുള്ള രാഷ്ട്രീയ എതിരാളികളെ മാത്രമല്ല പാര്‍ട്ടിക്കുള്ളിലും എതിര്‍ശബ്ദങ്ങള്‍ ശക്തിപ്പെടുന്നത് ബിജെപി അശങ്കയിലാക്കിയിരിക്കുകയാണ്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവാണ് നരേന്ദ്ര മോദിക്കും നേതൃത്വത്തിനുമെതിരെ ആഞ്ഞടിച്ച് രംഗത്ത് വന്നിരിക്കുന്നത്.
പ്രതീക്ഷ പ്രതിപക്ഷത്തിന്
ഇത്തവണ യുപിയില്‍ കോണ്‍ഗ്രസിനും സമാജ് വാദി പാര്‍ട്ടിക്കും ബഹുജന്‍ സമാജ് വാദി പാര്‍ട്ടിക്കും വലിയ പ്രതീക്ഷകളാണുളളത്. എസ്പിയും ബിഎസ്പിയും ഒരുമിച്ചാണ് മത്സരിക്കുന്നത് എന്നത് തന്നെയാണ് യുപിയിലെ ഇത്തവണത്തെ ഹൈലൈറ്റ്. കോണ്‍ഗ്രസ് ഔദ്യോഗിക സഖ്യത്തില്‍ ഇല്ലെങ്കിലും ഇവര്‍ക്കൊപ്പം തന്നെയാണ്.
ബിജെപിക്ക് വെല്ലുവിളി
ഇത്തവണ നേട്ടുമുണ്ടാക്കുക എന്നത് വലിയ വെല്ലുവിളിയാണെന്ന് ബിജെപി കണക്ക് കൂട്ടുന്നു. അതിനിടയിലാണ് പാര്‍ട്ടിക്കുളളില്‍ നിന്നും എതിരാളികളുണ്ടാകുന്നത് ബിജെപിയെ വെട്ടിലാക്കിയിരിക്കുന്നത്. ഉത്തര്‍ പ്രദേശിലെ ശക്തനായ മുതിര്‍ന്ന ബിജെപി നേതാവ് ഐപി സിംഗ് ആണ് മോദിക്കും അമിത് ഷായ്ക്കും എതിരെ പോര്‍മുഖം തുറന്നിരിക്കുന്നത്.
നേതാവിനെ പുറത്താക്കി
മാത്രമല്ല എസ്പി നേതാവ് അഖിലേഷ് യാദവിനെ വാതോരാതെ പുകഴ്ത്തുകയും ചെയ്തിരിക്കുന്നു ഐപി സിംഗ്.. ഇതേത്തുടര്‍ന്ന് ഐപി സിംഗിനെ ബിജെപി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരിക്കുകയാണ്. മോദിയേയും ബിജെപി നേതൃത്വത്തേയും കടന്നാക്രമിച്ച് ഐപി സിംഗ് തുടര്‍ച്ചയായി ട്വീറ്റ് ചെയ്യുകയായിരുന്നു.
ഗുജറാത്തില്‍ നിന്നുളള രണ്ട് കൊള്ളക്കാര്‍
ധാര്‍മികതയുളള ക്ഷത്രിയ കുടുംബത്തിലെ അംഗമാണ് താന്‍. കഴിഞ്ഞ 5 വര്‍ഷമായി ഗുജറാത്തില്‍ നിന്നുളള രണ്ട് കൊള്ളക്കാര്‍ ഹിന്ദി ഹൃദയഭൂമിയെ പറ്റിച്ച് കൊണ്ടിരിക്കുകയാണ്. നമ്മള്‍ നിശബ്ദരായിരുന്നു. സാമ്പത്തിക രംഗത്ത് ഗുജറാത്തിനേക്കാള്‍ 6 മടങ്ങ് വലുതാണ് നമ്മുടെ ഉത്തര്‍ പ്രദേശ്.
പരസ്യ മന്ത്രി ആണോ
എന്നിട്ടും ഉത്തര്‍ പ്രദേശില്‍ എന്ത് വികസനമാണ് അവര്‍ കൊണ്ടുവന്നത് എന്നും സിംഗ് ഒരു ട്വീറ്റില്‍ ചോദിച്ചു. നമ്മള്‍ തിരഞ്ഞെടുത്തത് ഒരു പ്രധാനമന്ത്രിയെ ആണോ അതോ പരസ്യ മന്ത്രിയെ ആണോ എന്നും മറ്റൊരു ട്വീറ്റില്‍ സിംഗ് ചോദിക്കുന്നു. രാജ്യത്തിന്റെ പ്രധാനമന്ത്രി ടീ ഷര്‍ട്ടും ചായക്കപ്പും വില്‍ക്കുന്നത് ശരിയാണോ എന്നും ബിജെപി നേതാവ് ചോദിക്കുന്നു.
ആശയം കൊണ്ട് വേണം
ടീ ഷര്‍ട്ട് വിറ്റും മിസ്സ് കോള്‍ അടിച്ചും പാര്‍ട്ടിക്ക് അനുയായികളെ സൃഷ്ടിക്കാനാവില്ല. ആശയം കൊണ്ടാണ് ബിജെപി ജനങ്ങളുടെ മനസ്സില്‍ ഇടം നേടേണ്ടത് എന്നും സിംഗ് ട്വീറ്റ് ചെയ്തു. ബിജെപി നേതാക്കളെ കുറ്റപ്പെടുത്തുന്നതിനൊപ്പം സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെ ഐപി സിംഗ് പുകഴ്ത്തുകയും ചെയ്യുന്നു.
അഖിലേഷിന് വീട് നൽകാം
അഖിലേഷ് യാദവിന്റെ പ്രചാരണത്തിന് വേണ്ടി ഓഫീസിനായി തന്റെ വീട് വിട്ട് നല്‍കാന്‍ തയ്യാറാണ് എന്നാണ് ഐപി സിംഗിന്റെ വാഗ്ദാനം. പൂര്‍വാഞ്ചലില്‍ നിന്നുളള അഖിലേഷ് യാദവിന്റെ സ്ഥാനാര്‍ത്ഥിത്വ പ്രഖ്യാപനം കിഴക്കന്‍ ഉത്തര്‍ പ്രദേശിലെ യുവാക്കളെ ആവേശം കൊളളിച്ചിരിക്കുകയാണ് എന്നും ഐപി സിംഗ് പറയുന്നു.
പുറത്താക്കൽ 6 വർഷം
മതത്തിന്റെയും ജാതിയുടേയും പേരിലുളള രാഷ്ട്രീയം കളിക്ക് ഇത് അന്ത്യം കുറിക്കുമെന്നും ഐപി സിംഗ് പറഞ്ഞു. പിന്നാലെ സിംഗിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി ബിജെപി നേതൃത്വം പത്രക്കുറിപ്പ് പുറത്തിറക്കി. ആറ് വര്‍ഷത്തേക്കാണ് ഐപി സിംഗിനെ പുറത്താക്കിയിരിക്കുന്നത്.
കാവൽക്കാരനാവാനാകില്ല
തന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ വിവരം മാധ്യമങ്ങള്‍ വഴിയാണ് അറിഞ്ഞത് എന്ന് സിംഗ് പിന്നീട് പ്രതികരിച്ചു. മൂന്ന് ദശാബ്ദക്കാലം താന്‍ പാര്‍ട്ടിക്ക് വേണ്ടി ജീവിച്ചു. ഉള്‍പ്പാര്‍ട്ടി ജനാധിപത്യമില്ലാത്ത ബിജെപിയില്‍ സത്യം പറയുന്നത് കുറ്റമാണന്നും കണ്ണ് മൂടിക്കെട്ടി തനിക്ക് കാവല്‍ക്കാരനാകാന്‍ സാധിക്കില്ലെന്നും ഐപി സിംഗ് തുറന്നടിച്ചു.
കലാഭവൻ മണിയുടെ പ്രതിമയിൽ നിന്നും 'രക്തം' ഒഴുകുന്നു, വൻ പ്രചാരണം, സത്യാവസ്ഥ ഇതാണ്!
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ