കനിമൊഴി കരുണാനിധിയുടെ അവിഹിത സന്തതിയെന്ന് ബിജെപി നേതാവ് എച്ച് രാജ; തമിഴ്നാട്ടിൽ പ്രതിഷേധം കത്തുന്നു
തമിഴ്നാട് ഗവർണർ ബനവരിലാൽ പുരോഹിതുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ച് പ്രതികരിക്കുന്നതിനിടെയായിരുന്നു രാജ ഇത്തരത്തിൽ വിവാദ പരാമർശം നടത്തിയത്
ചെന്നൈ: ഡിഎംകെ പ്രസിഡന്റ് കരുണാനിധിക്കെതിരെയും മകൾ കനിമൊഴിക്കെതിരെയും വിവാദ പരാമർശവുമായി ബിജെപി നേതാവ് എച്ച് രാജ. ഡിഎംകെയുടെ രാജ്യസഭ എംപി കൂടിയായ കനിമൊഴി കരുണാനിധിയുടെ അവിഹിത സന്തതിയാണെന്നാണ് ബിജെപി ദേശീയ സെക്രട്ടറിയായ എച്ച് രാജ പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിവാദ പരാമർശം.
തമിഴ്നാട് ഗവർണർ ബനവരിലാൽ പുരോഹിതുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ച് പ്രതികരിക്കുന്നതിനിടെയായിരുന്നു രാജ ഇത്തരത്തിൽ വിവാദ പരാമർശം നടത്തിയത്. കനിമൊഴിയെയും കരുണാനിധിയെയും പേരെടുത്തു പറയാതെ തമിഴിലായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. രാജയുടെ വിവാദ പരാമർശത്തിനെതിരെ ഡിഎംകെ, കോൺഗ്രസ്, സിപിഐ നേതാക്കൾ രംഗത്തെത്തി.
ബിജെപി ദേശീയ സെക്രട്ടറി...
ബിജെപിയുടെ ദേശീയ സെക്രട്ടറിയായ എച്ച് രാജ ഇതിനുമുൻപും വിവാദ പരാമർശങ്ങൾ നടത്തി പുലിവാൽ പിടിച്ചിരുന്നു. ആണ്ടാൾ വിവാദത്തിൽ തമിഴ് കവി വൈരമുത്തുവിനെതിരെ അദ്ദേഹം വധഭീഷണിയുടെ സ്വരത്തിലായിരുന്നു പ്രതികരിച്ചിരുന്നത്. ഇതിനുപിന്നാലെ ത്രിപുരയിൽ ലെനിൻ പ്രതിമ തകർത്ത സംഭവത്തിൽ പ്രതികരിച്ച അദ്ദേഹം തമിഴ്നാട്ടിലെ പെരിയാർ പ്രതിമകളും തകർക്കണമെന്ന് ആഹ്വാനം ചെയ്തിരുന്നു. രാജയുടെ ആഹ്വാനത്തിന് പിന്നാലെ വെല്ലൂരിൽ പെരിയാർ പ്രതിമയ്ക്ക് നേരെ ആക്രമണവുമുണ്ടായി. ഇതിന്റെയെല്ലാം തുടർച്ചയെന്നോളമാണ് കരുണാനിധിക്കെതിരെയും കനിമൊഴിക്കെതിരെയും അദ്ദേഹം വിവാദ പരാമർശം നടത്തിയിരിക്കുന്നത്.
ഗവർണർ...
തമിഴ്നാട്ടിലെ കോളേജ് അദ്ധ്യാപിക വിദ്യാർത്ഥിനികളോട് സർവകലാശാല അധികൃതർക്ക് വഴങ്ങിക്കൊടുക്കാൻ പ്രേരിപ്പിച്ചെന്ന വിവാദത്തിൽ തമിഴ്നാട് ഗവർണറുടെ പേരും പരാമർശിച്ചിരുന്നു. ഗവർണർ ബൻവാരിലാൽ പുരോഹിതുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്നായിരുന്നു അദ്ധ്യാപികയുടെ അവകാശവാദം. എന്നാൽ ഈ ആരോപണങ്ങൾ വ്യാജമാണെന്നും അദ്ധ്യാപികയെ അറിയില്ലെന്നും ഗവർണർ പിന്നീട് വ്യക്തമാക്കി. ഈ വിഷയത്തിൽ വാർത്താസമ്മേളനം നടത്തുന്നതിനിടെ ഗവർണർ മാധ്യമ പ്രവർത്തകയുടെ കവിളിൽ തട്ടിയത് വീണ്ടും വിവാദമായി. ഒടുവിൽ സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ ഗവർണർ മാപ്പ് പറഞ്ഞു. ഗവർണർക്കെതിരെ ചോദ്യങ്ങൾ ചോദിച്ച മാധ്യമപ്രവർത്തകർക്കെതിരെയുള്ള അഭിപ്രായ പ്രകടനത്തിലാണ് എച്ച് രാജ കനിമൊഴിക്കെതിരായ വിവാദ പരാമർശം നടത്തിയത്.
അവിഹിത സന്തതി...
'ഗവർണറോട് ചോദിച്ചതു പോലെയുള്ള ചോദ്യങ്ങൾ അവിഹിത സന്തതിയെ രാജ്യസഭ എംപിയാക്കിയ നേതാവിനോട് ചോദിക്കാൻ മാധ്യമപ്രവർത്തകർ ധൈര്യപ്പെടുമോ? ഇല്ല അവർ ചോദിക്കില്ല, ചിദംബരം ഉദയകുമാറിന്റെയും അണ്ണാനഗർ രമേശിന്റെയും പേരമ്പാലൂർ സാദിഖ് ബാദ്ഷായുടെയും ഓർമ്മകൾ അവരെ ഭയപ്പെടുത്തും...'- ഇതായിരുന്നു എച്ച് രാജയുടെ തമിഴിലുള്ള ട്വീറ്റ്. കരുണാനിധിയെയും കനിമൊഴിയെയും പേരെടുത്തു പറഞ്ഞില്ലെങ്കിലും രാജയുടെ പരാമർശം നിമിഷങ്ങൾക്കം തമിഴ്നാട്ടിൽ വൻ വിവാദമായി. ബിജെപി സെക്രട്ടറിയായ രാജയ്ക്കെതിരെ ഡിഎംകെ ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ പ്രതിഷേധവുമായി രംഗത്തെത്തി. രാജയുടെ അഭിപ്രായങ്ങൾക്ക് മറുപടി അർഹിക്കുന്നില്ലെന്നായിരുന്നു ഡിഎംകെ വർക്കിങ് പ്രസിഡന്റും കനിമൊഴിയുടെ സഹോദരനുമായ എംകെ സ്റ്റാലിന്റെ പ്രതികരണം.
ചിദംബരം...
വിവാദ പരാമർശം നടത്തിയ എച്ച് രാജയ്ക്കെതിരെ കോൺഗ്രസ് നേതാവ് പി ചിദംബരം രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. അവിഹിത സന്തതിയെന്നൊരു കാര്യമില്ലെന്നും, എല്ലാ കുട്ടികൾക്കും അച്ഛനും അമ്മയുമുണ്ടെന്നും ചിദംബരം ട്വിറ്ററിൽ പറഞ്ഞു. രാജയുടെ അഭിപ്രായം തന്നെയാണോ ബിജെപിക്കെന്നും, അവിഹിത സന്തതിയെന്ന പ്രയോഗത്തിൽ ബിജെപിയുടെ അഭിപ്രായമെന്താണെന്നും ചിദംബരം തമിഴിൽ എഴുതിയ ട്വീറ്റിലൂടെ ചോദിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറി ആർ മുത്തുരാശനും രാജയ്ക്കെതിരെ രംഗത്തെത്തി. രാജയുടെ പരാമർശത്തെ ശക്തമായി അപലപിച്ച മുത്തുരാശൻ ഇതെല്ലാം അദ്ദേഹം കുപ്രസിദ്ധി നേടാൻ കാണിച്ചുകൂട്ടുന്നതാണെന്നും പറഞ്ഞു. നിരുത്തരവാദിത്വപരമായ പ്രസ്താവനകളിലൂടെ സംസ്ഥാനത്ത് കലാപം സൃഷ്ടിക്കാനാണ് രാജയുടെ ശ്രമമെന്നും, അദ്ദേഹത്തെ ഗുണ്ടാ ആക്ട് പ്രകാരം അറസ്റ്റ് ചെയ്യണമെന്നും മുത്തുരാശൻ കൂട്ടിച്ചേർത്തു.
ഭയപ്പെടുത്താനാവില്ല...
രാജയുടെ പരാമർശത്തോട് പ്രതികരിക്കേണ്ട ആവശ്യമില്ലെന്ന് വ്യക്തമാക്കിയ കനിമൊഴി, ഇത്തരം പരാമർശങ്ങൾ കൊണ്ട് സ്ത്രീകളെ ഭയപ്പെടുത്താനാകില്ലെന്നും പറഞ്ഞു. ബിജെപി ദേശീയ സെക്രട്ടറിയുടെ വിവാദ പരാമർശത്തിനെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് തമിലിസൈ സൗന്ദരാജനും അസ്വസ്ഥത രേഖപ്പെടുത്തി. സംവിധായകൻ പി ഭാരതീരാജയും രാജയുടെ പരാമർശത്തെ അപലപിച്ച് രംഗത്തെത്തി. എച്ച് രാജയ്ക്ക് ലൈംഗിക വൈകൃതമാണെന്നും, അദ്ദേഹത്തെ പോലെയുള്ളവരാണ് തമിഴ്നാട്ടിൽ കലാപം അഴിച്ചുവിടാൻ ശ്രമിക്കുന്നതെന്നും ഭാരതീരാജ അഭിപ്രായപ്പെട്ടു.
ഐസ്ക്രീമും പലഹാരങ്ങളും കൊള്ളയടിക്കുന്ന യുവാക്കൾ! താനൂരിലെ കലാപത്തിൽ ബേക്കറി കൊള്ളയടിക്കുന്ന വീഡിയോ
സഞ്ജീവനി ഫേസ്ബുക്ക് പേജിലെ പോസ്റ്റ്; ട്രോളാണെന്ന് മനസിലാക്കാതെ സംഘികളുടെ ഷെയറിങ്...