ആഞ്ജനേയമന്ത്രം ചൊല്ലിയ ബിജെപി നേതാവ് ഇസ്രത്ത് ജഹാനെ വാടക വീട്ടിൽ നിന്നും ഇറക്കിവിട്ടു! വധഭീഷണിയും!!
കൊൽക്കത്ത: ഹിന്ദു മതാഘോഷത്തില് പങ്കെടുക്കുകയും ഹനുമാൻ മന്ത്രം ചൊല്ലുകയും ചെയ്ത ബി ജെ പി മുസ്ലിം വനിതാ നേതാവിനെ വാടക വീട്ടിൽ നിന്നും ഇറക്കിവിട്ടു. പശ്ചിമ ബംഗാളിലെ ഹൗറയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. മുത്തലാക്ക് നിരോധിക്കാൻ പരാതി നൽകി ശ്രദ്ധേയയായ ഇസ്രത്ത് ജഹാനെയാണ് വീട്ടുടമ ഭീഷണിപ്പെടുത്തുകയും ഇറക്കിവിടുകയും ചെയ്തത്.
ഇന്നലെ വൈകുന്നേരമാണ് ഹിന്ദു മതാഘോഷത്തിൽ പങ്കെടുത്തു എന്നാരോപിച്ച് ഒരു സംഘം ആളുകൾ ഇസ്രത്ത് ജഹാനെതിരെ ഭീഷണി മുഴക്കിയത്. എന്തിനാണ് ഹിജാബ് ധരിച്ചുകൊണ്ട് ഹിന്ദു ആഘോഷത്തിൽ പങ്കെടുത്ത് ഹനുമാൻ മന്ത്രം ചൊല്ലിയത് എന്നായിരുന്നു തടിച്ചുകൂടിയ ആളുകളുടെ ചോദ്യം. സ്കൂളിൽ നിന്നും മകനെ വിളിച്ചു തിരിച്ചുവരുമ്പോഴാണ് ആളുകൾ ഇസ്രത്ത് ജഹാനെ തടഞ്ഞത്.
മുസ്ലിമിന് നിരക്കാത്ത പെരുമാറ്റമാണ് ഇസ്രത്ത് ജഹാനിൽ നിന്നും ഉണ്ടായിരിക്കുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് ആൾക്കൂട്ടം ഇവരെ ഭയപ്പെടുത്തിയത്. തനിക്കെതിരെ വധഭീഷണിയുണ്ട് എന്ന് ഇസ്രത്ത് ജഹാൻ പിന്നീട് പറഞ്ഞു. തനിക്കെതിരെ വധഭീഷണിയുണ്ട്. താനും മോനും മാത്രമാണ് താമസം. ഏത് നിമിഷവും എന്തും സംഭവിക്കാം. - അവർ പറഞ്ഞു.
കഴിഞ്ഞ ദിവസം റോഡ് തടഞ്ഞുകൊണ്ടാണ് ഒരു സംഘം ബി ജെ പി പ്രവർത്തകർ മതാഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. പരിപാടിയുടെ സംഘാടകരും പോലീസും തമ്മിൽ പ്രശ്നങ്ങളും ഉണ്ടായിരുന്നു. ഈ പരിപാടിയിൽ പങ്കെടുത്തതിനാണ് ഇസ്രത്ത് ജഹാനെതിരെ പ്രതിഷേധം ഉണ്ടായിരിക്കുന്നത്. 2014ൽ ഇസ്രത് ജഹാനെ ഭർത്താവ് ടെലഫോണിലൂടെ തലാക്ക് ചൊല്ലി വിവാഹ ബന്ധം വേർപ്പെടുത്തുകയായിരുന്നു.