വിദ്യാര്‍ത്ഥികളുടെ മരണത്തിനിടയാക്കിയത് ബിജെപി നേതാവിന്റെ വാഹനം, നീതിഷും ബീഹാര്‍ സര്‍ക്കാരും കുടുങ്ങി
മുസഫര്‍നഗറില്‍ വിദ്യാര്‍ഥികള്‍ റോഡ് ക്രോസ് ചെയ്യാനായി കാത്തുനില്‍ക്കവെ ബോലേറോ കാര്‍ നിയന്ത്രണം വിട്ട് ഇവര്‍ക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു
മുസഫര്‍പൂര്‍: ബീഹാറില്‍ റോഡ് ക്രോസ് ചെയ്യുന്നതിനിടെ വാഹനം ഇടിച്ചുകയറി ഒന്‍പത് കുട്ടികള്‍ മരിച്ച സംഭവത്തില്‍ ബിജെപിയും മുഖ്യമന്ത്രി നിതീഷ് കുമാറും കുരുക്കില്‍. അപകടത്തിനിടയാക്കിയ വാഹനം ബിജെപി നേതാവിന്റേതാണെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ആരോപണങ്ങളുമായി ആര്‍ജെഡിയും പോലീസും രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം ബീഹാറില്‍ കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തായികൊണ്ടിരിക്കുകയാണ്. ഇത് നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കിയിട്ടുണ്ട്.
വിദ്യാര്‍ഥികളുടെ മരണം
മുസഫര്‍നഗറില്‍ വിദ്യാര്‍ഥികള്‍ റോഡ് ക്രോസ് ചെയ്യാനായി കാത്തുനില്‍ക്കവെ ബോലേറോ കാര്‍ നിയന്ത്രണം വിട്ട് ഇവര്‍ക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഒന്‍പതു കുട്ടികള്‍ തല്‍ക്ഷണം മരിച്ചു. 24 പേര്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്. മരണസംഖ്യ ഉയരാന്‍ ഇടയുണ്ടെന്ന് പോലീസ് പറഞ്ഞു. വിദ്യാര്‍ഥികള്‍ സ്‌കൂള്‍ വിട്ട ശേഷം ബസ് കാത്തുനില്‍ക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
കാറിന്റെ ഉടമസ്ഥര്‍
സംഭവത്തിന് പിന്നാലെ വാഹനത്തിന്റെ ഉടമയ്‌ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. പിന്നീട് അന്വേഷിച്ചപ്പോഴാണ് ഇതിന്റെ യഥാര്‍ത്ഥ ഉടമസ്ഥന്‍ ബിജെപി നേതാവ് മനോജ് ബൈത്തയാണെന്ന് അറിഞ്ഞത്. ഇയാളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് കാത്തിരിക്കുകയാണ്. എന്നാല്‍ ബൈത്ത ഒളിവിലാണെന്നാണ് റിപ്പോര്‍ട്ട്. അപകടമുണ്ടാക്കിയ കാര്‍ ഏറെ നേരത്തെ അന്വേഷണത്തിനൊടുവില്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ബിജെപി ബോര്‍ഡ്
അപകട സ്ഥലത്തെ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ കാറില്‍ ബിജെപി ബോര്‍ഡ് ഉള്ളതായി കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. അതേസമയം അപകടമുണ്ടാക്കിയ കാറില്‍ നിന്ന് രജിസ്‌ട്രേഷന്‍ രേഖകള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ നിന്നാണ് കാര്‍ മനോജിന്റേതാണെന്ന് കണ്ടെത്തിയത്. ഇയാള്‍ ബിജെപിയുടെ ദളിത് സെല്ലിന്റെ നേതാവാണെന്നും കണ്ടെത്തിയിട്ടുണ്ട്.
നേതാവ് ഇല്ല
മനോജ് ബൈത്ത എന്ന പേരില്‍ തങ്ങള്‍ക്കൊരു നേതാവേ ഇല്ലെന്ന് ബിജെപി വക്താവ് ദേവേഷ് താക്കൂര്‍ പറഞ്ഞു. ഇല്ലാത്തൊരു നേതാവിന്റെ പേരില്‍ തങ്ങള്‍ക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഇനി അങ്ങനെയൊരു നേതാവുണ്ടെങ്കില്‍ അത് കണ്ടെത്തെണ്ടത് മാധ്യമങ്ങളാണെന്നും ദേവേഷ് വ്യക്തമാക്കി.
പ്രതിപക്ഷ ആരോപണം
വാഹനം ബിജെപി ജനറല്‍ സെക്രട്ടറിയുടേതാണെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് പറഞ്ഞു. വാഹനത്തിന്റെ ഡ്രൈവര്‍ മുങ്ങിയിരിക്കുകയാണ്. മരിച്ച കുട്ടികളുടെ ബന്ധുക്കളെല്ലാം ഒരേ സ്വരത്തില്‍ പറയുന്നത് സംഭവത്തില്‍ ബിജെപി പങ്കുണ്ടെന്നാണ് എന്നാല്‍ സര്‍ക്കാര്‍ വെറും കാഴ്ച്ചക്കാരാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതിഷേധം
സംഭവത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുശീല്‍കുമാര്‍ മോദിയും പ്രതിരോധത്തിലാണ്. ഇവര്‍ പ്രതികളെ സംരക്ഷിക്കുന്നുവെന്ന് നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്. പ്രതിപക്ഷവും ഇതേ ആരോപണം ഉന്നയിച്ചിട്ടുണ്ട്.
മദ്യലഹരി
വാഹനമോടിച്ചവര്‍ നന്നായി മദ്യപിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആര്‍ജെഡി നേതാക്കള്‍ ഇക്കാര്യം സൂചിപ്പിച്ച് പോലീസിന് പരാതി നല്‍കിയിട്ടുണ്ട്. വാഹനമോടിച്ചയാളെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടുമില്ല. സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കിയ സംസ്ഥാനത്ത് ഈ ഡ്രൈവര്‍ക്ക് എങ്ങനെയാണ് മദ്യം ലഭിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ആര്‍ജെഡി ആവശ്യപ്പെട്ടിട്ടുണ്ട്.
വിദ്യാർത്ഥികള്‍ക്കിടയിലേയ്ക്ക് കാറിടിച്ച് കയറി ഒമ്പത് കുട്ടികൾ മരിച്ചു: ആറ് പേര്‍ ഗുരുതരാവസ്ഥയിൽ!!
ശ്രീദേവിയുടെ മരണം ബാത്ത്റൂമിൽ കുഴഞ്ഞ് വീണ്!! ആശുപത്രിയിലെത്തും മുൻപ് മരണം.. ഞെട്ടിക്കുന്ന വിവരങ്ങൾ!
കോടിയേരി തന്നെ നയിക്കും! പത്ത് പുതുമുഖങ്ങൾ, വിഎസ് പ്രത്യേക ക്ഷണിതാവ്; മന്ത്രിസഭാ പുന:സംഘടനയില്ല...