ഗോവ മുഖ്യമന്ത്രിയായി ബിജെപി നേതാവ് പ്രമോദ് സാവന്ത് സത്യപ്രതിജ്ഞ ചെയ്തു! സത്യപ്രതിജ്ഞ രാത്രി 2മണിക്ക്
Recommended Video
പനാജി: ഗോവ മുഖ്യമന്ത്രിയായി ബിജെപി നേതാവ് പ്രമോദ് സാവന്ത് സത്യപ്രതിജ്ഞ ചെയ്തു. രാത്രി 2 മണിക്കായിരുന്നു സത്യപ്രതിജ്ഞ ചടങ്ങുകൾ. 11 മന്ത്രിമാരും പ്രമോദ് സാവന്തിനൊപ്പം സത്യപ്രതിജ്ഞ ചെയ്തു. മനോഹര്‍ പരീക്കറുടെ നിര്യാണത്തെ തുടര്‍ന്നാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രമോദ് സാവന്തിനെ ബിജെപി പരിഗണിച്ചത്. തിങ്കളാഴ്ച രാത്രി തന്നെ പ്രമോദ് സാവന്തിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ ചടങ്ങുകൾ വൈകി പാതിരാത്രി വരെയെത്തി.
അന്തരിച്ച ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ആരാണ്? അറിയാം 10 കാര്യങ്ങള്‍!
അർബുദ രോഗബാധയെ തുടർന്ന് ഏറെക്കാലമായി ചികിൽസയിലായിരുന്നു പരീക്കർ ഞായറാഴ്ചയാണ് നിര്യാതനായത്. പനാജിയിലെ ആശുപത്രിയിൽ രാത്രി എട്ടു മണിയോടെയായിരുന്നു പരീക്കറുടെ അന്ത്യം. മനോഹർ പരീക്കറുടെ മരണത്തിനു പിന്നാലെ ഗോവയില്‍ രാഷ്ട്രീയപ്രതിസന്ധി രൂക്ഷമായത്. സർക്കാർ ഉണ്ടാക്കുവാനായി ക്ഷണിക്കണം എന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ഗവർണറെ സമീപിച്ചു. എന്നാൽ വളരെ വേഗം തന്നെ അടുത്ത മുഖ്യമന്ത്രിയെ തീരുമാനിച്ച് സത്യപ്രതിജ്ഞ നടത്തിയാണ് ബി ജെ പി ഈ നീക്കത്തെ ചെറുത്തത്.
ആരാകണം അടുത്ത മുഖ്യമന്ത്രി എന്ന കാര്യത്തിൽ അഭിപ്രായ സമന്വയത്തിൽ എത്താൻ ബി ജെ പിക്കും കഴിഞ്ഞിരുന്നില്ല. ബി ജെ പി സംസ്ഥാന അധ്യക്ഷൻ വിനയ് തെണ്ടുൽക്കറിനെയും വിശ്വജീത്ത് റാണെയെയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പാർട്ടി പരിഗണിച്ചിരുന്നു. എന്നാൽ അനിശ്ചിതത്വങ്ങൾക്ക് ഒടുവില്‍ പ്രമോദ് സാവന്തിന്റെ പേര് ഘടക കക്ഷികൾ കൂടി അംഗീകരിക്കുകയായിരുന്നു. ഗോവ അസംബ്ലി സ്പീക്കറായിരുന്നു പ്രമോദ് സാവന്ത്. 11 മന്ത്രിമാരും സാവന്തിനൊപ്പം സത്യപ്രതിജ്ഞ ചെയ്തു.
Goa: Pramod Sawant takes oath as the new Chief Minister of the state, at the Raj Bhavan. pic.twitter.com/bFq1j1B80t
— ANI (@ANI) March 18, 2019
നിയമസഭയിൽ ഒറ്റക്ക് ഭൂരിപക്ഷമില്ലാത്ത പ്രമോദ് സാവന്തിന്റെ ആദ്യത്തം വെല്ലുവിളി ഭൂരിപക്ഷം തെളിയിക്കുക എന്നത് തന്നെയാണ്. ഇതിന് വേണ്ടി രണ്ട് ഘടകകക്ഷികളെയും മൂന്ന് സ്വതന്ത്രരെയും ഒപ്പം നിർത്തിയേ പറ്റൂ. 40 സീറ്റുള്ള നിയമസഭയില്‍ നിലവിൽ 36 അംഗങ്ങളാണ് ഉള്ളത്. ഇതിൽ ഭൂരിപക്ഷം കിട്ടാൻ 19 പേർ വേണം. ബി ജെ പിക്ക് ഉള്ളതാകട്ടെ 12 സീറ്റും. മഹാരാഷ്ട്ര ഗോമന്തക് വാദി പാർട്ടിക്കും ഗോവാ ഫോർവേഡ് പാർട്ടിക്കും മൂന്ന് സീറ്റുകൾ വീതമുണ്ട്. മൂന്ന് പേർ സ്വതന്ത്രരാണ്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസിന് 14 സീറ്റുണ്ട്.