ഹത്രാസ് പെൺകുട്ടിക്കെതിരെ ബിജെപി നേതാവ്, 'പ്രതികളിലൊരാളുമായി അടുപ്പം, പാടത്ത് വിളിച്ച് വരുത്തി'
ലഖ്നൗ: ഹത്രാസില്‍ ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ഉയര്‍ന്ന ജാതിക്കാരായ പ്രതികളെ സംരക്ഷിക്കാനാണ് യുപി പോലീസും സര്‍ക്കാരും ശ്രമിക്കുന്നതെന്ന് തുടക്കം മുതലേ ആരോപിക്കപ്പെടുന്നുണ്ട്. കേസില്‍ യുപി പോലീസിന്റെ പല ഇടപെടലുകളും സംശയാസ്പദം ആയിരുന്നു.
അതിനിടെ കൊല്ലപ്പെട്ട പെണ്‍കുട്ടിക്കെതിരെ രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ച് കൊണ്ട് ബിജെപി നേതാവ് രംഗത്ത് വന്നിരിക്കുകയാണ്. പ്രതികളിലൊരാളുമായി പെണ്‍കുട്ടിക്ക് ബന്ധമുണ്ടായിരുന്നു എന്നാണ് ബിജെപി നേതാവിന്റെ ആരോപണം. വിശദാംശങ്ങള്‍ ഇങ്ങനെ...
കൊല്ലപ്പെട്ട പെണ്‍കുട്ടിക്കെതിരെ
ബാരാബങ്കിയില്‍ നിന്നുളള ബിജെപി നേതാവായ രന്‍ജീത് ബഹാദൂര്‍ ശ്രീവാസ്തവ ആണ് ഹത്രാസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളായ നാല് ഉന്നതജാതിക്കാരായ യുവാക്കളും നിഷ്കളങ്കരാണെന്നും കൊല്ലപ്പെട്ട പെണ്‍കുട്ടി തന്നിഷ്ടക്കാരി ആയിരുന്നുവെന്നാണ് ബിജെപി നേതാവിന്റെ വിചിത്ര വാദം.
പാടത്തേക്ക് വിളിച്ച് വരുത്തിയെന്ന്
ഒരു വാര്‍ത്താ ചാനലിന് നല്കിയ അഭിമുഖത്തിലാണ് 44 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ബിജെപി നേതാവ് ഹത്രാസ് പെണ്‍കുട്ടിയെ അധിക്ഷേപിച്ച് രംഗത്ത് വന്നത്. പ്രതികളില്‍ ഒരാളുമായി പെണ്‍കുട്ടിക്ക് അടുപ്പമുണ്ടായിരുന്നുവെന്നും സംഭവം നടന്ന സെപ്റ്റംബര്‍ 14ന് പെണ്‍കുട്ടി യുവാവിനെ പാടത്തേക്ക് വിളിച്ച് വരുത്തിയതാണ് എന്നും ബിജെപി നേതാവ് ആരോപിച്ചു.
ഞെട്ടിക്കുന്ന പ്രസ്താവന
അതിന് ശേഷം പെണ്‍കുട്ടി പിടിക്കപ്പെട്ടതായിരിക്കാമെന്നും വാര്‍ത്താ ചാനലുകളിലും സോഷ്യല്‍ മീഡിയയിലും ഇക്കാര്യം ഇതിനകം പുറത്ത് വന്നിട്ടുളളതാണെന്നും ബിജെപി നേതാവ് പറഞ്ഞു. തുടര്‍ന്നും ഹത്രാസ് പെണ്‍കുട്ടിയെ അപമാനിക്കുന്ന തരത്തിലുളള ഞെട്ടിക്കുന്ന പ്രസ്താവനകളാണ് ചാനലിനോട് ബിജെപി നേതാവ് നടത്തിയത്.
കരിമ്പ് പാടത്തും ചോളപ്പാടത്തും
ഇത്തരം പെണ്‍കുട്ടികളെ ചില പ്രത്യേക സ്ഥലങ്ങളില്‍ മാത്രമാണ് മരിച്ച് കിടക്കുന്നതായി കണ്ടെത്തുകയെന്നും ബിജെപിയുടെ നേതാവ് അധിക്ഷേപിച്ചു. കരിമ്പ് പാടത്തും ചോളപ്പാടത്തും അല്ലെങ്കില്‍ കുറ്റിക്കാട്ടിലും ഓടകളിലുമൊക്കെയാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തുക. എന്ത് കൊണ്ടാണ് ഇവരുടെ മൃതദേഹങ്ങള്‍ ഗോതമ്പ് പാടത്തോ നെല്‍വയലിലോ കണ്ടെത്താത്തത് എന്ന വിചിത്ര ചോദ്യവും ബിജെപി നേതാവ് ചോദിച്ചു.
യുവാക്കള്‍ നിരപരാധികളെന്ന്
പ്രതികളായ യുവാക്കള്‍ നിരപരാധികളാണ് എന്ന് തനിക്ക് ഉറപ്പുണ്ടെന്നും അവരെ പുറത്തിറക്കിയില്ലെങ്കില്‍ മാനസിക പീഡനത്തിന് കാരണമാവും എന്നും ഇയാള്‍ പറയുന്നു. അവരുടെ നഷ്ടപ്പെടുന്ന യൗവ്വനത്തിന് ആര് പകരം നല്‍കുമെന്നും സര്‍ക്കാര്‍ അവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമോ എന്നും ബിജെപി നേതാവ് ചോദിച്ചു. ശ്രീവാസ്തവയുടെ പ്രസ്താവനയ്ക്ക് എതിരെ ദേശീയ വനിതാ കമ്മീഷന് രംഗത്ത് വന്നിട്ടുണ്ട്.
Recommended Video