കേരളം തീവ്രവാദ ഫാക്ടറി; രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണം, ഹിന്ദുക്കള്‍ വേട്ടയാടപ്പെടുന്നു: ശോഭ കരന്തലജെ
ബെംഗളൂരു: കേരളത്തെ കടന്നാക്രമിച്ച് ബിജെപി നേതാവ് ശോഭ കരന്തലജെ. കേരള തീവ്രവാദ ഫാക്ടറിയെന്ന് അവർ ആരോപിച്ചു. കൊല്ലം കുളത്തൂപ്പുഴയില്‍ പാക് നിര്‍മ്മിത വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ശോഭ കരന്തലജെയുടെ ആരോപണം. കേരളത്തിൽ രാഷ്ട്രപതി ഭരണം വേണമെന്നും അവർ പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ ഹിന്ദുക്കള്‍ വേട്ടയാടപ്പെടുന്നു. ഇപ്പോള്‍ പാക് നിര്‍മ്മിത വെടിയുണ്ടകളും കൊല്ലത്ത് കണ്ടെത്തുന്നു. കേരളം രാഷ്ട്രപതി ഭരണത്തിന്‍ കീഴിലാകേണ്ട ആവശ്യകതയുണ്ടെന്നും ട്വിറ്ററിൽ കുറിച്ചു. ഇതിന് മുമ്പും ബിജെപി നേതാക്കൾ കേരളത്തിൽ രാഷ്ട്രപതി ഭരണം വേണമെന്ന ആവശ്യംവുമായി രംഗത്ത് വന്നിരുന്നു.
കുളത്തൂപ്പുഴയില്‍ കണ്ടെത്തിയത് പാകിസ്താന്‍ നിര്‍മിത വെടിയുണ്ടകളാണെന്നാണ് സംശയം. പാക് സൈന്യത്തിന് വേണ്ടി വെടിയുണ്ടകള്‍ നിര്‍മിക്കുന്ന പാകിസ്താന്‍ ഓര്‍ഡനന്‍സ് ഫാക്ടറിയില്‍ നിര്‍മിച്ചതാണ് വെടിയുണ്ടകളെന്നാണ് പോലീസ് സംശയിക്കുന്നത്. ഇതേത്തുടര്‍ന്ന് സംഭവത്തില്‍ കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിച്ചു. മിലിട്ടറി ഇന്റലിജൻസും അന്വേഷണം നടത്തുന്നുണ്ട്.
Kerala has becme a terror factory?!
— Shobha Karandlaje (@ShobhaBJP) February 23, 2020
• Bullets&Rifles were found missing from Police armoury
• Hindus facing persecution, for supporting #CAA2019
• Now, Pakistan made bullets found in Kollam!
It's high time Kerela needs to come under President rule, resign @vijayanpinarayi! https://t.co/fV9nSNp48x
1981, 1982 എന്നീ വര്‍ഷങ്ങളില്‍ നിര്‍മിച്ചവയാണ് വെടിയുണ്ടകളെന്നും പ്രാഥമിക പരിശോധനയില്‍ പോലീസ് സംശയിക്കുന്നു. 7.62 എം.എം വലിപ്പമുള്ള വെടിയുണ്ടകള്‍ ദീര്‍ഘദൂര പ്രഹര ശേഷിയുള്ള ആയുധങ്ങളിലാണ് ഉപയോഗിക്കുന്നത്. ലൈറ്റ് മെഷിന്‍ ഗണ്‍, എകെ 47 തുടങ്ങിയ തോക്കുകളിലും ഈ വെടിയുണ്ടകള്‍ ഉപയോഗിക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് രാഷ്ട്രീയ ആയുധവുമായി ബിജെപി കേന്ദ്ര നേതാക്കൾ രംഗത്ത് എത്തുന്നത്.