ഉദ്യോഗസ്ഥനെ ചെരിപ്പ് കൊണ്ടടിച്ച് ബിജെപി നേതാവ് സോണാലി ഫോഗട്ട്! വീഡിയോ വൈറൽ, വിവാദം!
ഹിസാര്‍: ഉദ്യോഗസ്ഥനെ ചെരിപ്പ് കൊണ്ടടിച്ച ബിജെപി നേതാവ് വിവാദത്തില്‍. ബിജെപി നേതാവ് സോണാലി ഫോഗട്ട് ആണ് വിവാദത്തിലായിരിക്കുന്നത്. ഹരിയാനയിലെ ഹിസാര്‍ ജില്ലയിലാണ് വിവാദ സംഭവം. ബാല്‍സമന്ദ് മാര്‍ക്കറ്റ് കമ്മിറ്റി സെക്രട്ടറി സുല്‍ത്താന്‍ സിംഗിനെ ആണ് സോണാലി ഫോഗട്ട് മര്‍ദ്ദിച്ചത്. സംഭവത്തിന്റെ വീഡിയോ വൈറലായതോടെയാണ് വിവാദമായത്.
ടിക് ടോകിലൂടെ വൈറലായ സോണാലി ഫോഗട്ടിനെ 2019ലെ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി മത്സരിപ്പിച്ചിരുന്നു. ആദംപൂര്‍ മണ്ഡലത്തില്‍ നിന്നും മത്സരിച്ച സോണാലി കോണ്‍ഗ്രസിന്റെ കുല്‍ദീപ് ബിഷ്‌ണോയിയോട് ദയനീയമായി പരാജയപ്പെടുകയാണുണ്ടായത്. ഉദ്യോഗസ്ഥന്‍ അപമര്യാദയായി പെരുമാറിയത് കൊണ്ടാണ് തല്ലിയത് എന്നാണ് സോണാലിയുടെ വാദം.
നിങ്ങളെ പോലെ ഉളളവരുടെ അസഭ്യം കേള്‍ക്കുന്നതിന് വേണ്ടിയാണോ താന്‍ പ്രവര്‍ത്തിക്കുന്നത് എന്ന് സോണാലി ഉദ്യോഗസ്ഥനോട് ചോദിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. തനിക്ക് അഭിമാനത്തോടെ ജീവിക്കാനുളള അവകാശമില്ലേ എന്നും ചോദിക്കുന്ന സോണാലി തനിക്കൊന്നും ജീവിക്കാനുളള അവകാശമില്ല എന്ന് പറഞ്ഞാണ് സുല്‍ത്താന്‍ സിംഗിനെ തല്ലുന്നത്.
പോലീസുകാരുടെ സാന്നിധ്യത്തിലാണ് സോണാലി ഫോഗട്ട് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചത്. എന്നാല്‍ പോലീസുകാര്‍ അവരെ തടയാന്‍ ശ്രമിച്ചില്ല. തന്നോട് സംസാരിക്കുമ്പോള്‍ സുല്‍ത്താന്‍ സിംഗ് മോശം വാക്കുകള്‍ പറഞ്ഞുവെന്ന് പോലീസ് ഉദ്യോഗസ്ഥരോട് ബിജെപി നേതാവ് വ്യക്തമാക്കി. സുല്‍ത്താന്‍ സിംഗിനെതിരെ നേരത്തെ കര്‍ഷകര്‍ പരാതി ഉന്നയിച്ചിരുന്നു. ഇത് ചോദിക്കാന്‍ ചെന്ന സോണാല്‍ സിംഗുമായി ഇയാള്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയുമുണ്ടായി.
സുല്‍ത്താന്‍ സിംഗിനെ സോണാലി മര്‍ദ്ദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ബിജെപിക്കെതിരെ കോണ്‍ഗ്രസ് രംഗത്ത് വന്നിട്ടുണ്ട്. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല അടക്കമുളളവര്‍ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. സോണാലിക്കെതിരെ എന്ത് നടപടിയാണ് മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ സ്വീകരിക്കുക എന്ന് സുര്‍ജേവാല ചോദിച്ചു. രണ്ട് വര്‍ഷം മുന്‍പാണ് സോണാലി ഫോഗട്ട് ബിജെപിയില്‍ ചേര്‍ന്നത്.
തയ്യാറെടുത്ത് കോൺഗ്രസ്, ആം ആദ്മി പാർട്ടിക്ക് സിദ്ദുവിനെ വിട്ടുകൊടുക്കില്ല! പ്രശാന്ത് കിഷോർ വരും!