സുശാന്ത് മരിച്ച ദിവസം ദുബായ് മയക്കുമരുന്ന് ഡീലർ സന്ദർശിച്ചു: വെളിപ്പെടുത്തി സുബ്രഹ്മണ്യൻ സ്വാമി
മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിൽ ദൂരൂഹത ഉന്നയിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി വീണ്ടും രംഗത്ത്. ജൂൺ 14ന് മുംബൈ ബാന്ദ്രയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിലാണ് സുശാന്തിനെ കണ്ടെത്തിയത്. മുംബൈ പോലീസ് ആദ്യം അന്വേഷണം ആരംഭിച്ച കേസിൽ മുംബൈ പോലീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് നടന്റെ കുടുംബം ഉന്നയിച്ചത്. ഇതിനിടെ നടി റിയ ചക്രവർത്തി ഉൾപ്പെടെ ആറ് പേർക്കെതിരെയാണ് സുശാന്ത് പിതാവ് കെകെ സിംഗ് ബിഹാർ പോലീസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

ലഹരി മാഫിയ ഡീലർ
സുശാന്ത് സിംഗ് മരിച്ച ദിവസം ദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന ലഹരി മരുന്ന് മാഫിയ ഡീലർ സുശാന്ത് സിംഗിനെ സന്ദർശിച്ചിരുന്നുവെന്നാണ് സുബ്രഹ്മണ്യൻ സ്വാമിയുടെ പുതിയ ആരോപണം. ട്വീറ്റിലാണ് ഇക്കാര്യം സുബ്രഹ്മണ്യൻ സ്വാമി ആരോപിച്ചിട്ടുള്ളത്. സുശാന്ത് സിംഗ് രാജ്പുത്ത് മരിച്ച ജൂൺ 14ന് ലഹരിമരുന്ന് മാഫിയ നേതാവ് അയാഷ് ഖാൻ നടനെ സന്ദർശിച്ചിരുന്നതായാണ് ട്വീറ്റിൽ പറയുന്നത്.

കേസിലെ ദുബായ് ബന്ധം
സുശാന്ത് സിംഗ് മരിച്ച ജൂൺ 14ന് സുശാന്തിന്റെ സുഹൃത്ത് സന്ദീപ് സിംഗിന് ദുബായിൽ നിന്ന് ഒരു ഫോൺ കോൾ വന്നതായി കർണിസേന അനുയായി സുർജിത് സിംഗ് പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഇതോടെ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ ദുബായ് ബന്ധത്തെക്കുറിച്ച് അന്വേഷിക്കാൻ സിബിഐ തീരുമാനിക്കുകയും ചെയ്തിരുന്നു. ഇദ്ദേഹത്തിന്റെ നിർണായക വെളിപ്പെടുത്തലുകളെത്തുടർന്നാണ് കേസിൽ ദുബായ് ബന്ധം ചർച്ചയാവുന്നത്.

മദ്യത്തിനും ലഹരി മരുന്നിനും അടിമ?
സുശാന്ത് സിംഗ് രാജ്പുത്ത് ലഹരി മരുന്ന് ഉപയോഗിച്ചിരുന്നതായി നടന്റെ സഹായിയായിരുന്ന നീരജ് സിംഗ് നേരത്തെ പോലീസിന് മൊഴി നൽകുകയും ചെയ്തിട്ടുണ്ട്. വീട്ടിൽ ഒന്നോ രണ്ടോ തവണ പാർട്ടി നടത്തിയിരുന്നുവെന്നും മദ്യത്തിന് പുറമേ മയക്കുമരുന്നും ധാരാളം ഉപയോഗിച്ചിരുന്നുവെന്നും പോലീസിന് നീരജ് നൽകിയ മൊഴിയിൽ പറയുന്നുണ്ട്.

സിബിഐ അന്വേഷണം
ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐ അന്വേഷിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെടുന്നത് ആഗസ്റ്റ് 19നാണ്. സുശാന്ത് സിംഗ് രാജ്പുത്തിന്റെ പിതാവിന്റെ പരാതിയിൽ ബിഹാർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് കേസിൽ സിബിഐ അന്വേഷണം ആരംഭിക്കുന്നത്. കേസ് സിബിഐ കൈമാറണമെന്ന നിർദേശിച്ചത് ജസ്റ്റിസ് ഋഷികേശ് റോയിയുടെ സിംഗിൾ ബെഞ്ച് നിരീക്ഷിച്ചത്. കേസുമായി ബന്ധപ്പെട്ട തെളിവുകൾ സിബിഐയ്ക്ക് കൈമാറാൻ മുംബൈ പോലീസിനോട് നിർദേശിക്കുകയും ചെയ്തിരുന്നു.

ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിൽ റിയ ചക്രവർത്തിയ്ക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് നടന്റെ ജിം പാർട്ണർ സുനിൽ ശുക്ല രംഗത്തെത്തിയിരുന്നു. റിയ ചക്രവർത്തി, പിതാവ് ഇന്ദ്രജിത് ചക്രവർത്തി, മഹേഷ് ഭട്ട് എന്നിവർ ചേർന്ന് സുശാന്തിനെ കൊലപ്പെടുത്തുന്നതിനായി ഗൂഢാലോചന നടത്തിയെന്ന് സുനിൽ ടൈംസ് നൌവിനോട് വെളിപ്പെടുത്തിയിരുന്നു. ഡോക്ടർ കൂടിയായ ഇന്ദ്രജിത് ചക്രവർത്തി നൽകിയിരുന്ന മരുന്നുകളാണ് റിയ വിഷാദ രോഗത്തിനുള്ള മരുന്നുകളാണെന്ന തരത്തിൽ സുശാന്തിന് നൽകിയിരുന്നതെന്നും ശുക്ല വെളിപ്പെടുത്തിയിരുന്നു. സുശാന്തിന് മാനസികമായി പ്രശ്നങ്ങളുണ്ടായിരുന്നതായി തോന്നിയിരുന്നില്ലെന്നാണ് ശുക്ല പറയുന്നത്.












Click it and Unblock the Notifications