ത്രിപുരയിലെ ബിജെപിക്ക് ബീഫ് പ്രിയം? നിരോധിക്കില്ല, ദൈനംദിന ഭക്ഷണത്തില്‍നിന്നും ഒഴിവാക്കാന്‍ പറ്റില്ല
അഗർത്തല: ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും ബീഫ് നിരോധനം കൊണ്ടുവന്നിട്ടുണ്ട്. ബീഫ് നിരോധിച്ചതിലൂടെ പല അക്രമങ്ങളും രാജ്യത്ത് നടന്നിട്ടുമുണ്ട്. ഇതിനെതിരെ ബീഫ് ഫെസ്റ്റിവലുകൾ നടത്തിയായിരുന്നു എതിർ പാർട്ടിക്കാർ അതിനെ പ്രതിരോധിച്ചത്. ഇരുപത്തഞ്ച് വർഷത്തെ കമ്മ്യൂണിസ്റ്റ് ഭരണത്തിൽ നിന്നും ബിജെപി പിടിച്ചെടുത്ത ത്രിപുരയിൽ ബീഫ് നിരോധിക്കില്ലെന്ന് ബിജെപി സംസ്ഥാന നേതൃത്വം.
എന്നാല്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ നിന്നും ഒഴിവാക്കാന്‍ പറ്റാത്തതാണ് ബീഫ്. അങ്ങനെയുള്ളിടത്ത് ബീഫ് നിരോധിക്കാന്‍ ഒരു സാദ്ധ്യതയും ഇല്ലെന്നും ബിജെപി നേതാവ് സുനിൽ ദേവ്ദര്‍ പറഞ്ഞു. അതേസമയം രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും ബീഫ് നിരോധനത്തെ അനുകൂലിക്കുന്നവരായിരുന്നെങ്കിൽ തീർച്ചയായും ബീഫ് സംസ്ഥാനത്ത് നിരോധിച്ചേനെയെന്നും അദ്ദേഹം വ്യക്തമാക്കി.
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കൂടുതലും മുസ്ലിങ്ങളും ക്രിസ്ത്യാനികളുമാണ്. കൂടാതെ ഇവിടെയുള്ള ഹിന്ദുക്കളില്‍ പലരും ബീഫ് ഭക്ഷിക്കുന്നവരാണ്. അപ്പോള്‍ ഇവിടെ ബീഫ് എങ്ങനെ നിരോധിക്കുമെന്നാണ് ബിജെപി നേതാവ് ദേവ്ദര്‍ ചോദിക്കുന്നത്. ത്രിപുരയിൽ ബിജെപി അധികാരത്തിൽ വന്നയുടനെ ബീഫ് നിരോധിക്കുമെന്ന പ്രചരണങ്ങൾ ഉണ്ടായിരുന്നു. ഇക്കാര്യം ചോദിച്ച മാധ്യമ പ്രവർത്തകരോട് ബിജെപി നേതാവ് ബീഫ് നിരോധിക്കില്ലെന്നന് വ്യക്തമാക്കിയത്.