മുൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്
Recommended Video
ദില്ലി: മുൻ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് അന്തരിച്ചു. 67 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. ദില്ലി എയിംസ് ആശുപത്രിയിൽ വെച്ചായിരുന്നു മരണം സംഭവിച്ചത്. ആരോഗ്യനില അതീവ ഗുരുതരമായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മുതിർന്ന ബിജെപി നേതാക്കൾ എയിംസ് ആശുപത്രിയിലേക്ക് എത്തിയിട്ടുണ്ട്.
കുറച്ച് നാളായി ആരോഗ്യ സ്ഥിതി മോശമായിരുന്നു. അനാരോഗ്യം മൂലമാണ് സുഷമ സ്വരാജ് 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ നിന്നും വിട്ടു നിന്നത്. ഒന്നാം മോദി സർക്കാരിൽ വിദേശകാര്യ മന്ത്രി എന്ന നിലയിൽ സുഷമ സ്വരാജിന്റെ പ്രവർത്തനങ്ങൾ അറെ പ്രകീർത്തിക്കപ്പെട്ടിരുന്നു. 2016ൽ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായിട്ടുണ്ട്.
ജനകീയ നിലപാടുകളിലൂടെ ശ്രദ്ധപിടിച്ചു പറ്റിയിട്ടുള്ള നേതാവാണ് സുഷമാ സ്വരാജ്. വാജ്പേയി മന്ത്രിസഭയിലെ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രിയായിരുന്നു. രാജ്യത്ത് ഒരു രാഷ്ട്രീയ പാർട്ടിയുടെ വക്താവാകുന്ന ആദ്യ വനിതയെന്ന റെക്കോർഡും സുഷമാ സ്വരാജിന് സ്വന്തമാണ്. ദില്ലിയുടെ ആദ്യ വനിതാ മുഖ്യമന്ത്രിയും ഹരിയാനയിലെ പ്രായം കുറഞ്ഞ മന്ത്രിയുമായിരുന്നു.
മൂന്ന തവണ രാജ്യസഭയിലേക്കും നാലു തവണ ലോക്സഭയിലേക്കും സുഷമ സ്വരാജ് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മിസോറാം മുൻ ഗവർണറും സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനുമായ സ്വരാജ് കൗശലാണ് സുഷമയുടെ ഭർത്താവ്. ബൻസൂരിയാണ് ഏക മകൾ.