കർണാടകത്തിൽ ഡികെയുടെ കിടിലൻ നീക്കം; ബിജെപി നേതാവ് കോൺഗ്രസിലേക്ക്,ഉപതിരഞ്ഞെടുപ്പിന് മുൻപ്.. ഞെട്ടൽ
ബെംഗളൂരു; ഡികെ ശിവകുമാർ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തതോടെ കർണാടകത്തിൽ ഊർജ്ജം തിരിച്ചെടുത്ത നിലയിലാണ് കോൺഗ്രസ്. പാർട്ടിയിൽ അടിമുടി പൊളിച്ചെഴുത്ത് നടത്തിയ ഡികെ പാർട്ടിക്ക് നഷ്ടപ്പെട്ട അധികാരങ്ങളല്ലാം വെട്ടിപിടിക്കാനുള്ള ശ്രമത്തിലാണ്. അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഡികെയിലൂടെ കോൺഗ്രസ് ഭരണമാണ് ഹൈക്കമാന്റ് സ്വപ്നം കാണുന്നത്. ദേശീയ നേതൃത്വത്തിന്റെ പ്രതീക്ഷകൾ കാക്കുന്ന നീക്കമാണ് ഡികെയുടെ നേതൃത്വത്തിൽ നടക്കുന്നത്. പാർട്ടിയിലേക്ക് മറ്റ് പാർട്ടികളിൽ നിന്ന് നേതാക്കളുടെ ഒഴുക്ക് തുടരുകയാണ്. വിശദാംശങ്ങളിലേക്ക്
ഉപതിരഞ്ഞെടുപ്പ്
കർണാകത്തിൽ വീണ്ടും നിയമസഭ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയിരിക്കുകയാണ്. മാസ്കി മണ്ഡലത്തിലെ കോൺഗ്രസ് എംഎൽഎ ബിജെപിയിലേക്ക് ചേക്കേറിയതോടെയാണ് തിരഞ്ഞെടുപ്പിന് സാഹചര്യമൊരുങ്ങിയത്. നവംബർ മൂന്നിന് ഉപതിരഞ്ഞെടുപ്പ് നടന്ന സിറയിലേയും ആർആർ നഗറിലേയും ഫലം പുറത്തുവന്നാൽ ഏത് നിമിഷവും ഇവിടെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.
കോൺഗ്രസ് വിട്ടത്
മാസ്കിയിലെ കോൺഗ്രസ് എംഎൽഎയായിരുന്നു പ്രതാപ് ഗൗഡയാണ് ബിജെപിയിലേക്ക് ചേക്കേറിയത്.നേരത്തേ ബിജെപി നേതാവായിരുന്നു ഗൗഡ 2013 ലാണ് കോൺഗ്രസിലേക്ക് ചേക്കേറിയത്. 2008 മുതൽ മാസ്കി മണ്ഡലത്തിൽ നിന്ന് തുടർച്ചയായ വിജയം നേടിയ നേതാവാണ് പ്രതാപ് ഗൗഡ.
ഭൂരിപക്ഷം കുറഞ്ഞു
2018 ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ വിജയിക്കാനായെങ്കിലും ഭൂരിപക്ഷം കുത്തനെ കുറഞ്ഞത് ഗൗഡയ്ക്ക് തിരിച്ചടിയായി. വെറും 212 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ഗൗഡ വിജയിച്ചത്. മറുവശത്ത് ബിജെപി സ്ഥാനാർത്ഥിയായി എത്തിയ തുർവിഹൽ കൂറ്റൻ പ്രകടനമായിരുന്നു അന്ന് കാഴ്ച വെച്ചത്.
ശക്തമായ സ്വാധീനം
ലിംഗായത്ത് വിഭാഗത്തി് ശക്തമായ സ്വാധീനമുള്ള മണ്ഡലമാണ് മാസ്കി. തുർവിഹൽ ലിംഗായത്ത് സമുദായാംഗമാണ്. സമുദായ വോട്ടുകൾ ഒഴുകിയതാണ് ഗൗഡയുടെ പ്രകടനത്തെ ബാധിച്ചത്. തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസുമായി ഇടഞ്ഞ് ഗൗഡ ബിജെപിയിലേക്ക് പോകുകയായിരുന്നു.
ഇഞ്ചോടിഞ്ച് പോരാട്ടം
അതേസമയം അന്ന് ഗൗഡയുമായി ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ച വെച്ച തുർവിഹൽ ഉടൻ കോൺഗ്രസിൽ ചേരുമെന്നാണ് വിവരം. തുർവിഹാലുമായി കോൺഗ്രസ് നേതൃത്വം ചർച്ച നടത്തി കഴിഞ്ഞു. വരുന്ന ശനിയാഴ്ച തുർവിഹാൽ ഔദ്യോഗികമായി കോൺഗ്രസിൽ ചേരും. അതേസമയം തുർവിഹാലിന്റെ പാർട്ടി പ്രവേശനം തിരഞ്ഞെടുപ്പിൽ വൻ ബൂസ്റ്റാകുമെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
കോൺഗ്രസിന് പ്രതീക്ഷ
നേരത്തേ ജില്ലാ പഞ്ചായത്തിലേക്ക് രണ്ട് തവണ തിരഞ്ഞെടുക്കപ്പെട്ട നേതാവാണ് തുർവിഹാൽ. പ്രതാബ് ഗൗഡയുടെ അഭാവം തുർവിഹാലിന്റെ വരവോടെ നികത്താനാകുമെനന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്.അന്ന് പ്രതാഭ് പാർട്ടി വിട്ടപ്പോൾ 80ശതമാനം അനുയായികളും പ്രതാഭിനൊപ്പം ബിജെപിയിലേക്ക് പോയിരുന്നു.
കണക്കുകൾ ഇങ്ങനെ
എന്നാൽ തുർവിഹാൽ കോൺഗ്രസിലേക്ക് ചേരുന്നതോടെ ലിംഗായത്ത് വോട്ടുകളെല്ലാം പെട്ടിയിലാകുമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ പ്രതീക്ഷ. മാസ്കിയിൽ 60,000 ലിംഗായത്ത് വോട്ടുകൾ ഉണ്ടെന്നാണ് കണക്കുകൾ. മറ്റ് സമുദായമായ വാൽമീകി നായകാസിന് 50,000വോട്ടുകളും, കുറുബ വിഭാഗത്തിന് 16,000 വോട്ടുകളും മുസ്ലീങ്ങൾക്ക് 10,000 വോട്ടുകളുമാണ് മണ്ഡലത്തിൽ ഉള്ളത്.
ബിജെപി എംപിയുടെ മകൻ
അതിനിടെ ബിജെപി എംപിയുടെ മകനും ഹോസ്കോട്ട് എംഎൽഎയുമായ ശരത് ബച്ചേഗൗഡയും ഉടൻ കോൺഗ്രസിൽ ചേരുമെന്നാണ് റിപ്പോർട്ടുകൾ. സഖ്യസർക്കാരിന്റെ പതനത്തിന് പിന്നാലെ നടന്ന ഉപതിരഞ്ഞെടുപ്പ് സമയത്താണ് ശരത് ബച്ചേഗൗഡ ബിജെപി നേതൃത്വവുമായി ഇടഞ്ഞത്.
പാർട്ടി ടിക്കറ്റ് ലഭിച്ചില്ല
ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള താത്പര്യം ശരത് നേതൃത്വത്തെ അറിയിച്ചെങ്കിലും കോൺഗ്രസ് വിട്ട് വന്ന വിമത നേതാവിനാണ് പാർട്ടി ടിക്കറ്റ് നൽകിയത്. ഇതോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി തിരഞ്ഞെടുപ്പിൽ ശരത് മത്സരിച്ചു.ബിജെപിയെ ഞെട്ടിച്ച് കൊണ്ട് വൻവിജയം ശരത് മണ്ഡലത്തിൽ നേടി. വിജയത്തിന് പിന്നാലെ ശരത് കോൺഗ്രസിലേക്ക് ചേക്കേറുമെന്ന് റിപ്പോ്‍ട്ടുകൾ ഉണ്ടായിരുന്നെങ്കിലും കോൺഗ്രസിലെ പ്രതിസന്ധികളെ തുടർന്ന് നീക്കം ഉപേക്ഷിക്കുകയായിരുന്നു.
സമുദായാംഗം
എന്നാൽ ഡികെ ശിവകുമാർ അധ്യക്ഷനായതോടെ ശരത് കോൺഗ്രസ് നേതൃത്വവുമായി ചർച്ച നടത്തിയെന്നും ഉടൻ കോൺഗ്രസിൽ ചേരുമെന്നുമാണ് വിവരം. ഡികെ ശിവകുമാർ ഉൾപ്പെട്ട വൊക്കാലിംഗ സമുദായാംഗമാണ് ശരത്.
കൂടുതൽ പേർ എത്തുമെന്ന്
കർണാടകത്തിൽ രാഹുൽ ഗാന്ധി സന്ദർശനം നടത്തുന്ന ദിവസം പാർട്ടി വേദിയിൽ വെച്ച് ശരതിനെ സ്വീകരിക്കാനാണ് കോൺഗ്രസ് നീക്കം എന്നാണ് റിപ്പോർട്ടുകൾ. മറ്റ് പാർട്ടികളിൽ നിന്ന് കൂടുതൽ പേർ കോൺഗ്രസിലേക്ക് ചേക്കേറുമെന്നും നേതാക്കൾ സൂചന നൽകുന്നുണ്ട്.
Recommended Video