വിമതര്‍ക്ക് സീറ്റ് നല്‍കാനാവില്ലെന്ന് ബിജെപി നേതാക്കള്‍; വെട്ടിലായി കര്‍ണാടകയിലെ വിമത എംഎല്‍മാര്‍
ബെംഗളൂരു: എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യരായി പ്രഖ്യാപിച്ച സ്പീക്കര്‍ രമേശ് കുമാറിന്‍റെ നടപടിക്കെതിരെ 15 വിമത എംഎല്‍എമാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. അയോഗ്യതാ നടപടികള്‍ കോടതി റദ്ദ് ചെയ്തില്ലെങ്കില്‍ ഒക്ടോബര്‍ 21 ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ എംഎല്‍എമാര്‍ക്ക് മത്സരിക്കാനാവില്ലെന്നതിനാല്‍ കോടതി സ്വീകരിക്കുന്ന നിലപാട് വിമതര്‍ക്ക് എന്നത് പോലെ ബിജെപിക്കും ഏറെ നിര്‍ണ്ണായകമാണ്.
അയോഗ്യരാക്കപ്പെട്ട മുന്‍ എംഎല്‍എമാര്‍ മത്സരിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടാകുമെന്നാണ് ബിജെപിയുടേയും വിമതരുടേയും പ്രതീക്ഷ. അയോഗ്യരാക്കിയ നടപടി റദ്ദ് ചെയ്താലും വിമതരുടെ സാന്നിധ്യം കര്‍ണാടക ബിജെപിക്ക് വലിയ തലവേദന സൃഷ്ടിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..
ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്
സഖ്യസര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ച് രാജിവെച്ച 15 എംഎല്‍എമാരുടെ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. എംഎല്‍എമാരുടെ രാജി സ്വീകരിക്കാതെ അന്നത്തെ സ്പീക്കര്‍ രമേഷ് കുമാര്‍ ഇവരെ അയോഗ്യരാക്കിയതാണ് ഇപ്പോഴത്തെ നിയമപോരാട്ടങ്ങള്‍ക്ക് വഴിവെച്ചത്. കോടതിയില്‍ നിന്ന് അനുകൂല തീരുമാനം ഉണ്ടാവുന്നതോടെ 15 ഇടത്തും വിമതരെ തന്നെ സ്ഥാനാര്‍ത്ഥിയാക്കാനായിരുന്നു ബിജെപി നേതൃത്വത്തിന്‍റെ തീരുമാനം.
വാഗ്ദാനം
ഉപതിരഞ്ഞെടുപ്പില്‍ വിമതര്‍ക്ക് സീറ്റ് നല്‍കുമെന്നും പന്ത്രണ്ടോളം പേര്‍ക്ക് മന്ത്രിസ്ഥാനം നല്‍കുമെന്നും വിമതര്‍ക്ക് നേരത്തെ വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ ഇതിനെതിരെ ശക്തമായ എതിര്‍പ്പാണ് പാര്‍ട്ടിക്കുള്ളില്‍ ഉയരുന്നത്. പാര്‍ട്ടി നേതാക്കളുടെ ആവശ്യം പരിഗണിച്ച് വിമതരെ പിണക്കിയാല്‍ അതും തിരിച്ചടിയാവും. 15 മണ്ഡലങ്ങളില്‍ ഏഴെണ്ണത്തില്‍ വിജയിക്കാനായില്ലെങ്കില്‍ സര്‍ക്കാര്‍ വീഴുമെന്ന സാഹചര്യത്തില്‍ കടുത്ത പ്രതിസന്ധിയാണ് കര്‍ണാടക ബിജെപിയില്‍ രൂപപ്പെട്ടിരിക്കുന്നത്.
പ്രതിസന്ധി രൂക്ഷമാക്കിയത്
പാര്‍ട്ടി നേതാക്കളെ ഒഴിവാക്കി ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്, ജെഡിഎസ് വിമതര്‍ക്ക് സീറ്റ് നല്‍കുന്നതില്‍ പരസ്യപ്രതിഷേധവുമായി നേതാക്കള്‍ രംഗത്ത് എത്തിയതാണ് ബിജെപിയില്‍ പ്രതിസന്ധി രൂക്ഷമാക്കിയത്. പ്രതിഷേധവുമായി മുഖ്യമന്ത്രി യെഡിയൂരപ്പയുടെ വീടിന് മുന്നില്‍വരെ സീറ്റ് മോഹിക്കുന്ന നേതാക്കളുടെ അനുയായികള്‍ പ്രതിഷേധം നടത്തി.
പ്രതിഷേധം
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഹൊസകോട്ടയില്‍ ബിജെപി എംപി ബച്ചഗൗഡയുടെ മകന്‍ ശരത് ഗൗഡയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ടാണ് അദ്ദേഹത്തിന്‍റെ അനുയായികള്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി യെഡിയൂരപ്പയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധം നടത്തിയത്. അയോഗ്യനാക്കപ്പെട്ട കോണ്‍ഗ്രസ് എംഎല്‍എ എംടിബി നാഗരാജിന്‍റെ മണ്ഡലമാണ് ഹൊസകോട്ടെ. കോടതി വിധി അനുകൂലമാവുമെന്ന പ്രതീക്ഷയില്‍ എംടിബി നാഗരാജ് മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ സജീവമാക്കി വരികയാണ്.
നാഗരാജിന്‍റെ ആവശ്യം
സുപ്രീകോടതി തീരുമാനം അനുകൂലമായില്ലെങ്കില്‍ മകനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നും എംടിബി നാഗരാജ് ബിജെപി നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ സീറ്റ് ശരത് ഗൗഡക്ക് തന്നെ നല്‍കണമെന്നാണ് പ്രാദേശിക ബിജെപി നേതൃത്വത്തിന്‍റെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ചാണ് ഇരുന്നുറിലേറെ വരുന്ന ബിജെപി പ്രവര്‍ത്തകര്‍ ഡോളേഴ്സ് കോളനിയിലെ യെഡിയൂരപ്പയുടെ വീടിന് മുന്നില്‍ പ്രതിഷേധിച്ചത്.
മഹാലക്ഷ്മി ലേ ഔട്ടില്‍
ബെംഗളൂരുവിലെ മഹാലക്ഷ്മി ലേ ഔട്ട് മണ്ഡലത്തില്‍ ജെഡിഎസ് വിമതന്‍ ഗോപാലയ്യക്ക് സീറ്റ് നല്‍കുന്നതിലും ബിജെപിക്കിക്കുള്ളില്‍ പ്രതിഷേധം ശക്തമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗോപാലയ്യയോട് പരാജയപ്പെട്ട ബിജെപിയിലെ നരേന്ദ്ര ബാബു ഇത്തവണയും സീറ്റ് തനിക്ക് തന്നെ വേണമെന്ന് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
ബിജെപിക്ക് വിട്ടുനല്‍കാന്‍ കഴിയില്ല
അയോഗ്യതാ നടപടി സുപ്രീംകോടതി നടപടി റദ്ദ് ചെയ്തില്ലെങ്കിലും സീറ്റ് ബിജെപിക്ക് വിട്ടുനല്‍കാന്‍ കഴിയില്ലെന്നാണ് ഗോപാലയ്യയുടെ നിലപാട്. കോടതിയില്‍ നിന്ന് അനുകൂല വിധിയില്ലെങ്കില്‍ ഭാര്യയും ബെംഗളൂരു കോര്‍പ്പറേഷന്‍ മുന്‍ ഡെപ്യൂട്ടി മേയറുമായ ഹേമലതയെ മത്സരിപ്പിക്കണമെന്നാണ് ഗോപാലയ്യ ബിജെപിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ബിസി പാട്ടീലിന്‍റെ മണ്ഡലത്തിലും
മുന്‍കോണ്‍ഗ്രസ് നേതാവ് വിമത എംഎല്‍എയുമായ ബിസി പാട്ടീലിന്‍റെ മണ്ഡലത്തിലും സമാനമായ രീതിയിലുള്ള പ്രതിഷേധമാണ് നടക്കുന്നത്. മത്സര രംഗത്തേക്ക് ഇല്ലെന്ന് വ്യക്തമാക്കിയ ബിസി പാട്ടീല്‍ ഉപതിരഞ്ഞെടുപ്പില്‍ മകള്‍ സൃഷ്ടിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇതിനെതിരേയും ശക്തമായ എതിര്‍പ്പാണ് പ്രാദേശിക ബിജെപി നേതാക്കള്‍ ഉയര്‍ത്തുന്നത്.
തിരിച്ചടിയാകുമോ
സര്‍ക്കാറിന്‍റെ നിലനില്‍പ്പ് തന്നെ പ്രതിസന്ധിയിലാക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെയും ജെഡിഎസിന്‍റെയും സിറ്റിങ് സീറ്റുകള്‍ പിടിച്ചെടുക്കുന്നതില്‍ വിമതരോടുള്ള പ്രാദേശിക ബിജെപി നേതാക്കളുടെ ഭിന്നത തിരിച്ചടിയാകുമോയെന്ന ആശങ്കയിലാണ് പാര്‍ട്ടി നേതൃത്വം. പ്രശ്നപരിഹാരത്തിനായി സംസ്ഥാനത്തെ പാര്‍ട്ടിയുടെ ചുമതലയുള്ള മുരളീധവര്‍ റാവു നേതാക്കളുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്.
വട്ടിയൂർക്കാവിൽ തുറുപ്പുചീട്ടുമായി സിപിഎം! 'മേയർ ബ്രോ' വികെ പ്രശാന്ത് സ്ഥാനാർത്ഥിയാകും
പിറവം പള്ളിയില്‍ സംഘര്‍ഷാവസ്ഥ; ഗേറ്റ് പൂട്ടി യാക്കോബായാ വിഭാഗം, പ്രതിഷേധവുമായി ഓര്‍ത്തഡോക്സ് വിഭാഗം