'കവലയോഗങ്ങളല്ലെന്നെങ്കിലും രാഹുലും കൂട്ടാളികളും മനസിലാക്കണം', മോദിയെ പിന്തുണച്ച് ബിജെപി നേതാക്കൾ
തിരുവനന്തപുരം: ദാവോസില്‍ നടന്ന വേള്‍ഡ് എക്കണോമിക് ഫോറം വേദിയില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിര്‍ച്യല്‍ പ്രസംഗം തടസ്സപ്പെട്ട വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ടെലിപ്രോംപ്റ്ററിന് സംഭവിച്ച സാങ്കേതിക പിഴവ് കാരണമായിരുന്നു പ്രസംഗം ഏതാനും നേരം തടസ്സപ്പെട്ടത്. പിന്നാലെ രാഹുല്‍ ഗാന്ധി അടക്കമുളള പ്രതിപക്ഷ നേതാക്കള്‍ നരേന്ദ്ര മോദിയെ പരിഹസിച്ച് രംഗത്ത് വന്നിരുന്നു. ഇത്രയും കള്ളം ടെലി പ്രോപ്റ്ററിന് പോലും താങ്ങാനായില്ലെന്നാണ് രാഹുല്‍ ഗാന്ധി പരിഹസിച്ചത്.
പിന്നാലെ ബിജെപി നേതാക്കള്‍ പ്രധാനമന്ത്രിയെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും സന്ദീപ് വാര്യരും അടക്കമുളള നേതാക്കളാണ് പ്രധാനമന്ത്രിക്ക് വേണ്ടി രംഗത്ത് വന്നിരിക്കുന്നത്. കെ സുരേന്ദ്രന്റെ പ്രതികരണം ഇങ്ങനെ: '' നമ്മുടെ രാജ്യത്തെ ഏറ്റവും സംവേദനക്ഷമതയുള്ള പ്രസംഗകരിൽ ഒരാളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിജിയെന്ന യാഥാർത്ഥ്യം ലോകം മുഴുവൻ അംഗീകരിക്കപ്പെട്ടതാണ്. ഹിന്ദിയിൽ അദ്ദേഹം പ്രസംഗിക്കുമ്പോൾ പിൻഡ്രോപ് സൈലൻസ് ആണ് പതിനായിരങ്ങളായാലും ലക്ഷങ്ങളായാലും ശ്രോതാക്കളെങ്കിൽ. വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ യോഗത്തിൽ അദ്ദേഹം ഹിന്ദിയിലാണ് സംസാരിച്ചത്.
ലോക നേതാക്കൾ പങ്കെടുക്കുന്ന യോഗങ്ങളിൽ എല്ലാ ഭരണാധികാരികളും എഴുതി തയ്യാറാക്കിയ പ്രസംഗങ്ങളാണ് നടത്താറുള്ളത്. ഇത് കവലയോഗങ്ങളല്ലെന്നെങ്കിലും രാഹുലും കൂട്ടാളികളും മനസിലാക്കേണ്ടതായിരുന്നു. ആംഗലേയപരിഭാഷയിൽ തടസ്സം വന്നെന്നു തോന്നിയപ്പോഴായിരുന്നു പ്രധാനമന്ത്രി പ്രസംഗം നിർത്തിയത്. പണ്ട് രാജാവു കള്ളനാണെന്ന് രാഹുൽ ആവർത്തിച്ചു നടത്തിയ പ്രചാരണം എങ്ങനെ ബൂമറാങ്ങായെന്നു മനസ്സിലാക്കാനുള്ള വിവേകം പോലുമില്ലാത്ത ഒരു മണ്ടശിരോമണിയാണെന്ന് പപ്പുവും കൂട്ടാളികൾക്കും മനസിലാവാതെ പോയതിന്റെ ദുരന്തമാണ് പ്രതിപക്ഷം അപ്രസക്തമാവുന്നതിന്റെ കാരണങ്ങളിലൊന്ന്''.
സന്ദീപ് വാര്യരുടെ പ്രതികരണം ഇങ്ങനെ: ''പറയുന്ന കാര്യത്തോട് ഉത്തരവാദിത്തമുള്ള ഭരണാധികാരികൾ അന്താരാഷ്ട്ര വേദികളിൽ എഴുതി തയ്യാറാക്കിയ പ്രസംഗം പേപ്പറിൽ നോക്കിയോ ടെലി പ്രോംപ്റ്റർ സഹായത്താലോ അവതരിപ്പിക്കും . അതാണ് കീഴ്‌വഴക്കവും പതിവും. രാഹുൽ ഗാന്ധിയുടെ പിതാവും മുത്തശ്ശിയുമെല്ലാം എഴുതി വായിക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളും ലഭ്യമാണ് . രാജ്യത്തിൻറെ പ്രധാനമന്ത്രി അന്താരാഷ്ട്ര വേദികളിൽ പ്രസംഗിക്കുന്നത് രാജ്യത്തിന് വേണ്ടിയാണ് .
ഇന്നലെ പ്രസംഗം തടസ്സപ്പെട്ടപ്പോഴും അദ്ദേഹം ഇന്ത്യയെക്കുറിച്ചായിരുന്നു പ്രസംഗിച്ചിരുന്നത് . ബിജെപിയെക്കുറിച്ചായിരുന്നില്ല . പ്രതിപക്ഷ നേതാവായിരുന്നപ്പോഴും രാജ്യത്തിന് ഒരു പ്രതിസന്ധി വന്നപ്പോൾ ഐക്യരാഷ്ട്ര സഭയിൽ പോയി പ്രസംഗിച്ച് രാജ്യത്തെ വിജയിപ്പിച്ചു വന്ന അടൽ ബിഹാരി വാജ്‌പേയിയെ ഈ നിമിഷം സ്മരിക്കുന്നു . രാഹുൽ ഗാന്ധിയിൽ നിന്ന് ആ സംസ്കാരം പ്രതീക്ഷിക്കാൻ കഴിയില്ലല്ലോ ''.