അദ്വാനിയും മുരളി മനോഹർ ജോഷിയും സർക്കാർ ചിലവിൽ ബംഗ്ലാവുകളിൽ! പ്രിയങ്ക ഗാന്ധിയോട് ചിറ്റമ്മ നയം
ദില്ലി: രാജ്യതലസ്ഥാനത്ത് ലോദി എസ്റ്റേറ്റിലെ വര്‍ഷങ്ങളായി താമസിച്ച് വരുന്ന സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിയാന്‍ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്ക് നോട്ടീസ് നല്‍കിയിരിക്കുകയാണ് കേന്ദ്ര നഗരവികസന മന്ത്രാലയം. എസ്പിജി സുരക്ഷ പിന്‍വലിച്ചത് ചൂണ്ടിക്കാട്ടിയാണ് പ്രിയങ്ക ഗാന്ധിക്ക് നോട്ടീസ് അയച്ചിരിക്കുന്നത്.
എന്നാല്‍ ഉത്തര്‍ പ്രദേശില്‍ യോഗി ആദിത്യനാഥിന് പ്രിയങ്ക ഭീഷണിയാകുന്നതിലുളള പകപോക്കുകയാണ് കേന്ദ്രം എന്നാണ് കോണ്‍ഗ്രസ് ആരോപണം. പ്രിയങ്ക ഗാന്ധിയോടുളളത് ചിറ്റമ്മ നയമാണ് എന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ബിജെപി മുതിര്‍ന്ന നേതാക്കളായ എല്‍കെ അദ്വാനിയും മുരളി മനോഹര്‍ ജോഷിയും സര്‍ക്കാര്‍ ബംഗ്ലാവുകളിലാണ് താമസം. വിശദാംശങ്ങള്‍ ഇങ്ങനെ..
എസ്പിജി സുരക്ഷ പിന്‍വലിച്ചു
മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മകള്‍ കൂടിയായ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി 1997 മുതല്‍ ലോധി എസ്റ്റേറ്റിലെ സര്‍ക്കാര്‍ ബംഗ്ലാവിലാണ് താമസം. അടുത്ത കാലം വരെ ഗാന്ധി കുടുംബത്തിന് എസ്പിജി സുരക്ഷ ഉണ്ടായിരുന്നു. എന്നാല്‍ മോദി സര്‍ക്കാര്‍ പ്രിയങ്ക അടക്കമുളളവര്ക്കുളള എസ്പിജി സുരക്ഷ പിന്‍വലിച്ചതോടെയാണ് വീടൊഴിയാനുളള നോട്ടീസ് നല്‍കിയത്.
കേന്ദ്രത്തിന്റെത് ചിറ്റമ്മ നയം
എസ്പിജി സുരക്ഷ പിന്‍വലിച്ചത് കൊണ്ട് ഇനി സര്‍ക്കാര്‍ വസതിയില്‍ താമസിക്കാനാവില്ല എന്നാണ് വാദം. എന്നാല്‍ ഇതേ ന്യായം ബിജെപി നേതാക്കളായ എല്‍കെ അദ്വാനിക്കും മുരളി മനോഹര്‍ ജോഷിക്കും ബാധകമാകുന്നില്ല എന്നിടത്താണ് കേന്ദ്രത്തിന്റെത് ചിറ്റമ്മ നയം ആണെന്ന ആരോപണം ശരിയാകുന്നത്. ഈ രണ്ട് മുതിര്‍ന്ന നേതാക്കളും എസ്പിജി സുരക്ഷ ഇല്ലാത്തവരാണ്.
ഒരു പദവിയും വഹിക്കുന്നില്ല
മാത്രമല്ല നിലവില്‍ സര്‍ക്കാരില്‍ ഒരു പദവിയും വഹിക്കുന്നുമില്ല. എന്നാലും അദ്വാനിയോടും മുരളി മനോഹര്‍ ജോഷിയോടും സര്‍ക്കാര്‍ വീട് ഒഴിയാന്‍ ആവശ്യപ്പെട്ട് കേന്ദ്രം നോട്ടീസ് നല്‍കിയിട്ടില്ല. ഇരുനേതാക്കള്‍ക്കും സുരക്ഷാ ഭീഷണിയുണ്ട് എന്നതാണ് സര്‍ക്കാര്‍ ബംഗ്ലാവില്‍ താമസിപ്പിക്കുന്നതിനുളള കാരണമായി കേന്ദ്രം ചൂണ്ടിക്കാട്ടുന്നത്.
അതേ സുരക്ഷാ പ്രശ്നം
രാജീവ് ഗാന്ധിയും ഇന്ദിരാ ഗാന്ധിയും അടക്കം രണ്ട് പേര് കൊല്ലപ്പെട്ട കുടുംബത്തിലെ അംഗം കൂടിയായ പ്രിയങ്ക ഗാന്ധിയുടെ കാര്യത്തില്‍ അതേ സുരക്ഷാ പ്രശ്നം കേന്ദ്രത്തിന് വിഷയമല്ലേ എന്ന ചോദ്യമാണ് ഉയരുന്നത്. പ്രിയങ്ക ഗാന്ധിയെ കൂടാതെ എസ്പിജി സുരക്ഷയുളളതിനാല്‍ സര്‍ക്കാര്‍ വസതി ഉപയോഗിച്ചിരുന്ന മറ്റ് രണ്ട് സ്വകാര്യ വ്യക്തികള്‍ പഞ്ചാബ് പോലീസ് മുന്‍ തലവന്‍ കെപിഎസ് ഗില്ലും, മുന്‍ പഞ്ചാബ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ എംഎസ് ബിട്ടയുമാണ്.
താമസം തുടരാനുളള അനുമതി
ഇക്കാര്യം 2015ല്‍ കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചതാണ്. അതേ വര്‍ഷം ഡിസംബറില്‍ ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമിക്ക് കേന്ദ്രം സര്‍ക്കാര്‍ ബംഗ്ലാവ് അനുവദിച്ചു. അന്ന് സുബ്രമണ്യന്‍ സ്വാമി എംപി ആയിരുന്നില്ല. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു സര്‍ക്കാര്‍ നീക്കം. ഇപ്പോള്‍ അദ്വാനിക്കും ജോഷിക്കും സര്‍ക്കാര്‍ വസതിയില്‍ താമസം തുടരാനുളള അനുമതിയും നീട്ടി നല്കിയിരിക്കുന്നു.
മത്സരാര്‍ത്ഥികള്‍ പോലും ആയിരുന്നില്ല
എംപി സ്ഥാനം ഒഴിഞ്ഞ് ഒരു മാസത്തിനകം ഔദ്യോഗിക ബംഗ്ലാവുകളില്‍ നിന്ന് താമസം മാറണം എന്നാണ് ചട്ടം. എല്‍കെ അദ്വാനിയും മുരളീ മനോഹര്‍ ജോഷിയും 2019ലെ ലോക്സഭാ തിരഞ്ഞടുപ്പില്‍ മത്സരാര്‍ത്ഥികള്‍ പോലും ആയിരുന്നില്ല. എങ്കിലും സുരക്ഷാ പ്രശ്നങ്ങളുണ്ട് എന്ന ന്യായം പറഞ്ഞ് പൃഥ്വിരാജ് റോഡിലേയും റൈസീന റോഡിലേയും ബംഗ്ലാവുകളില്‍ തന്നെ കഴിയാന്‍ ബിജെപി നേതാക്കളെ കേന്ദ്രം അനുവദിക്കുകയായിരുന്നു.
ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ
ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് നിലവില്‍ പ്രിയങ്ക ഗാന്ധിക്കുളളത്. അദ്വാനിയേയും ജോഷിയേയും ഇസഡ് പ്ലസ് സുരക്ഷയിലേക്ക് കഴിഞ്ഞ നവംബറില്‍ ഉയര്‍ത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതിപ്പട്ടികയിലുളളതാണ് അദ്വാനിക്കും ജോഷിക്കും ഉളള സുരക്ഷാ പ്രശ്നമായി കേന്ദ്രം ചൂണ്ടിക്കാണിക്കുന്നത്. അതേസമയം ഇതേ കേസില്‍ വിചാരണ നേരിടുന്ന മറ്റ് നേതാക്കള്‍ക്ക് സുരക്ഷാ പ്രശ്നം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ബംഗ്ലാവ് അനുവദിച്ചിട്ടുമില്ല.