'ചുംബന രംഗം മതവികാരം വ്രണപ്പെടുത്തി' എ സ്യൂട്ടബിൾ ബോയ്ക്കെതിരെ ബിജെപി നേതാക്കൾ, നിയമനടപടിക്ക് നീക്കം
മുംബൈ: 'എ സ്യൂട്ടബിൾ ബോയ്' എന്ന നെറ്റ്ഫ്ലിക്സ് ഷോയ്ക്കെതിരെ പ്രതിഷേധം രൂക്ഷമാകുന്നതിനിടെ ബിജെപി നേതാക്കളും രംഗത്ത്. 'എ സ്യൂട്ടബിൾ ബോയ്' ലൌ ജിഹാദ് പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപണമുന്നയിച്ച് സോഷ്യൽ മീഡിയയിലും ചിത്രത്തിനെതിരെ പ്രതിഷേധം ശക്തമായിക്കഴിഞ്ഞിട്ടുണ്ട്. ഷോ മതവികാരങ്ങൾ വ്രണപ്പെടുത്തുന്നുവെന്നാണ് ഇപ്പോൾ ഉയർന്നിട്ടുള്ള ആരോപണം.
സ്ത്രീ ശാക്തീകരണത്തിലെ കുന്നുമ്മല് മാതൃക; എൽഡിഎഫിന് 13ൽ പത്തിലും വനിതാ സ്ഥാനാര്ത്ഥികള്

പ്രതിഷേധം ശക്തം
പ്രശസ്ത സംവിധായികയായ മീരാ സംവിധാനത്തിൽ പുറത്തിറങ്ങിയ ഷോയ്ക്കെതിരെയാണ് പ്രതിഷേധം കടുക്കുന്നത്. രാജ്യത്ത് ലൌ ജിഹാദ് സംബന്ധിച്ച ചർച്ചകൾ വ്യാപകമാകുന്നതിനിടെയാണ് ലൌ ജിഹാദിന്റെ പേരിൽ ഷോ വിമർശിക്കപ്പെടുന്നത്. ബിജെപി നേതാവും മധ്യപ്രദേശ് ആഭ്യന്തര മന്ത്രിയുമായ നരോട്ടം മിശ്രയും ഒടിടി പ്ലാറ്റ്ഫോമിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. റീവയിൽ ഷോയ്ക്കെതിരെ പരാതിയുയർന്നതിനെ തുടർന്നാണിത്. സംഭവത്തിൽ നെറ്റ്ഫ്ലിക്സിനും ഷോയുടെ നിർമാതാവിനും സംവിധായികയ്ക്കും എതിരെ നിയമനടപടി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അധികൃതരോട് ചർച്ച ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ചുംബന രംഗം വിവാദത്തിൽ
ഹിന്ദുമത വിശ്വാസിയായ നായിക ക്ഷേത്ര പരിസരത്ത് വെച്ച് അന്യമതത്തിൽപ്പെട്ട തന്റെ കാമുകനെ ചുംബിക്കുന്ന സീനാണ് വിവാദത്തിനാധാരം. ഇതോടെ വിവാദ രംഗത്തിന്റെ ദൃശ്യങ്ങളും സോഷ്യൽ മീഡിയ വഴി വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ സീനിനെതിരെ വിമർശനമുന്നയിച്ച് നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്. ഈ ചുംബന രംഗം മുസ്ലിം പള്ളിക്കുള്ളിൽ വച്ചായിരുന്നുവെങ്കിൽ എന്താകുമായിരുന്നു എന്ന തരത്തിലുള്ള ചോദ്യങ്ങളാണ് വിമർശകരിൽ നിന്ന് ഉയരുന്നത്.

ഷോയ്ക്കെതിരെ വിമർശനം
ബിജെപി നേതാവായ ഗൌരവ് തിവാരിയാണ് ആദ്യം നെറ്റ്ഫ്ലിക്സ് ഷോയ്ക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിട്ടുള്ളത്. ഇതോടെയാണ് ഷോയ്ക്കെതിരായ പ്രതിഷേധവും ശക്തമാകുന്നത്. ക്ഷേത്രത്തിനുള്ളിൽ വെച്ച് ഇത്തരത്തിൽ ചുംബന രംഗം ചിത്രീകരിച്ച സംഭവത്തിൽ ചോദ്യങ്ങൾ ഉന്നയിച്ച ബിജെപി നേതാവ് ഷോയുടെ അണിപ്രവർത്തകരെ കണക്കറ്റ് വിമർശിക്കുകയും ചെയ്തിട്ടുണ്ട്. നെറ്റ്ഫ്ലിക്സ് ഷോയ്ക്കെതിരെ മധ്യപ്രദേശ് പോലീസിൽ തിവാരി പരാതി നൽകിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ പരാതിയിൽ പോലീസ് എഫ്ഐആറും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബഹിഷ്കരിക്കാൻ ആഹ്വാനം
#BoycottNetflix എന്ന പേരിൽ സോഷ്യൽ മീഡിയയിൽ ബഹിഷ്കരണ ക്യാമ്പെയിനും ആരംഭിച്ചിട്ടുണ്ട്. നെറ്റ് പ്രദർശിപ്പിക്കുന്നത് ഇന്ത്യൻ സംസ്കാരമല്ലെന്ന വിമർശനവും ഉയർന്നിട്ടുണ്ട്. തനിഷ്ക് ജ്വല്ലറിയുടെ ഹിന്ദു- മുസ്ലിം ഐക്യം കാണിക്കുന്ന പരസ്യവും നേരത്തെ വിവാദമായിരുന്നു. ഇതോടെ തനിഷ്ക് പ്രസ്തുത പരസ്യം പിൻവലിക്കുകയായിരുന്നു. ഷോ ലൌ ജിഹാദിനെ പിന്തുണയക്കുന്നതാണെന്നും ആരോപണമുയർന്നിട്ടുണ്ട്. മധ്യപ്രദേശിൽ ലൌ ജിഹാദിനെതിരെ നിയമം കൊണ്ടുവരാൻ സർക്കാർ ഒരുങ്ങുന്നതായി മിശ്ര വ്യക്തമാക്കിയിരുന്നു.

നടപടി വേണമെന്ന്
നെറ്റ്ഫ്ലിക്സ് ഷോയിലെ ക്ഷേത്രത്തിൽ വെച്ച് ചിത്രീകരിച്ച ഷോയുമായി ബന്ധപ്പെട്ട് ഒടിടി പ്ലാറ്റ്ഫോമിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണെമന്നാവശ്യപ്പെട്ട് ബിജെപി വക്താവ് ഗൌരവ് ഗോയലും രംഗത്തെത്തിയിട്ടുണ്ട്. ഏതെങ്കിലും ഒടിടി പ്ലാറ്റ്ഫോം മനപ്പൂർവ്വം ഹിന്ദു ദൈവങ്ങളെയോ ദേവിമാരെയോ അപമാനിച്ചാൽ ലോക്കൽ പോലീസിലോ ലോക്കൽ കോടതിയിലോ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 295 എ വകുപ്പ് പ്രകാരം പരാതി നൽകാനും അദ്ദേഹം ആവശ്യപ്പട്ടിട്ടുണ്ട്. അത്തരം കുറ്റവാളികളെ നിയമം കൈകാര്യം ചെയ്യും. എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ തന്നെ ബന്ധപ്പെടാനും അദ്ദേഹം ട്വീറ്റിൽ കുറിച്ചിട്ടുണ്ട്.

'എ സ്യൂട്ടബിൾ ബോയ്'
വിക്രം സേത്തിന്റെ നോവലായ എ സ്യൂട്ടബിൾ ബോയിയുടെ ചലച്ചിത്രാവിഷ്കാരമാണ് മിരാ നായർ സംവിധാനം നിർവ്വഹിച്ച എ സ്യൂട്ടബിൾ ബോയ് എന്ന നെറ്റ്ഫ്ലിക്സ് ഷോ. ഒക്ടോബർ 23നാണ് നെറ്റ്ഫ്ലിക്സിൽ ഷോ പുറത്തിറങ്ങുന്നത്. ഇഷാൻ ഖട്ടർ, തബു, ടാന്യ മണികട്ല, രസിക ദുഗൽ എന്നിവരാണ് മുഖ്യകഥാപാത്രങ്ങളായെത്തുന്നത്. ആറ് എപ്പിസോഡുകളുള്ള സിരീസ് സ്വതന്ത്ര ഇന്ത്യയിൽ രക്ഷിതാക്കൾ തങ്ങളുടെ മക്കൾക്ക് അനുയോജ്യനായ വരനെ തേടുന്നതും അത് സംബന്ധിച്ച സംഭവങ്ങളുമാണ് ഷോയിലുള്ളത്.