മന്ത്രിസഭ വികസനം;ഇടഞ്ഞ് ബിജെപി നേതാക്കൾ!!കണക്ക് കൂട്ടൽ പിഴയ്ക്കാതെ കോൺഗ്രസ്
ഭോപ്പാൽ; കമൽനാഥിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിനെ അട്ടിമറിച്ചാണ് മധ്യപ്രദേശിൽ ബിജെപി അധികാരം പിടിച്ചത്. ഭരണത്തിലേറിയെങ്കിലും പക്ഷേ മന്ത്രിസഭ വികസിപ്പിക്കാൻ ചൗഹാൻ സർക്കാർ ഒരുമാസമെടുത്തു. വെറും അഞ്ച് പേരെ മാത്രം ഉൾപ്പെടുത്തിയാണ് മുഖ്യമന്ത്രി മന്ത്രിസഭ വികസിപ്പിച്ചത്.
ബിജെപിക്ക് കനത്ത തിരിച്ചടി; കോൺഗ്രസ് ഹർജിയിൽ ബിജെപി മന്ത്രിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കി ഹൈക്കോടതി!
അതേസമയം ആദ്യ ഘട്ടത്തിൽ തഴയപ്പെട്ട നേതാക്കൾ സമ്മർദ്ദം ശക്തമായതോടെ രണ്ടാം ഘട്ട മന്ത്രിസഭ വികസനത്തിന് ഒരുങ്ങുകയാണ് ചൗഹാൻ. എന്നാൽ ചൗഹാനെതിരെ രംഗത്തെത്തിയിരിക്കുകയാണ് വിമതരും മുതിർന്ന ബിജെപി നേതാക്കളും
മിനി മന്ത്രിസഭ
14 മാസം നീണ്ട കോൺഗ്രസ് ഭരണം അവസാനിപ്പിച്ച് മധ്യപ്രദേശിൽ ബിജെപി അധികാരം പിടിച്ചെങ്കിലും ഒരു മാസത്തോളം മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ ഒറ്റയാൾ ഭരണമായിരുന്നു സംസ്ഥാനത്ത്. ബിജെപിക്കുള്ളിൽ ഉടലെടുത്ത ഭിന്നതയാണ് മന്ത്രിസഭ വികസിപ്പിക്കാൻ ചൗഹാന് തടസമായത്. എന്നാൽ കൊവിഡിനിടയിൽ ആരോഗ്യമന്ത്രി പോലും ഇല്ലാത്ത സർക്കാരിനെതിരെ കോൺഗ്രസ് രംഗത്തെത്തി.
അഞ്ച് പേർക്ക്
ഇതോടെ 5 മന്ത്രിമാരെ മാത്രം ഉൾപ്പെടുത്തി ചൗഹാൻ മന്ത്രിസഭ വികസിപ്പിച്ചു. സിന്ധ്യ പക്ഷത്തുള്ള തുള്സീറാം സിലാവത്ത്, ഗോവിന്ദ് സിംഗ് എന്നിവരേയും ബിജെപി നേതാക്കളായ നരോത്തം മിശ്ര, കമാല് പട്ടേല്, മീണ സിംഗ് എന്നിവരുമാണ് മന്ത്രിസഭയിൽ ഇടംപിടിച്ചത്. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ തന്നെ ഇവരുടെ വകുപ്പുകളും നിശ്ചിച്ചു.
സിന്ധ്യയ്ക്ക് ഞെട്ടൽ
കമൽനാഥ് സർക്കാരിൽ ആരോഗ്യമന്ത്രിയായിരുന്ന തുൾസിറാമിന് അതേ പദവി തന്നെ ലഭിക്കുമെന്നായിരുന്നു കണക്കാപ്പെട്ടിരുന്നത്. തുൾസിക്കായി സിന്ധ്യയും ബിജെപി നേതൃത്വത്തോട് ആവശ്യമുന്നയിച്ചിരുന്നു. എന്നാൽ സിന്ധ്യയെ ഞെട്ടിച്ച് മുതിർന്ന നേതാവായ നരോത്തം മിശ്രയ്ക്കായിരുന്നു ചൗഹാൻ ആരോഗ്യമന്ത്രി പദം നൽകിയത്.
ആശങ്കയോടെ ബിജെപി നേതാക്കൾ
ഇത് സിന്ധ്യ ക്യാമ്പിനിടയിൽ വലിയ അതൃപ്തിക്കാണ് വഴിവെച്ചിരിക്കുന്നത്. ഇതോടെ സിന്ധ്യയ്ക്കൊപ്പം രാജിവെച്ച് വന്ന 20 പേരും മന്ത്രിസ്ഥാനത്തിനായി ചരടുവലി ശക്തമാക്കിയിരിക്കുകയാണ്. തങ്ങൾ തഴയപ്പെടുമോയെന്ന ആധിയിലാണ് ഇവർ. അതേസമയം വിമതരെ പരിഗണിക്കുന്നത് തങ്ങളുടെ സാധ്യത ഇല്ലാതാക്കുമെന്ന ഭീതിയിലാണ് മുതിർന്ന ബിജെപി നേതാക്കൾ.
മന്ത്രി സ്ഥാനം വേണം
സാഗർ, റേവ, ദർ,മാന്റസോർ എന്നിവിടങ്ങളിൽ നിന്നുള്ള ബിജെപി നേതാക്കളാണ് മന്ത്രിസ്ഥാനത്തിനായി രംഗത്തുള്ളത്. സാഗർ മേഖലയിൽ നിന്നുള്ള സിന്ധ്യ പക്ഷത്തെ ഗോവിന്ദ് സിംഗ് രാജ്പുത് ഇതിനോടകം മന്ത്രിസഭയിൽ ഇടംപിടിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ തങ്ങളേയും ഉൾപ്പെടുത്തണമെന്നാണ് ഇവരുടെ ആവശ്യം.
ബിജെപിക്ക് ഗുണം ചെയ്യില്ല
മുതിർന്ന നേതാക്കൾ ഗോപാൽ ഭാർഗവ, ഭൂപേന്ദ്ര സിംഗ് എന്നിവരുടെ പേരുകൾ ഒഴിവാക്കുന്നത് ബിജെപി നേതൃത്വത്തിന് ഗുണം ചെയ്തേക്കില്ല. പ്രദീപ് ലാരിയ, ശൈലേന്ദ്ര ജെയിൻ എന്നിവരും ബിജെപിയിലെ മുതിർന്ന നേതാക്കൾക്ക് മേൽ സീറ്റിനായി സമ്മർദ്ദം ചെലുത്തുന്നുണ്ട്.
തൃപ്തിപ്പെടുത്താൻ ആകില്ല
അതേസമയം സാഗറിൽ നിന്നുള്ള എല്ലാ എംഎൽഎമാരുടേയും അഭിലാഷം നിറവേറ്റുക എളുപ്പമല്ലെന്ന് ബിജെപി നേതൃത്വം ചൂണ്ടിക്കാട്ടുന്നു. സമ്മർദ്ദം ശക്തമായതോടെബിജെപി സംസ്ഥാന പ്രസിഡന്റ് വി ഡി ശർമ്മയും സംഘടനാ ജനറൽ സെക്രട്ടറി സുഹാസ് ഭഗത്തും ബിജെപി എംഎൽഎമാരുമായി ചർച്ച നടത്തുണ്ട്.
ചൗഹാന് നേരെ
അതിനിടെ ചില നേതാക്കളാകട്ടെ നേരിട്ട് ചൗഹാനെയാണ് ബന്ധപ്പെടുന്നത്. രേവയിൽ നിന്നുള്ള രാജേന്ദ്ര ശുക്ല കഴിഞ്ഞ സർക്കാരിൽ മന്ത്രിയായിരുന്നു.രേവയിൽ നിന്നുള്ള മറ്റ് നിയമനിർമാതാക്കളായ ഗിരീഷ് ഗൗതം, കേദാർ ശുക്ല, നാഗേന്ദ്ര എന്നിവരും മന്ത്രിസ്ഥാനങ്ങൾക്കായി ചരടുവലി നടത്തുന്നുണ്ട്. ഇതിനോടകം തന്നെ മേഖലയിൽ നിന്നുള്ള മീന സിങ്ങിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് കൂടുതൽ പേരെ ഉൾപ്പെടുത്താൻ ആവില്ലെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടു്നു.
മുന്നറിയിപ്പ്
മന്ദ്സൗറിൽ നിന്നുള്ള ബിജെപി നിയമസഭാംഗങ്ങളും സംസ്ഥാന നേതൃത്വത്തിനെതിരെ വാളെടുത്തിട്ടുണ്ട്. കൂറുമാറിയെത്തിയ ഹർദീപ് സിംഗ് ഡാങിനെ മാത്രം മന്ത്രിസഭയിൽ ഉൾപ്പെടുത്തിയാൽ യാതൊരു തരത്തിലും അംഗീകരിക്കില്ലെന്നാണ് നേതാക്കളുടെ മുന്നറിയിപ്പ്.
ഒറ്റക്കാലിൽ നിന്ന് നേതാക്കൾ
മഗ്സൗറിൽ നിന്നുള്ള ജഗദീഷ് ദേവ്ര, യശ്പാൽ സിംഗ് സിസോഡിയ, രാജേന്ദ്ര പാണ്ഡെ, ഓംപ്രകാശ് സക്ലേച്ച എന്നിവരും മന്ത്രിസ്ഥാനത്തിനായി ഒറ്റകാലിൽ നിൽപ്പാണ്. ഇൻഡോറിൽ നിന്നുള്ള രമേശ് മെൻഡോള, മാലിനി ഗൗർ എന്നിവരും മന്ത്രിസഭാ സ്ഥാനങ്ങൾക്കായി ശ്രമം തുടങ്ങിയിട്ടുണ്ട്.
ആശങ്കയോടെ ബിജെപി
അതേസമയം അസംതൃപ്തർ വിമത നീക്കം നടത്തുമോയെന്ന ഭയത്തിലാണ് ബിജെപി നേതൃത്വം. കൂടുതൽ നേതാക്കൾ ഇടഞ്ഞാൽ അത് കമൽനാഥ് സർക്കാരിനെ താഴെ വീഴ്ത്തിയ തരത്തിലുള്ള സാഹചര്യത്തിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിക്കും എന്ന ആശങ്ക ബിജെപിക്കുണ്ട്.
നോട്ടമിട്ട് കോൺഗ്രസ്
ബിജെപിയിലെ അസംതൃപ്തരെ നോട്ടമിടുകയാണ് കോൺഗ്രസ്. രണ്ടാം മന്ത്രിസഭ വികസനവും ഉപതിരഞ്ഞെടുപ്പും ബിജെപിയിൽ നിന്ന് കൂടുതൽ കൂടുമാറ്റങ്ങൾക്ക് വഴിവെയ്ക്കുമെന്നും കോൺഗ്രസ് പ്രതീക്ഷിക്കുന്നുണ്ട്. ഇതുവഴി വീണ്ടും മധ്യപ്രദേശിൽ അധികാരം പിടിക്കാമെന്നാണ് കോൺഗ്രസ് കണക്ക് കൂട്ടുന്നത്.
ബിജെപിയിലെ അസംതൃപ്തർ കോൺഗ്രസിലേക്ക്? മുള്ളിനെ മുള്ള് കൊണ്ട് എടുക്കാൻ കോൺഗ്രസ്!! കമൽനാഥിന്റെ നീക്കം