കർണാടകയിൽ നിന്നും അകലം പാലിച്ച് ബിജെപി ദേശീയ നേതൃത്വം; ഉത്തരവാദിത്തങ്ങൾ യെദ്യൂരപ്പയ്ക്ക്
ബെംഗളൂരു: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കർണാടകയിൽ കപ്പിനും ചുണ്ടിനും ഇടയിലാണ് ബിജെപിക്ക് ഭരണം നഷ്ടമായത്. കോൺഗ്രസും-ജെഡിഎസും അധികാരത്തിൽ എത്തിയതുമുതൽ സഖ്യ സർക്കാരിനെ താഴെയിറക്കാൻ ശ്രമങ്ങൾ നടത്തിയ ബിജെപി ജയത്തോട് അടുക്കുകയാണ്. തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പ് നടക്കുന്നതോടെ കുമാരസ്വാമി സർക്കാരിന് ഭൂരിപക്ഷം നഷ്ടമായേക്കും. ഈ സാഹചര്യത്തിൽ സർക്കാർ ഉണ്ടാക്കാൻ ബിജെപി അവകാശവാദം ഉന്നയിക്കും. അടുത്തയാഴ്ച തന്നെ യെദ്യൂരപ്പ കർണാടക മുഖ്യമന്ത്രിയാകും എന്ന തരത്തിലുള്ള പ്രഖ്യാപനങ്ങൾ ബിജെപി കേന്ദ്രങ്ങളിൽ നിന്നും വന്നു തുടങ്ങി.
പ്രിയങ്കയെ ഭയന്ന് ബിജെപി..... സോന്ഭദ്രയില് കോണ്ഗ്രസ് നേതാക്കളെ മാത്രം, കാരണം ഇതാണ്
കർണാടകയിലെ പ്രതിസന്ധി രൂക്ഷമാകുമ്പോൾ സംസ്ഥാന നേതൃത്വത്തിന് പൂർണ അധികാരം നൽകി മാറി നിൽക്കുകയാണ് ദേശീയ നേതൃത്വം. എന്നാൽ ഗവർണർ തുടർച്ചയായി നിർദ്ദേശങ്ങൾ നൽകുന്നത് ദില്ലിയിൽ നിന്നുള്ള നിർദ്ദേശങ്ങൾക്ക് അനുസരിച്ചാണെന്ന ആരോപണം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി കുമാരസ്വാമി ഉന്നയിച്ചിരുന്നു.
വിശ്വാസ വോട്ടെടുപ്പ് വൈകുന്നു
വ്യാഴാഴ്ച വിശ്വാസ വോട്ടെടുപ്പ് തേടുമെന്ന് പ്രഖ്യാപിച്ച സഖ്യസർക്കാർ പക്ഷെ തിങ്കളാഴ്ച വരെ വോട്ടെടുപ്പ് നീട്ടിക്കൊണ്ടുപോവുകയായിരുന്നു. എംഎൽഎമാരെ അനുനയിപ്പിക്കാൻ കൂടുതൽ സമയം ലഭിക്കുമെന്ന വിലയിരുത്തലിനെ തുടർന്നായിരുന്നു സഖ്യത്തിന്റെ നടപടി. വിശ്വാസവോട്ടെടുപ്പ് വൈകുന്നതിൽ ബിജെപി പ്രതിഷേധം ഉയർത്തിയെങ്കിലും ഒടുവിൽ സ്പീക്കറുടെ നിർദ്ദേശത്തിന് വഴങ്ങുകയായിരുന്നു. സർക്കാർ താഴെ വീഴുമെന്ന് ഉറപ്പാണ്. എത്രനാൾ അവർക്കത് നീട്ടിക്കൊണ്ടുപോകാനാകും, എന്തായാലും കർണാടകയിൽ ബിജെപി അധികാരത്തിലെത്തുമെന്ന് നേതാക്കൾ പറയുന്നു.
യെദ്യൂരപ്പയുടെ നിയന്ത്രണം
കർണാടകയിലെ കാര്യങ്ങൾ നിയന്ത്രിക്കാനുള്ള പൂർണ അധികാരം ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ യെദ്യൂരപ്പയ്ക്ക് നൽകിയെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. സംസ്ഥാനത്തെ അധികാര വടംവലിയിൽ ദേശീയ നേതൃത്വം ഇടപെടുന്നത് പാർട്ടിക്ക് ദോഷമാകുമെന്ന വിലയിരുത്തലിനെ തുടർന്നാണ് ഇത്. പ്രത്യേകിച്ച് ഹരിയാന, മഹാരാഷ്ട്ര, ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ ദേശീയ നേതൃത്വത്തിന്റെ ഇടപെടൽ തിരിച്ചടിയായേക്കുമെന്നാണ് പാർട്ടി വിലയിരുത്തുന്നത്.
ഉത്തരവാദിത്തം കോൺഗ്രസിന്
കോൺഗ്രസ്-ജെഡിഎസ് സർക്കാർ നിലവിൽ നേരിടുന്ന പ്രതിസന്ധിയിൽ ബിജെപിക്ക് യാതൊരു റോളുമില്ലെന്ന് നേതാക്കൾ ആവർത്തിക്കുകയും ചെയ്യുന്നുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത പരാജയത്തിന്റെ അനന്തരഫലമാണ് ഇപ്പോൾ അനുഭവിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കോൺഗ്രസ് പ്രവർത്തകർ ബിജെപിയിലേക്ക് വരുന്നുണ്ടെന്നും ഇവർ അവകാശപ്പെടുന്നു. സർക്കാരിന് ഭൂരിപക്ഷം തെളിയിക്കാൻ സാധിക്കാതെ വന്നാൽ സംസ്ഥാനത്തെ ഏററവും വലിയ ഒറ്റകക്ഷിയെന്ന നിലയിൽ സർക്കാരുണ്ടാക്കാൻ അവകാശവാദം ഉന്നയിക്കുമെന്നും ബിജെപി വ്യക്തമാക്കുന്നു,
യെദ്യൂരപ്പ മാറുമോ?
അതേ സമയം നിലവിലെ പ്രതിസന്ധികളിൽ തീരുമാനമായ ശേഷം ബിജെപി അധ്യക്ഷ സ്ഥാനത്ത് നിന്നും യെദ്യൂരപ്പയെ മാറ്റിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. കർണാടകയിൽ ബിജെപി അധികാരത്തിൽ എത്തിയാൽ യെദ്യൂരപ്പയാകും മുഖ്യമന്ത്രി. നിലവിലെ പ്രതിസന്ധി സഖ്യ സർക്കാർ അതിജീവിച്ചാലും ഇല്ലെങ്കിലും അധ്യക്ഷ സ്ഥാനത്ത് നിന്നും യെദ്യൂരപ്പ മാറിയേക്കും. ശക്തമായ ആർഎസ്എസ് പശ്ചാത്തലമുള്ള നേതാവിനെ അധ്യക്ഷനാക്കാനാണ് ബിജെപിയുടെ നീക്കം. ദക്ഷിണേന്ത്യയിൽ സ്വാധീനം ഉറപ്പിക്കാനുള്ള തന്ത്രങ്ങൾക്ക് കർണാടകയിൽ തുടക്കം കുറിയ്ക്കാനാണ് ബിജെപി ലക്ഷ്യം വയ്ക്കുന്നത്.