വസുന്ധര രാജെയെ ഒറ്റപ്പെടുത്താൻ ബിജെപിയിൽ തീവ്രശ്രമം; തിരിച്ചടിയായത് നിയമസഭ തിരഞ്ഞെടുപ്പിലെ നിലപാട്
ജയ്പ്പൂർ: രാജസ്ഥാനിൽ വസുന്ധര രാജെ സർക്കാരിനെ താഴെയിറക്കിയാണ് കോൺഗ്രസ് അധികാരത്തിൽ എത്തുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം വസുന്ധര രാജെയെ ബിജെപി നേതൃത്വം മനപ്പൂർവ്വം അവഗണിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം രാഷ്ട്രീയത്തിൽ സജീവമല്ല വസുന്ധര രാജെ.
ഡികെയ്ക്കെതിരെ മൂന്നാം മുറ പ്രയോഗിച്ചു, കൈകാര്യം ചെയ്യുന്നത് പാകിസ്താന് തീവ്രവാദിയെ പോലെ, ആരോപണം
തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം വസുന്ധര രാജെയ്ക്ക് ബിജെപി ദേശീയ ഉപാധ്യക്ഷ പദവി നൽകിയിരുന്നു. എന്നാൽ സംസ്ഥാന രാഷ്ട്രീയത്തിൽ നിന്നും വസുന്ധര രാജെയെ മാറ്റി നിർത്താനുള്ള നീക്കമായാണ് ഇത് വിലയിരുത്തപ്പെട്ടത്. വസുന്ധര രാജെയുടെ മകൻ ദുഷ്യന്ത് സിംഗിനും സർക്കാരിലോ പാർട്ടിയിലോ കാര്യമായ സ്ഥാനങ്ങൾ നൽകാൻ നേതൃത്വം തയ്യാറായില്ല. ഝലവാറിൽ നിന്നും നാല് വട്ടം ലോക്സഭയിലെത്തിയ നേതാവാണ് ദുഷ്യന്ത് സിംഗ്.
ശക്തി ക്ഷയിക്കുന്നു
രാജസ്ഥാനിലെ ബിജെപിയുടെ ശക്തയായ നേതാവായിരുന്നു വസുന്ധര രാജെ. ഉപാധ്യക്ഷ പദവി നൽകിയതോടെ വസുന്ധരയെ ദേശീയ രാഷ്ട്രീയത്തിലേക്ക് ഉയർത്താനാണ് നീക്കമെന്ന് പാർട്ടി വിശദീകരിച്ചിരുന്നെങ്കിലും സംസ്ഥാന രാഷ്ട്രീയത്തിൽ നിന്നും ഇവരെ മാറ്റി നിർത്തുകയായിരുന്നു ലക്ഷ്യം. ഉപാധ്യക്ഷ പദവി വസുന്ധര നിരസിച്ചെങ്കിലും പാർട്ടി വഴങ്ങിയില്ല. അമിത് ഷായുമായുളള ഭിന്നതയാണ് വസുന്ധര രാജെയ്ക്ക് തിരിച്ചടിയായത്. സംസ്ഥാനത്ത് നടക്കുന്ന പ്രധാനപ്പെട്ട പാർട്ടി പരിപാടികളിൽ വസുന്ധരയുടെ അസാന്നിധ്യവും ശ്രദ്ധിക്കപ്പെടുന്നുണ്ട്.
പാർട്ടി പരിപാടികളുമില്ല
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് ബിജെപി നടത്തിയ പരിപാടിയിൽ നിന്നും വസുന്ധര രാജെയെ ഒഴിവാക്കിയിരുന്നു. സംസ്ഥാനത്തെ പ്രധാന നേതാക്കളെയെല്ലാം ഉൾപ്പെടുത്തി അച്ചടിച്ച നോട്ടീസിൽ നിന്നും വസുന്ധര രാജെയുടെ പേര് ഒഴിവാക്കുകയായിരുന്നു. സംസ്ഥാന ബിജെപി നേതാവായി സതീഷ് പൂനിയയെ നിയമിച്ച നടപടിയിൽ വസുന്ധര രാജെയുടെ അഭിപ്രായം തേടാൻ ബിജെപി നേതൃത്വം തയ്യാറായില്ല. രാജസ്ഥാൻ നിയമസഭയിൽ 72 അംഗങ്ങളാണ് ബിജെപിക്കുള്ളത്. ഇവരിൽ 80 ശതമാനം പേരുടെയും പിന്തുണ തനിക്കുണ്ടെന്ന് വസുന്ധര അവകാശപ്പെടുന്നുണ്ടെങ്കിലും ഇവരൊന്നും ഇപ്പോൾ വസുന്ധരയുമായി അടുപ്പം പുലർത്തുന്നില്ലെന്നാണ് റിപ്പോർട്ട്. ട്വിറ്ററിൽ സതീഷ് പൂനിയയ്ക്ക വസുന്ധര അഭിനന്ദനം അറിയിച്ചെങ്കിലും ഇരുവരു തമ്മിൽ ഇതുവരെ കൂടിച്ചാഴ്ച നടത്തിയിട്ടില്ല.
ട്വിറ്ററിൽ സജീവം
രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളിൽ സജീവമാണ് വസുന്ധര രാജെ ഇപ്പോൾ. വിവിധ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങൾ വസുന്ധര രാജെ പങ്കുവയ്ക്കാറുണ്ട്. അമിത് ഷായും നരേന്ദ്രമോദിയുമായുള്ള ഭിന്നത പാർട്ടിക്കുള്ളിൽ പരസ്യമാണ്. ഗജേന്ദ്ര സിംഗ് ശെഖാവത്തിനെ പാർട്ടി അധ്യക്ഷനാക്കാനുള്ള നേതൃത്വത്തിന്റെ തീരുമാനത്തെ വസുന്ധര രാജെ ശക്തമായി എതിർക്കുകയായിരുന്നു. വസുന്ധരയുടെ നിർദ്ദേശ പ്രകാരമാണ് മദൻ ലാൽ സൈനിയെ അധ്യക്ഷനാക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിലും അമിത് ഷായും വസുന്ധര രാജെയും രണ്ട് തട്ടിലായിരുന്നു.
ഇനി എന്ത്?
രാഷ്ട്രീയത്തിൽ ഇനിയെന്ത് എന്നതിനെക്കുറിച്ച് വസുന്ധര രാജെ ഗൗരവമായി ആലോചിക്കുന്നുണ്ടെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കണമെങ്കിൽ ഇനി നാലര വർഷത്തോളം കാത്തിരിക്കണം. രാജസ്ഥാൻ ബിജെപിയിൽ നിലവിൽ രണ്ട് ക്യാംപുകളുണ്ട്. ഒരു വിഭാഗം വസുന്ധര രാജെയെ എതിർക്കുന്നവരാണ്. മറു വിഭാഗം വസുന്ധര രാജെയെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും പ്രലോഫനങ്ങളിൽ വീഴാൻ സാധ്യതയുള്ളവർ തന്നെയാണെന്നാണ് ബിജെപി നേതാക്കൾ തന്നെ പറയുന്നത്. അതുകൊണ്ട് തന്നെ എംഎൽഎമാർ ഒപ്പമുണ്ടെന്ന് പറയുമ്പോഴും പാർട്ടിയിൽ വസുന്ധര രാജെ ഒറ്റപ്പെട്ട സ്ഥിതിയിലാണ്. രാജെ ക്യാംപിലുള്ള നിരവധി എംഎൽഎമാർ പുതിയ സംസ്ഥാന അധ്യക്ഷൻ സതീഷ് പൂനിയയുമായി അടുപ്പം പുലർത്തുന്നവരാണ്.
പാർട്ടിയെ നയിച്ച നേതാവ്
ബിജെപിയെ അഹങ്കാരിയായ നേതാവെന്നാണ് പലരും വസുന്ധര രാജെയെ വിശേഷിപ്പിക്കുന്നത്. രാജസ്ഥാനിൽ പാർട്ടിയെ വളർത്തുന്നതിൽ മുഖ്യ പങ്ക് വഹിച്ച നേതാവാണ് വസുന്ധര രാജെ സിന്ധ്യ. ഭൈരോൺ സിംഗ് ശെഖാവത്താണ് ബിജെപിയുടെ അടിത്തറ രൂപികരിച്ചതെങ്കിലും അത് വിപുലപ്പെടുത്തിയത് വസുന്ധര രാജെയാണ്. ജാട്ട് വോട്ടുകൾ ബിജെപിയിലേക്ക് ആകർഷിക്കാൻ സാധിച്ചത് വസുന്ധരയുടെ പ്രവർത്തനങ്ങളെ തുടർന്നാണ്. രാഷ്ട്രീയത്തിലെ തന്റെ അടുത്ത സുഹൃത്തായിരുന്ന അരുൺ ജെയ്റ്റ്ലിയുടെ മരണവും വസുന്ധര രാജെയ്ക്ക് തിരിച്ചടിയായി. വസുന്ധര തിരിച്ചടിച്ച് തുടങ്ങിയാൽ അത് തങ്ങൾക്ക് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്.