മധ്യപ്രദേശിൽ തകർന്നടിഞ്ഞ് കോൺഗ്രസ്; സിന്ധ്യയ്ക്ക് ചിരി.. ഭരണം ഉറപ്പിച്ച് ശിവരാജ് സിംഗ് ചൗഹാൻ
ഭോപ്പാൽ; ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിനോടൊപ്പം തന്നെ ഏറെ ഉറ്റുനോക്കപ്പെട്ടതാണ് മധ്യപ്രദേശിലെ ഉപതിരഞ്ഞെടുപ്പും. 28 മണ്ഡലങ്ങളിലായിരുന്നു ഇവിടെ തിരഞ്ഞെടുപ്പ് നടന്നത്. കേവലമൊരു ഉപതിരഞ്ഞെടുപ്പ് എന്നതിലുപരി സര്‍ക്കാറിന്റെ നിലനില്‍പ്പിനെ തന്നെ നിര്‍ണ്ണയിക്കുന്ന പോരാട്ടമായിരുന്നു സംസ്ഥാനത്ത് നടന്നത്.
തന്റെ സർക്കാരിനെ അട്ടിമറിച്ച് ബിജെപിയിലേക്ക് പോയ ജ്യോതിരാദിത്യ സിന്ധ്യയോട് പകരം വീട്ടി അധികാരം പിടിച്ചെടുക്കാനുള്ള നീക്കത്തിലായിരുന്നു കമൽനാഥും കോൺഗ്രസും. എന്നാൽ വോട്ടെണ്ണൽ പുരോഗമിക്കവേ മധ്യപ്രദേശിൽ ഭരണം ഉറപ്പിച്ചിരിക്കുകയാണ് ബിജെപി.

15 വർഷത്തെ ഭരണം
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ 15 വര്‍ഷം ഭരണത്തിന് അവസാനം കുറിച്ചാണ് കമല്‍നാഥിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് മധ്യപ്രദേശില്‍ അധികാരത്തിലേറിയത്. എന്നാല്‍ 15 മാസം പിന്നിടവെ ഇക്കഴിഞ്ഞ മാർച്ചിൽ കമല്‍നാഥിനോട് ഉടക്കി ജ്യോതിരാദിത്യ സിന്ധ്യയും അണികളും കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതോടെ സര്‍ക്കാര്‍ വീണു.

28 മണ്ഡലങ്ങളിൽ
22 എംഎല്‍എമാരായിരുന്നു സിന്ധ്യയ്ക്കൊപ്പം ബിജെപിയില്‍ ചേര്‍ന്നത്.ഇതിന് പിന്നാലെയും മൂന്ന് എംഎൽഎമാർ കൂടി കോൺഗ്രസിൽ നിന്ന് രാജിവെച്ച് ബിജെപിയിലെത്തി. ഇതോടെയാണ് കാലുമാറിയ 25 എംഎൽഎമാരുടെ സീറ്റിലേക്കും ഭരണത്തിലിരിക്കെ മരണപ്പെട്ട എംഎൽഎമാരുടെ സീറ്റുകളിലേക്കും ഉൾപ്പെടെ 28 മണ്ഡലങ്ങളിലേക്ക് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

കനത്ത പോരാട്ടം
എംഎൽഎമാരുടെ വരവോടെ 230 അംഗ നിയമസഭയില്‍ 107 അംഗങ്ങളുടെ പിന്തുണയോടെയാണ് മധ്യപ്രദേശില്‍ ബിജെപി ഭരണം തുടർന്നത്. കേവല ഭൂരിപക്ഷം ഉറപ്പിക്കാൻ 9 പേരുടെ കൂടി പിന്തുണ ബിജെപിക്ക് ആവശ്യമായിരുന്നു. അതേസമയം മറുവശത്ത് കോൺഗ്രസിന് 22 സീറ്റുകൾ വിജയിച്ചാൽ അധികാരത്തിലേറാൻ സാധിക്കുമായിരുന്നു.

മറുപടി നൽകാൻ കോൺഗ്രസ്
ഇതോടെ സർക്കാരിനെ മറച്ചിട്ട സിന്ധ്യയ്ക്കും കൂട്ടർക്കും എന്ത് വിലകൊടുത്തും മറുപടി നൽകും എന്ന വെല്ലുവിളിയായിരുന്നു കോൺഗ്രസ് ഉയർത്തിയത്. ജാത-മത-സമവാക്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് പഴുതകളടച്ചായിരുന്നു സ്ഥാനാർത്ഥി പ്രഖ്യാപനം വരെ പാർട്ടി നടത്തിയത്.

ബിജെപി സ്ഥാനാർത്ഥികൾ
അതേസമയം കോൺഗ്രസ് വിട്ട് എത്തിയ നേതാക്കളെയായിരുന്നു ബിജെപി സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ചത്. ഇതിൽ ബിജെപിയിൽ ഭിന്നത ശക്തമായിരുന്നു.തുടർന്ന് മുതിർന്ന നേതാക്കളിൽ ചിലർ ഉൾപ്പെടെ അഞ്ചോളം പ്രമുഖർ ബിജെപി വിട്ട് കോൺഗ്രസിലെത്തി. ഇവരെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥികളായി പ്രഖ്യാപിക്കുകയുംചെയ്തു.

കമൽനാഥ്-സിന്ധ്യ പോരാട്ടം
ബിജെപി -കോൺഗ്രസ് പോരാട്ടം എന്നതിനുപരി കമൽനാഥ്-സിന്ധ്യ പോരാട്ടം എന്ന രീതിയിലായിരുന്നു തിരഞ്ഞെടുപ്പ് ഉറ്റുനോക്കപ്പെട്ടത്. ശക്തമായ പ്രചരണമായിരുന്നു സിന്ധ്യയ്ക്കും ബിജെപിക്കുമെതിരെ കോൺഗ്രസ് നടത്തിയത്. സിന്ധ്യയെ കേന്ദ്രീകരിച്ചായിരുന്നു കോൺഗ്രസിന്റെ ആക്രമണങ്ങളെല്ലാം.

സിന്ധ്യയ്ക്കെതിരായ പടയൊരുക്കം
തിരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെടുകയാണെങ്കിൽ അത് സിന്ധ്യയുടെ രാഷ്ട്രീയ ഭാവി തന്നെ അവതാളത്തിലാക്കുമെന്ന് കോൺഗ്രസ് കണക്ക്കൂട്ടി. ബിജെപിയിലെ സിന്ധ്യ വിരുദ്ധ വികാരവും തങ്ങൾക്ക് അനുകൂലമാകുമെന്ന് കോൺഗ്രസും കമൽനാഥും പ്രതീക്ഷിച്ചിരുന്നു.
ബിഹാറിൽ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 122 സീറ്റ്; 123 സീറ്റിൽ മഹാസഖ്യത്തിന് ലീഡ്,ജെഡിയുവിന് തിരിച്ചടി
കർണാടക ഉപതിരഞ്ഞെടുപ്പ്; യെഡിയൂരപ്പയ്ക്ക് ആശ്വാസം, 2 മണ്ഡലത്തിലും ബിജെപിക്ക് ലീഡ്
ഇത്തവണയും 'പ്രിയങ്ക ഇഫക്ടില്ല'; യുപിയിൽ ചിത്രത്തിലില്ലാതെ കോൺഗ്രസ്, ആദ്യ മിനിറ്റിൽ ബിജെപിക്ക് ലീഡ്

18 സീറ്റിൽ ലീഡ്
എന്നാൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ വൻ മുന്നേറ്റമാണ് ബിജെപി കാഴ്ചവെച്ചിരിക്കുന്നത്. 18സീറ്റിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. കോൺഗ്രസ് ആകട്ടെ ബഹുദൂരം പിന്നിലും.വെറും 9സീറ്റുകളിൽ മാത്രമാണ് കോൺഗ്രസിന് മുന്നേറാനായത്. ബിഎസ്പിക്ക് ഒരു സീറ്റാണ് ലഭിച്ചത്.