ലോക്സഭാ തിരഞ്ഞെടുപ്പിൽ മോദി തന്നെ; ഭരണത്തുടർച്ചയുണ്ടാകുമെന്ന് സർവേഫലം, കേരളത്തിൽ യുഡിഎഫ്
Recommended Video
ദില്ലി: രാജ്യത്ത് വീണ്ടുമൊരു തിരഞ്ഞെടുപ്പിന് കളമൊരുങ്ങിക്കഴിഞ്ഞു. ഭരണത്തുടർച്ചയ്ക്കായി ബിജെപിയും അധികാരം തിരികെ പിടിക്കാൻ കോൺഗ്രസും തന്ത്രങ്ങൾ പയറ്റിത്തുടങ്ങിയിരിക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് 5 സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞടെുപ്പിൽ നേടിയ മേൽക്കൈ കോൺഗ്രസിന്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട്. എന്നാൽ പുൽവാമ ആക്രമണത്തിന് ശേഷം പുറത്ത് വന്ന ഏറ്റവും പുതിയ സർവേഫലം ബിജെപി നയിക്കുന്ന എൻഡിഎ മുന്നണിക്ക് ഭരണത്തുടർച്ചയാണ് പ്രവചിക്കുന്നത്.
തമിഴ്നാട്ടിൽ ബിജെപിക്കൊപ്പം വിജയകാന്തിന്റെ ഡിഎംഡികെയും; നാല് സീറ്റിൽ ജനവിധി തേടും
തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെ പുറത്ത് വന്ന സർവേ ഫലം ബിജെപി കേന്ദ്രങ്ങൾക്ക് പ്രതീക്ഷ പകരുന്നതാണ്. എൻഡിഎ മുന്നണി വീണ്ടും അധികാരത്തിൽ വരുമെന്നാണ് സീ വോട്ടർ സർവേ പ്രവചനം. കേവല ഭൂരിപക്ഷം ഒറ്റയ്ക്ക് നേടാനായില്ലെങ്കിലും മറ്റ് പാർട്ടികളുടെ സഹായത്തോടെ സർക്കാർ രൂപികരിക്കാനാകുമെന്ന് സർവേ പ്രവചിക്കുന്നു.
എൻഡിഎയ്ക്ക് ഭരണത്തുടർച്ച
ഏപ്രിൽ 11നാണ് രാജ്യത്ത് ലോക്സഭാ തിരഞ്ഞെടുപ്പുകൾ ആരംഭിക്കുന്നത്. മെയ് 23ന് ഫലം അറിയാം. പുൽവാമ ഭീകരാക്രമണത്തിന് ശേഷം ബാലാക്കോട്ടിൽ ഇന്ത്യ തിരിച്ചടിക്ക് ശേഷമാണ് സീ വോട്ടർ സർവേ സംഘടിപ്പിച്ചത്. ബാലാക്കോട്ടെ പ്രത്യാക്രമണം നരേന്ദ്ര മോദി സർക്കാരിന്റെ ജനപിന്തുണ ഉയർത്തിയെന്നാണ് സർവേ പറയുന്നത്.
264 സീറ്റ്
എൻഡിഎ മുന്നണിക്ക് 264 സീറ്റുകൾ ലഭിക്കുമെന്നാണ് സീ വോട്ടർ സർവേ പ്രവചിക്കുന്നത്. കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎയ്ക്ക് 141 സീറ്റുകളും മറ്റ് പാർട്ടികൾക്ക് 138 സീറ്റുകളും ലഭിക്കുമെന്നും സർവേ പറയുന്നു.
സീറ്റുകൾ ഇങ്ങനെ
യുപിഎയിൽ കോൺഗ്രസ് 86ഉം മറ്റുള്ളവർ 55 സീറ്റുകളും നേടുമെന്നാണ് പ്രവചനം. എൻഡിഎ മുന്നണിയിലാകട്ടെ ബിജെപി ഒറ്റയ്ക്ക് 220 സീറ്റുകളും സഖ്യകക്ഷികൾ എല്ലാവരും കൂടി 44 സീറ്റുകളും സ്വന്തമാക്കിയേക്കും.
ഉത്തർപ്രദേശിൽ
80 സീറ്റുകളുള്ള ഉത്തർപ്രദേശാണ് തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ നിർണായകമാവുകയെന്ന് സീ വോട്ടർ സർവേ പറയുന്നു. ഉത്തർപ്രദേശിൽ മഹാപ്രതിപക്ഷ സഖ്യം രൂപപ്പെട്ടില്ലെങ്കിൽ എൻഡിഎയ്ക്ക് 307 സീറ്റുകൾ ലഭിക്കും, യുപിഎ 139ഉം മറ്റുള്ളവർ 97 സീറ്റുകളിലൂം വീതം വിജയിക്കുമെന്ന് സർവേ പറയുന്നു.
സഖ്യം ഉണ്ടായാൽ
തിരഞ്ഞെടുപ്പിന് ശേഷം ആന്ധ്രാപ്രദേശിലെ വൈഎസ്ആർ കോൺഗ്രസ്, മിസോ നാഷണൽ ഫ്രണ്ട്, നവീൻ പട്നായികിന്റെ ബിജു ജനതാ ദൾ, ചന്ദ്രശേഖര റാവുവിന്റെ തെലങ്കാന രാഷ്ട്ര സമിതി എന്നീ പാർട്ടികളുടെ പിന്തുണ ലഭിച്ചാൽ എൻഡിഎയുടെ സീറ്റുകളുടെ എണ്ണം 301ലെത്തുമെന്നും സീ വോട്ടർ സർവേ പ്രവചിക്കുന്നു.
യുപിഎയ്ക്ക് പ്രതീക്ഷയില്ല
തിരഞ്ഞെടുപ്പിന് ശേഷം ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട്, എൽഡിഎഫ്, തൃണണൂൽ കോൺഗ്രസ് മഹാസഖ്യം എന്നിവരുമായി സഖ്യമുണ്ടാക്കാനായാൽ യുപിഎ 226 സീറ്റിലേക്ക് ഉയരാനാണ് സാധ്യത.
യുപിയിൽ ബിജെപിക്ക് തകർച്ച
ഉത്തർപ്രദേശിൽ മഹാസഖ്യം ഉണ്ടെങ്കിൽ ബിജെപിയുടെ സീറ്റുകൾ 71ൽ നിന്നും 29ലേക്ക് കൂപ്പ് കുത്തുമെന്നാണ് സീ വോട്ടർ സർവേ പ്രവചിക്കുന്നത്. സഖ്യമുണ്ടായില്ലെങ്കിൽ ബിജെപിയുടെ പ്രകടനം 2014ലേതിന് തുല്യമായിരിക്കും. 72 സീറ്റുകൾ നേടുമെന്ന് സർവേ പ്രവചിക്കുന്നു.
മറ്റ് സംസ്ഥാനങ്ങളിൽ ഇങ്ങനെ
ബീഹാറിൽ ബിജെപി 36 സീറ്റുകൾ നേടിയേക്കും. 2014ൽ സംസ്ഥാനത്ത് 22 സീറ്റുകളിലാണ് ബിജെപി വിജയിച്ചത്. ഗുജറാത്തിൽ 24 സീറ്റുകൾ നേടും. 2014ൽ ഇത് 26 ആയിരുന്നു. കർണാടകയിൽ കഴിഞ്ഞ തവണത്തേക്കാൾ ഒരു സീറ്റ് കുറഞ്ഞ് 16 സീറ്റുകൾ സ്വന്തമാക്കും. മധ്യപ്രദേശിൽ 24ഉം രാജസ്ഥാനിൽ 20 സീറ്റുകൾ വീതവും സ്വന്തമാക്കും.
മഹാരാഷ്ട്രയിൽ വൻ മുന്നേറ്റം
മഹാരാഷ്ട്രയിൽ കോൺഗ്രസ്-എൻസിപി സഖ്യം ശക്തമാകുമ്പോഴും ബിജെപിയുടെ പ്രതീക്ഷകൾക്ക് മങ്ങലേറ്റിട്ടില്ല. കഴിഞ്ഞ വട്ടം 23 സീറ്റുകളാണ് ബിജെപി നേടിയത്. ഇക്കുറി ഒറ്റയ്ക്ക് മഹാരാഷ്ട്രയിൽ 36 സീറ്റുകൾ നേടുമെന്നാണ് പ്രവചനം. കഴിഞ്ഞ തവണ ഒരു സീറ്റ് മാത്രം നേടിയ ഒഡീഷയിൽ ഇക്കുറി 12 സീറ്റുകൾ ബിജെപി നേടുമെന്നും സർവേ പ്രവചിക്കുന്നു.
കേരളത്തിൽ യുഡിഎഫ്
കേരളത്തിൽ ഇക്കുറി യുഡിഎഫിനാകും വിജയമെന്നാണ് സർവേ പ്രവചിക്കുന്നത്. 14 സീറ്റുകൾ നേടുമെന്നാണ് പ്രവചനം. ആസാം , ഛതതീസ്ഗഡ്, ഝാർഖണ്ഡ്, മധ്യപ്രദേശ്, രാജസ്ഥാൻ, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ കോൺഗ്രസ് നിലമെച്ചപ്പെടുത്തുമെന്നാണ് സർവേ പറയുന്നത്. എൻഡിഎ- 31.1 ശതമാനം, യുപിഎ 30.9 ശതമാനം, മറ്റുള്ളവർ 28 ശതമാനം എന്നിങ്ങനെ വോട്ട് വിഹിതം നേടുമെന്നും സർവേ പറയുന്നു.