മഹാരാഷ്ട്രയിൽ പുതിയ ട്വിസ്റ്റ്, ഉദ്ധവിന് പകരം താക്കറെ കുടുംബത്തിലെ പ്രമുഖനെ സ്വന്തമാക്കാൻ ബിജെപി!
മുംബൈ: മന്ത്രിസഭാ വികസനത്തിന് പിന്നാലെ മഹാരാഷ്ട്രയിലെ മഹാ വികാസ് അഖാഡിയില്‍ പൊട്ടിത്തെറി ഉടലെടുത്തിരിക്കുകയാണ്. മന്ത്രിസ്ഥാനം നിഷേധിക്കപ്പെട്ടവര്‍ ഒരു വശത്ത് കലാപം ഉയര്‍ത്തുന്നു. അതിനിടെ മന്ത്രിസഭയില്‍ ഉള്‍പ്പെട്ടവരില്‍ ചിലര്‍ ക്യാബിനറ്റ് പദവി ഇല്ലാത്തതിന്റെ പേരില്‍ രാജി ഭീഷണി മുഴക്കുന്നു.
ഒരു വശത്ത് കോണ്‍ഗ്രസ്- ശിവസേന-എന്‍സിപി സഖ്യസര്‍ക്കാര്‍ പ്രതിസന്ധികളില്‍ വലയുമ്പോള്‍, മറുവശത്ത് ബിജെപി സഖ്യബലം കൂട്ടുകയാണ്. രാജ് താക്കറെ ബിജെപിയോട് അടുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ശിവസേന പിളർത്തിയ താക്കറെ
ശിവസേനയില്‍ നിന്ന് തെറ്റിപ്പിരിഞ്ഞാണ് 2006ല്‍ ബാല്‍താക്കറെയുടെ മരുമകനായ രാജ് താക്കറെ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന രൂപീകരിച്ചത്. മഹാരാഷ്ട്ര ദേശീയതയ്ക്ക് വേണ്ടിയാണ് എംഎന്‍എസ് രൂപീകരിക്കപ്പെട്ടത്. 2009ല്‍ സംസ്ഥാനത്ത് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എംഎന്‍എസ് 13 സീറ്റില്‍ ജയിച്ചിരുന്നു. എന്നാല്‍ 2014ല്‍ എംഎന്‍എസ് വെറും ഒരു സീറ്റിലേക്ക് ചുരുങ്ങി.
വേരുറപ്പിക്കാനാവാതെ എംഎൻഎസ്
ഇക്കുറിയും എംഎന്‍എസിന് ഒരു സീറ്റില്‍ മാത്രമാണ് വിജയിക്കാനായത്. സ്വന്തമായി പാര്‍ട്ടി രൂപീകരിച്ച് മഹാരാഷ്ട്രയില്‍ ശിവസേനയേക്കാളും ആഴത്തില്‍ വേരുറപ്പിക്കാനുളള രാജ് താക്കറെയുടെ ശ്രമങ്ങളെല്ലാം പാഴായി പോവുകയായിരുന്നു ഇതുവരെ. പ്രദേശിക തലത്തില്‍ തുടക്കത്തില്‍ മുന്നേറിയെങ്കിലും പിന്നീട് സംസ്ഥാന രാ്ര്രഷ്ടീയത്തില്‍ രാജ് താക്കറെ അപ്രസക്തനാകുന്ന കാഴ്ചയാണ് കണ്ടത്.
മുഖ്യമന്ത്രിയായി ഉദ്ധവ്
മറുവശത്ത് ഉദ്ധവ് താക്കറെയാകട്ടെ സര്‍ക്കാരുണ്ടാക്കുകയും മുഖ്യമന്ത്രിയാവുകയും ചെയ്തു. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തിനൊപ്പം ചേരാന്‍ രാജ് താക്കറെ ശ്രമം നടത്തിയിരുന്നു. സോണിയാ ഗാന്ധിയുമായി രാജ് താക്കറെ ഇക്കാര്യം ചര്‍ച്ച ചെയ്യുകയുമുണ്ടായി. എന്നാല്‍ കോണ്‍ഗ്രസ് ഈ നീക്കത്തിന് പച്ചക്കൊടി കാട്ടിയില്ല.
ശിവസേനയുടെ സീറ്റ് പിടിക്കാൻ
കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തിനൊപ്പം ചേര്‍ന്ന ശിവസേന പതിയെ തീവ്രഹിന്ദുത്വ മുഖം മറയ്ക്കാനുളള ശ്രമത്തിലാണ്. ഈ ഗ്യാപിലേക്ക് ഇടിച്ച് കയറാനാണ് രാജ് താക്കറെയും എംഎന്‍എസും ശ്രമിക്കുന്നത്. ശിവസേന ഇട്ടെറിഞ്ഞ് പോയ എന്‍ഡിഎയിലെ സ്ഥാനത്തേക്കും എംഎന്‍എസ് കയറിക്കൂടാനുളള സാധ്യതയുണ്ട്. അതിനുളള സൂചനയാണ് മഹാരാഷ്ട്ര ജില്ലാ പരിഷദ് തിരഞ്ഞെടുപ്പില്‍ പുറത്ത് വരുന്നത്.
ബിജെപി പോസ്റ്ററിൽ താക്കറെ
തിരഞ്ഞെടുപ്പ് നടക്കുന്ന പല്‍ഘട്ടില്‍ ബിജെപി പ്രവര്‍ത്തകര്‍ സ്ഥാപിച്ചിരിക്കുന്ന ബാനറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് എന്നിവര്‍ക്കൊപ്പം രാജ് താക്കറെയുടെ ചിത്രവും ഇടംപിടിച്ചിട്ടുണ്ട്. പാല്‍ഘടില്‍ അടക്കമുളള തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ ബിജെപിയും എംഎന്‍എസും കൈ കോര്‍ക്കാനുളള സാധ്യതയാണ് തെളിഞ്ഞ് വരുന്നത്.
ബിജെപി പക്ഷത്തേക്കോ?
ശിവസേന ബിജെപി ബന്ധം ഉപേക്ഷിച്ച് കോണ്‍ഗ്രസ് പക്ഷത്തേക്ക് പോയതിന് പിന്നാലെ ബിജെപി നേതാവ് ആശിഷ് ഷെലാര്‍, രാജ് താക്കറെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. മൃദു ഹിന്ദുത്വം സ്വീകരിച്ച ശിവസേനയ്ക്ക് പകരം ബിജെപി പക്ഷത്തെ തീവ്ര ഹിന്ദുത്വ മുഖമായി മാറാനാണ് രാജ് താക്കറെയുടെ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്. നേരത്തെ പൌരത്വ വിവാദത്തിലടക്കം കേന്ദ്രത്തെ രൂക്ഷമായി വിമർശിച്ച് രാജ് താക്കറെ രംഗത്ത് വന്നിരുന്നു.