ഉത്തരാഖണ്ഡിലെ മുഖ്യമന്ത്രിയെ ഇന്നറിയാം, ഗോവയിൽ തുടരുന്ന സസ്‌പെൻസ്
ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിന് ശേഷമാകും പ്രഖ്യാപനം. ഇന്ന് 11 മണിക്ക് എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്‌ത് ചുമതലയേൽക്കും. ഉത്തരാഖണ്ഡിലെ ആക്‌ടിങ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശിയ അധ്യക്ഷൻ ജെ പി നദ്ദ തുടങ്ങിയ നേതാക്കൾ ഡൽഹിയിൽ യോഗം ചേർന്നിരുന്നു. നിരീക്ഷകരായി കേന്ദ്രമന്ത്രിമാരായ രാജ്നാഥ്സിംഗ് , മീനാക്ഷി ലേഖി എന്നിവർ നിയമസഭാകക്ഷി യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
സംസ്ഥാനത്തെ മന്ത്രിസഭ രൂപികരണവുമായി ബന്ധപ്പെട്ടായിരുന്നു ചർച്ച നടന്നത്. 70 അംഗ നിയമസഭയിലേക്ക് 47 സീറ്റിന്റെ ഭൂരിപക്ഷത്തിലാണ് ബിജെപി വിജയിച്ചത്. തുടർച്ചയായ രണ്ടാമത്തെ തവണയാണ് ബിജെപി സംസ്ഥാനത്ത് ഭരണത്തിലേറുന്നത്. അതേ സമയം മുൻസർക്കാരിൽ മുഖ്യമന്ത്രിയായിരുന്ന ധാമി മണ്ഡലത്തിൽ നിന്ന് പരാജയപ്പെട്ടു. സംസ്ഥാനത്ത് ഭരണത്തുടർച്ച ലഭിക്കുന്ന രീതിയും മുഖ്യമന്ത്രിമാർ ജയിക്കുന്ന രീതിയും സംസ്ഥാനത്ത് ഉണ്ടായിരുന്നില്ല. എന്നാൽ ഇതിൽ ഒന്നിന് ഇതോടെ മാറ്റം വന്നിരിക്കുകയാണ്.
ആദ്യമായാണ് സംസ്ഥാനത്ത് ഒരു പാർട്ടിക്ക് ഭരണത്തുടർച്ച ലഭിച്ചിരിക്കുന്നത്. അതേ സമയം മുഖ്യമന്ത്രി തെരഞ്ഞെടുപ്പിൽ പരാജയപ്പെടുന്ന രീയിയിൽ ഇത്തവണയും മാറ്റം വന്നില്ല. 2017ൽ 57 സീറ്റ് ബിജെപിക്ക് ലഭിച്ചിരുന്നു. സംസ്ഥാനത്ത് ബിജെപിയും കോൺഗ്രസും തന്നെയായിരുന്നു പോരാളികൾ. ഇരു പാർട്ടികൾക്കും ഭീഷണിയാകാനായി ആംആദ്‌മി രംഗത്തിറങ്ങിയെങ്കിലും പഞ്ചാബിലേത് പോലൊരു നേട്ടം കൊയ്യാൻ ആംആദ്‌മിക്ക് സാധിച്ചിട്ടില്ല.
നിയമസഭ തെരഞ്ഞെടുപ്പിൽ വിജയത്തിന് ശേഷം ഗോവ മുഖ്യമന്ത്രി ഗവർണറെ കണ്ട് രാജി സമർപ്പിച്ചിരുന്നു. പ്രമോദ് സാവന്ത് ഗവർണർ പി എസ് ശ്രീധരൻപിള്ളയെ രാജ്‌ഭവനിൽ പോയി കണ്ടാണ് രാജിക്കത്ത് സമർപ്പിച്ചത്. ഗവർണർ രാജിക്കത്ത് സ്വീകരിച്ചു. പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതുവരെ കാവൽ മുഖ്യമന്ത്രിയായി തുടരാൻ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട് എന്നായിരുന്നു പ്രമോദ് സാവന്തിന്റെ പ്രതികരണം.
അതേ സമയം തനിക്ക് നിയമനക്കത്ത് ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രിയും മന്ത്രിസഭ രൂപീകരണവും സംബന്ധിച്ച് കേന്ദ്ര നേതൃത്വം തീരുമാനം എടുക്കുമെന്നും പ്രമോദ് സാവന്ത് പ്രതികരിച്ചു. അതേ സംബന്ധിച്ചുള്ള ചർച്ചകൾ ഇനിയും തുടരുകയാണ്. നിലവിൽ പ്രമോദ് സാവന്തിന്റെയും അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ ക്യാബിനറ്റ് മന്ത്രി വിശ്വജിത്ത് റാണെയുടേയും പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നത്.
2017 ലാണ് കോൺഗ്രസ് വിട്ട് വിശ്വജിത്ത് റാണെ ബിജെപിയിൽ എത്തിയത്. അതേസമയം ഭൂരിഭാഗം പേരും സാവന്തിനാണ് പിന്തുണ നൽകുന്നത്. സാവന്തിനെ വീണ്ടും മുഖ്യമന്ത്രിയാക്കും എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഉത്തർപ്രദേശിൽ മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് വെള്ളിയാഴ്‌ച ചുമതലയേൽക്കും. അതേ സമയം മന്ത്രിസഭയിലെ അംഗങ്ങളെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
അസാധുവാക്കിയ ഭൂമി മറിച്ചുവിറ്റു; സുരേഷ് ഗോപിയുടെ സഹോദരന് അറസ്റ്റില്
Recommended Video