ബിജെപിയെ കുഴിയിൽ ചാടിച്ചത് അമിത ആത്മവിശ്വാസം! യുപിയും ബീഹാറും പഠിപ്പിച്ച പാഠങ്ങൾ... വിശാലസഖ്യം...
നിയമസഭ തിരഞ്ഞെടുപ്പിൽ നേടിയ വൻ വിജയങ്ങൾ ബിജെപിയെ അമിത ആത്മവിശ്വാസത്തിലേക്ക് തള്ളിവിട്ടെന്നായിരുന്നു യോഗി ആദിത്യനാഥിന്റെ വിശദീകരണം.
ദില്ലി: 2019 ലോക്സഭ തിരഞ്ഞെടുപ്പിന്റെ ട്രയൽ എന്ന് വിശേഷിപ്പിച്ചിരുന്ന ഉത്തർപ്രദേശ് ഉപതിരഞ്ഞെടുപ്പിൽ ബിജെപി നേരിട്ടത് കനത്ത തിരിച്ചടി. കുത്തക മണ്ഡലമായിരുന്ന ഗോരഖ്പൂരിലും, ഫുൽപൂരിലും പരാജയപ്പെട്ടതോടെ ലോക്സഭയിൽ ബിജെപിയുടെ കേവല ഭൂരിപക്ഷവും നഷ്ടമായി. തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞത് തന്നെയാണ് ബിജെപിയുടെ കനത്ത തോൽവിക്ക് പിന്നിലെ യഥാർഥ കാരണം.
നിയമസഭ തിരഞ്ഞെടുപ്പിൽ നേടിയ വൻ വിജയങ്ങൾ ബിജെപിയെ അമിത ആത്മവിശ്വാസത്തിലേക്ക് തള്ളിവിട്ടെന്നായിരുന്നു യോഗി ആദിത്യനാഥിന്റെ വിശദീകരണം. ബിജെപിയെ തോൽപ്പിക്കാൻ ശത്രുക്കൾ ഒന്നിച്ചപ്പോൾ അതിനെ നേരിടാനുള്ള മറുതന്ത്രങ്ങൾ മെനയാൻ പാർട്ടിക്കായില്ല. ഉപതിരഞ്ഞെടുപ്പിൽ തോൽവിയെക്കുറിച്ച് പഠിക്കുമെന്നും, ആവശ്യമായ മാറ്റങ്ങൾ നടപ്പിലാക്കുമെന്നും യോഗി കഴിഞ്ഞദിവസം പറഞ്ഞെങ്കിലും അത്ര പെട്ടെന്ന് ഈ തോൽവിയിൽ നിന്ന് കരകയറാൻ ബിജെപിക്ക് സാധിക്കില്ല.
അഞ്ചു തവണ...
ഉത്തർപ്രദേശ് ഉപതിരഞ്ഞെടുപ്പിലെ തോൽവി, പ്രത്യേകിച്ചും ഗോരഖ്പൂരിലെ തോൽവി യോഗി ആദിത്യനാഥിനാണ് കനത്ത പ്രഹരമേൽപ്പിച്ചിരിക്കുന്നത്. യുപിയിൽ ബിജെപിയുടെ കുത്തക മണ്ഡലമെന്ന് വിശേഷിപ്പിച്ചിരുന്ന ഗോരഖ്പൂരിൽ നിന്ന് അഞ്ച് തവണയാണ് യോദി ആദിത്യനാഥ് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അതിനാൽ ഇത്തവണത്തെ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാൻ പിടിച്ചിരുന്നതും അദ്ദേഹമായിരുന്നു. 2018ലെ ഉപതിരഞ്ഞെടുപ്പ് 2019 ലോക്സഭ തിരഞ്ഞെടുപ്പിന്റെ റിഹേഴ്സൽ എന്ന് പ്രഖ്യാപിച്ച് പ്രചാരണം നയിച്ചിരുന്ന യോഗി, ബിജെപി 2014ലെ ഭൂരിപക്ഷം മറികടക്കുമെന്നും പറഞ്ഞിരുന്നു. എന്നാൽ ബുധനാഴ്ച രാവിലെ വോട്ടെണ്ണൽ ആരംഭിച്ചത് മുതൽ അദ്ദേഹത്തിന്റെ സ്വപ്നങ്ങൾ പൊലിഞ്ഞുതുടങ്ങി. എസ്പിയും ബിഎസ്പിയും ഒന്നിച്ചപ്പോൾ ഗോരഖ്പൂരിൽ ബിജെപി നിലംതൊട്ടില്ല എന്നതാണ് സത്യം.
പുതിയ നീക്കങ്ങൾ...
എതിരാളികളെ നിഷ്പ്രഭമാക്കി തേരോട്ടം തുടർന്നിരുന്ന ബിജെപിയെ നേരിടാൻ വിശാല സഖ്യം വേണമെന്ന ആവശ്യത്തിന്റെ പ്രാധാന്യം തെളിയിക്കുന്നതായിരുന്നു യുപിയിലെ ഉപതിരഞ്ഞെടുപ്പ് ഫലം. ബിജെപിക്കെതിരെ എസ്പി സ്ഥാനാർത്ഥിയെ നിർത്തിയപ്പോൾ തങ്ങൾ മത്സരിക്കുന്നില്ലെന്ന് ബിഎസ്പി പ്രഖ്യാപിച്ചു. തുടർന്ന് എസ്പിക്ക് പൂർണ്ണപിന്തുണ നൽകുമെന്നും ബിഎസ്പി വ്യക്തമാക്കിയതോടെ വിശാല സഖ്യത്തിന് തുടക്കം കുറിക്കുന്ന നീക്കമായിരുന്നു കണ്ടത്. യുപി ഉപതിരഞ്ഞെടുപ്പിലെ പരീക്ഷണം വിജയിച്ചാൽ 2019 ലോക്സഭ തിരഞ്ഞെടുപ്പിലും സമാന തന്ത്രങ്ങൾ പിന്തുടരുമെന്ന് എസ്പി അദ്ധ്യക്ഷൻ അഖിലേഷ് യാദവും പറഞ്ഞിരുന്നു. ഒടുവിൽ ആ നീക്കങ്ങൾ ഫലംകണ്ടിരിക്കുന്നു. എതിരാളികൾ ഒരുമിച്ച് നിന്നാൽ തങ്ങൾ ഇല്ലാതാകുമെന്ന സത്യം ബിജെപിയും മനസിലാക്കി കഴിഞ്ഞു.
രാജ്യസഭയിലേക്ക്....
ലോക്സഭ ഉപതിരഞ്ഞെടുപ്പിൽ നൽകിയ പിന്തുണയ്ക്ക് പകരമായി രാജ്യസഭ തിരഞ്ഞെടുപ്പിൽ ബിഎസ്പി സ്ഥാനാർത്ഥികളെ പിന്തുണയ്ക്കാനാണ് സമാജ് വാദി പാർട്ടിയുടെ തീരുമാനം. ഇക്കാര്യം എസ്പി നേതൃത്വം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. 2019 ലെ തിരഞ്ഞെടുപ്പിലും എസ്പി-ബിഎസ്പി സഖ്യം തന്നെയായിരിക്കും ബിജെപിയെ നേരിടാനിറങ്ങുക. എല്ലാം കാത്തിരുന്ന് കാണൂ എന്നായിരുന്നു ഇത് സംബന്ധിച്ച ചോദ്യങ്ങൾക്ക് എസ്പി നേതാവും എംപിയുമായ രാംഗോപാൽ യാദവ് പ്രതികരിച്ചത്. എസ്പി-ബിഎസ്പി സഖ്യ രൂപീകരണത്തിൽ നിർണ്ണായക പങ്കുവഹിച്ചയാളാണ് രാംഗോപാൽ യാദവ്. അദ്ദേഹം മുന്നിട്ടിറങ്ങിയാണ് ഇരു പാർട്ടികളുടെയും നേതാക്കളെ കണ്ട് എല്ലാകാര്യങ്ങളും ഏകോപിപ്പിച്ചത്.
ആർജെഡി...
ഉത്തർപ്രദേശിനൊപ്പം ബീഹാറിലും പരാജയം നുണഞ്ഞത് ബിജെപിക്ക് ഇരട്ടപ്രഹരമായി മാറി. ബീഹാറിൽ ബിജെപിക്കൊപ്പം ചേർന്ന് ഭരണം നയിക്കുന്ന നിതീഷ് കുമാർ സർക്കാരിനും ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ ഒരു പുനർചിന്തനത്തിനുള്ള അവസരമാണ്. ആർജെഡിയെയും കോൺഗ്രസിനെയും വിട്ട് ബിജെപിയെ കൂട്ടുപിടിച്ച നിതീഷ് കുമാറിന് ലാലു പ്രസാദ് യാദവ് നൽകിയ മധുരപ്രതികാരം കൂടിയാണ് ഉപതിരഞ്ഞെടുപ്പ് ഫലം. മഹാസഖ്യത്തിന്റെ പിൻബലത്തിൽ ബിഹാറിൽ ഭരണത്തിലേറിയ നിതീഷ് കുമാർ പിന്നീട് സഖ്യത്തിൽ നിന്ന് പിന്മാറിയാണ് ബിജെപിയുമായി ചേർന്ന് സർക്കാർ രൂപീകരിച്ചത്. നിതീഷ് കുമാറിന്റെ ഈ കാലുമാറ്റത്തിനെതിരെയുള്ള ജനവികാരമാണ് ബീഹാറിൽ പ്രതിഫലിച്ചത്. കാലിത്തീറ്റ കുംഭകോണ കേസിൽപ്പെട്ട് ലാലു പ്രസാദ് യാദവ് ജയിലിലായിട്ടും അതൊന്നും ആർജെഡിക്ക് പ്രതികൂലമായി മാറിയില്ല. തേജസ്വി യാദവിന്റെ നേതൃത്വത്തിൽ മികച്ച പ്രചാരണം നയിച്ച ആർജെഡിയെ ഭരണവിരുദ്ധ വികാരവും പിന്തുണച്ചു. തേജസ്വി യാദവിന്റെ കടന്നുവരവും ഭരണവിരുദ്ധ വികാരവും സൃഷ്ടിച്ച പ്രകമ്പനമാണ് ബിഹാറിൽ ബിജെപിക്ക് തിരിച്ചടിയായി മാറിയത്.
ബിജെപിക്ക് അപായമണി.. ലോക്സഭയിൽ അംഗബലം കുറയുന്നു.. പൊതുതെരഞ്ഞെടുപ്പിൽ വിയർക്കും!
രാജ്യസഭാ സ്വപ്നം പൊലിഞ്ഞു! ചെങ്ങന്നൂരിൽ ബിജെപിക്ക് പണി കൊടുക്കാൻ ബിഡിജെഎസ്; എൻഡിഎയും പിളർത്തും?
വീപ്പ കേസിൽ ചുരുളഴിഞ്ഞു! ശകുന്തളയെ കൊലപ്പെടുത്തിയത് മകളുടെ കാമുകൻ... സജിത്തും ജീവനൊടുക്കി...