രാജസ്ഥാനിലെ ബിജെപിയുടെ പരാജയത്തിന് പിന്നിൽ പത്മാവത് നിരോധിക്കാത്തത്: അവകാശവാദവുമായി കര്‍ണിസേന
ജയ്പൂർ: ബിജെപിയ്ക്കെതിരെ പുതിയ അവകാശവാദവുമായി രജ്പുത് കര്‍ണിസേന. രാജസ്ഥാനിൽ സഞ്ജയ് ലീലാ ബെന്‍സാലിയുടെ പത്മാവത് നിരോധിക്കത്തതിനാലാണ് ബിജെപിയ്ക്ക് ഉപതിരഞ്ഞെടുപ്പിൽ പരാജയം നേരിട്ടതെന്നാണ് രജ്പുത് കര്‍ണിസേന അവകാശപ്പെടുന്നത്. രാജസ്ഥാനിലെ മൂന്ന് സീറ്റുകളിലേയ്ക്ക് നടന്ന ഉപതിരഞ്ഞെടുപ്പിലാണ് ബിജെപി തിരിച്ചടി നേരിട്ടത്. പ്രധാനമന്ത്രി പ്രശ്നത്തിൽ ഇടപെടണമെന്നുമാണ് കർണിസേന ഉന്നയിക്കുന്ന ആവശ്യം.
രാജസ്ഥാനിൽ ഇതുവരെ നടന്ന ഉപതിരഞ്ഞെടുപ്പിൽ ആദ്യമായാണ് ബിജെപി പരാജം അഭിമുഖീകരിക്കുന്നതെന്നും കർണി സേന ചൂണ്ടിക്കാണിക്കുന്നത്. സംസ്ഥാനത്ത് പത്മാവത് നിരോധിക്കാത്തതിനാലുള്ള പ്രതിഷേമാണ് ഇത്തരത്തിൽ പ്രതിഫലിച്ചതെന്നും കർണിസേന ആരോപിക്കുന്നു. രാജസ്ഥാനിലെ വസുന്ധര രാജെ സർക്കാരിന് തിരിച്ചടി നൽകുന്നതാണ് രാജസ്ഥാൻ ഉപതിരഞ്ഞെടുപ്പിൽ പാർട്ടി നേരിട്ട പരാജയം.
2018ൽ രാജസ്ഥാനിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഉപതിരഞ്ഞെടുപ്പ് ഫലം പാർട്ടിയ്ക്ക് കനത്ത പ്രഹരമേൽപ്പിച്ചിരിക്കുന്നത്. ആൽവാർ മണ്ഡലത്തില്‍ മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കരൺസിംഗ് യാദവ് 1.97 ലക്ഷൺ വോട്ടുകളുടെ ഭൂരിപക്ഷത്തിലും മണ്ഡൽഗഡിൽ നിന്ന് മത്സരിച്ച വിവേക് ധാക്കഡ് 12976 വോട്ടുകളുടെ ഭൂരിപക്ഷത്തിലുമാണ് വിജയിച്ചത്. അജ്മീര്‍ മണ്ഡലത്തിലും വ്യക്തമായ ഭൂരിപക്ഷത്തോടെയായിരുന്നു കോൺഗ്രസ് സ്ഥാനാർത്ഥി രഘുശര്‍മ വിജയിച്ചത്. ഇതിനെല്ലാം പിന്നാലെയാണ് പത്മാവത് സിനിമയ്ക്കെതിരെ രാജ്യമെമ്പാടും പ്രതിഷേധം ആളിക്കത്തിച്ച രജ്പുത് കര്‍ണിസേന രംഗത്തെത്തുന്നത്.