ബിജെപിയുടെ ഓപ്പറേഷൻ താമര വെള്ളത്തിൽ, കർണാടകയിൽ മൂന്നിടത്ത് ഭരണം പോയി!
Recommended Video
വിരാജ്‌പേട്ട: ദക്ഷിണേന്ത്യയില്‍ ബിജെപിക്ക് വേരോട്ടമുളള സംസ്ഥാനമായ കര്‍ണാടകയില്‍ ഇത്തവണ ഭരണം പിടിക്കാന്‍ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടുണ്ട് പാര്‍ട്ടി. കേവല ഭൂരിപക്ഷം ഒരു പാര്‍ട്ടിക്കും നേടാന്‍ സാധിക്കാതെ വന്നപ്പോള്‍ കോണ്‍ഗ്രസും ജെഡിയുവും കൈ കോര്‍ത്ത് സര്‍ക്കാരുണ്ടാക്കി.
ഓപ്പറേഷന്‍ ലോട്ടസും റിസോര്‍ട്ട് രാഷ്ട്രീയവും ഒന്നും ഇതുവരെ ഏശിയിട്ടില്ല. അതിനിടെ കര്‍ണാടകത്തിലെ ബിജെപിക്ക് വന്‍ തിരിച്ചടിയായിരിക്കുകയാണ് അവരുടെ ശക്തി കേന്ദ്രങ്ങളിലെ കനത്ത തോല്‍വി. കുടക് ജില്ലയിലെ തെരഞ്ഞെടുപ്പ് നടന്ന മൂന്നിടത്തും ബിജെപിക്ക് ഭരണം നഷ്ടപ്പെട്ടു.
ബിജെപിക്ക് വൻ തിരിച്ചടി
ആറ് മാസം മുന്‍പ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കൊപ്പം നിന്ന ജില്ലയാണ് കുടക്. കുടകിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളിലും ബിജെപി വിജയം കണ്ടു. എന്നാല്‍ ആറ് മാസങ്ങള്‍ക്കിപ്പുറം വലിയ തിരിച്ചടിയാണ് കുടക് ബിജെപിക്ക് നല്‍കിയിരിക്കുന്നത്. ബിജെപി ഭരണത്തിലുണ്ടായിരുന്ന മൂന്ന് മുന്‍സിപ്പാലിറ്റികളിലും പാര്‍ട്ടിക്ക് കനത്ത തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നിരിക്കുന്നു.
മൂന്നിടത്ത് ഭരണം പോയി
വിരാജ് പേട്ട, കുശാല്‍ നഗര്‍, സോമവാര്‍ പേട്ട എന്നീ നഗരസഭകളിലാണ് ബിജെപി തോറ്റത്. ജനതാദള്‍-കോണ്‍ഗ്രസ് സഖ്യമാണ് ബിജെപിയെ തറപറ്റിച്ചത്. 16 അംഗ കുശാല്‍ നഗര്‍ നഗരസഭയില്‍ ബിജെപി ആറ് സീറ്റില്‍ ഒതുങ്ങി. കോണ്‍ഗ്രസ് ആറ് സീറ്റുകളും ജനതാദള്‍ നാല് സീറ്റുകളും നേടിയതോടെ ബിജെപി അധികാരക്കസേരയില്‍ നിന്നും പുറത്തായി.
കരുത്ത് കാട്ടി കോൺഗ്രസ്
മൂന്നിടങ്ങളിലും വെച്ച് ഏറ്റവും കനത്ത പരാജയത്തെ ബിജെപി അഭിമുഖീകരിക്കേണ്ടി വന്നത് സോമവാര്‍പേട്ടയില്‍ ആണ്. കഴിഞ്ഞ 22 വര്‍ഷങ്ങളായി ബിജെപി ഭരിക്കുന്ന നഗരസഭയാണിത്. 11 അംഗ നഗരസഭാ കൗണ്‍സിലില്‍ ഭരണകക്ഷി ആയിരുന്ന ബിജെപിക്ക് ഇത്തവണ ലഭിച്ചത് വെറും മൂന്ന് സീറ്റ്. ബിജെപിയേക്കാളും ഒരു സീറ്റ് അധികം നേടി കോണ്‍ഗ്രസ് കരുത്ത് കാട്ടി.
സ്വതന്ത്രരുടെ നിലപാട്
ജനതാദള്‍ മൂന്ന് സീറ്റും സ്വതന്ത്രന്‍ ഒരു സീറ്റിലും വിജയിച്ചു. ഇവിടെയും കോണ്‍ഗ്രസ്, ജെഡിയു സഖ്യം ഇനി ഭരിക്കും. വിരാജ് പേട്ടയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയാവാന്‍ ബിജെപിക്ക് സാധിച്ചിട്ടുണ്ട്. ഇവിടെ സ്വതന്ത്രരുടെ നിലപാടാണ് നിര്‍ണായകം. വിജയിച്ച മൂന്ന് സ്വതന്ത്രരും കോണ്‍ഗ്രസ്-ജെഡിയു സഖ്യത്തോട് അനുഭാവം ഉള്ളവരാണ് എന്നതിനാല്‍ അവിടെയും ബിജെപിക്ക് പ്രതീക്ഷകളൊന്നും അവശേഷിക്കുന്നില്ല.
സ്വതന്ത്രരും ബിജെപിയെ കൈവിട്ടു
വിരാജ് പേട്ട നഗരസഭയില്‍ 18 അംഗ ഭരണസമിതിയാണ് ഉള്ളത്. ബിജെപി 8 സീറ്റ് നേടി വലിയ ഒറ്റക്കക്ഷിയായി. കോണ്‍ഗ്രസ് 6 സീറ്റും ജനതാദള്‍ 1 സീറ്റും നേടി. മൂന്ന് സ്വതന്ത്രസ്ഥാനാര്‍ത്ഥികളില്‍ ഒരാള്‍ സിപിഎം സ്വതന്ത്രനാണ്. ഇദ്ദേഹം കോണ്‍ഗ്രസ്-ജെഡിയു സഖ്യത്തിനൊപ്പം ചേരും. ബിജെപിയില്‍ നിന്ന് രാജി വെച്ച് സ്വന്തന്ത്രനായി മത്സരിച്ച മുന്‍ ചെയര്‍പേഴ്‌സണും കോണ്‍ഗ്രസ്-ജെഡിയു സഖ്യത്തിനൊപ്പം നില്‍ക്കും.
വോട്ടർമാർ മലയാളികൾ
കോണ്‍ഗ്രസ് വിമതനാണ് വിജയിച്ച മൂന്നാമത്തെ സ്വതന്ത്രന്‍. ഈ പിന്തുണയും തങ്ങള്‍ക്ക് ലഭിക്കും എന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. വിരാജ്‌പേട്ടയില്‍ പകുതിയില്‍ അധികവും മലയാളി വോട്ടര്‍മാരാണ്. സിപിഎമ്മും സിപിഐയും ഒരു സീറ്റില്‍ മാത്രമാണ് ഇവിടെ മത്സരിച്ചത്. നഗരസഭയിലെ ആറാം വാര്‍ഡിലാണ് സിപിഐയും സിപിഎമ്മും ഏറ്റുമുട്ടിയത്.
നാണംകെട്ട് സിപിഎം
സ്വതന്ത്രനായി മത്സരിച്ച സിപിഐ സ്ഥാനാര്‍ത്ഥിയാണ് ഇവിടെ വിജയിച്ചത്. സിപിഐ സ്ഥാനാര്‍ത്ഥിക്ക് 212വോട്ടുകള്‍ ലഭിച്ചപ്പോള്‍ സിപിഎം സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് വെറും ഒന്‍പത് വോട്ടുകള്‍ മാത്രമാണ്. വിആര്‍ രജനീകാന്താണ് സിപിഐ സ്വതന്ത്രനായി മത്സരിച്ചത്. ജനതാദള്‍ സ്ഥാനാര്‍ത്ഥിക്ക് 130 വോട്ടുകളും ബിജെപി സ്ഥാനാര്‍ത്ഥിക്ക് 33 വോട്ടുകളുമാണ് ലഭിച്ചത്. രജനീകാന്ത് കോണ്‍ഗ്രസ്-ജെഡിയു സഖ്യത്തിന് പിന്തുണ നല്‍കിയേക്കും