സഭയിലും രാഹുൽ ഗാന്ധി നിരായുധൻ! സുഷ്മിതയും സിന്ധ്യയും ഇല്ല, ഇരു ചിറകുകളും അരിഞ്ഞ് ബിജെപി!
ദില്ലി: കോണ്‍ഗ്രസിന്റെ ദയനീയ തോല്‍വിയില്‍ മനംമടുത്ത് രാജി തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ രാജി ആവശ്യം അംഗീകരിച്ചില്ലെങ്കിലും രാഹുല്‍ കടുത്ത നിലപാടിലാണ്. കെസി വേണുഗോപാലും അഹമ്മദ് പട്ടേലും രാഹുല്‍ ഗാന്ധിയെ കണ്ട് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും അദ്ദേഹം വഴങ്ങിയിട്ടില്ല.
ബിജെപിയുടെ നീക്കം മുന്‍കൂട്ടി കാണാനോ പ്രതിരോധിക്കാനോ സാധിച്ചില്ല എന്നാണ് ഇക്കുറി കോണ്‍ഗ്രസിന് പറ്റിയ അബദ്ധം. ബിജെപിയുടെ അജണ്ടകളിലേക്ക് കോണ്‍ഗ്രസ് ചെന്ന് വീണ് കൊടുക്കുകയായിരുന്നു. നരേന്ദ്ര മോദിയേയും ബിജെപിയേയും ഒറ്റയാനായി ആക്രമിക്കുന്ന രാഹുലിനെ വീഴ്ത്താന്‍ മോദിയും അമിത് ഷായും കുഴിച്ചത് ഒന്നൊന്നര വാരിക്കുഴി ആയിരുന്നു.
കഷ്ടിച്ച് രക്ഷപ്പെട്ട് രാഹുൽ
പ്രധാനമന്ത്രിയായി തിരിച്ചെത്താന്‍ കാത്തിരുന്ന പാര്‍ലമെന്റിലേക്ക് രാഹുല്‍ ഗാന്ധി വീണ്ടും എത്തുക എംപിയായിട്ട് തന്നെയാണ്. അതും രണ്ടാം മണ്ഡലമായി വയനാട് തിരഞ്ഞെടുത്ത് മത്സരിച്ചത് കൊണ്ട് മാത്രം. അമേഠിയില്‍ മാത്രമായിരുന്നു മത്സരിച്ചത് എങ്കില്‍ കോണ്‍ഗ്രസ് അധ്യക്ഷന് ഇക്കുറി ലോക്‌സഭ കാണേണ്ടി വരില്ലായിരുന്നു.
മെരുക്കാൻ പദ്ധതി
കോണ്‍ഗ്രസ് നിരയില്‍ മോദിയേയും ബിജെപിയേയും രാഹുലിനോളം ആരും പ്രചാരണഘട്ടത്തില്‍ ആക്രമിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ലോക്‌സഭയിലേക്ക് രാഹുല്‍ ഗാന്ധി എത്തുമ്പോള്‍ മെരുക്കാനുളള പദ്ധതികള്‍ ബിജെപി നേരത്തെ തന്നെ തയ്യാറാക്കി വെച്ചിരുന്നു എന്ന് വേണം കരുതാന്‍.
രാഹുലിന്റെ ചിറകുകൾ
ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധിയുടെ വലംകൈയും ഇടംകൈയും ആയിരിക്കുന്ന രണ്ട് നേതാക്കളുണ്ട്. ജ്യോതിരാദിത്യ സിന്ധ്യയും സുഷ്മിത ദേവും. എഐസിസി ജനറല്‍ സെക്രട്ടറിയും ടീം രാഹുലിലെ ഏറ്റവും പ്രധാനിയും ആണ് ജ്യോതിരാദിത്യ സിന്ധ്യ.
കോൺഗ്രസിലെ പെൺപുലി
സുഷ്മിത ദേവ് അഖിലേന്ത്യാ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയാണ്. ജ്യോതിരാജിത്യ സിന്ധ്യ ഗുണയില്‍ നിന്നും സുഷ്മിത അസമിലെ സില്‍ച്ചറില്‍ നിന്നുമാണ് 2014ല്‍ വിജയിച്ച് ലോക്‌സഭയില്‍ എത്തിയത്. ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധിയുടെ ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടിയിരുന്നത് ഇവര്‍ ആയിരുന്നു.
സഭയിൽ രാഹുലിന്റെ കരുത്ത്
റാഫേലിലും പ്രധാനമന്ത്രിക്ക് എതിരായ ആക്രമണങ്ങളിലും രാഹുലിനെ സഹായിച്ചിരുന്നത് ഈ രണ്ട് പേര്‍ ആയിരുന്നു. സഭയില്‍ രാഹുലിനൊപ്പമിരിക്കാറുളള സിന്ധ്യയാണ് സംവാദങ്ങളില്‍ ആവശ്യമുളള രേഖകളും മറ്റും രാഹുലിന് എത്തിച്ച് നല്‍കാറുളളത്. സുഷ്മിതയും റാഫേലും നോട്ട് നിരോധനവും അടക്കമുളള വിഷയങ്ങളില്‍ രാഹുലിന് സഭയില്‍ കരുത്ത് പകര്‍ന്നു.
പ്രധാന്‍മന്ത്രി ജവാബ് ദോ
പ്രധാന്‍മന്ത്രി ജവാബ് ദോ എന്ന സുഷ്മിതയുടെ മുദ്രാവാക്യം കോണ്‍ഗ്രസിന്റെ ശബ്ദമായി പല തവണ സഭയില്‍ മുഴങ്ങിയിട്ടുണ്ട്. ഈ ത്രിമൂര്‍ത്തികളെ തകര്‍ത്ത് രാഹുലിനെ തനിച്ചാക്കുക എന്ന തന്ത്രം കൂടി ഈ തിരഞ്ഞെടുപ്പില്‍ ബിജെപി നടപ്പിലാക്കിയിട്ടുണ്ട്. രാഹുലിന്റെ ഈ രണ്ട് കൈകളും അരിയുക എന്ന ലക്ഷ്യം ബിജെപി തന്ത്രപരമായി തന്നെ നടപ്പിലാക്കി.
തകർത്തത് കോട്ട
ഒരിക്കലും തകരില്ലെന്ന് കരുതിയ സിന്ധ്യയുടെ മണ്ഡലമായ ഗുണയില്‍ ബിജെപി നേതാക്കള്‍ പ്രചാരണത്തിന് ഒഴുകി എത്തി. സിന്ധ്യ പാര്‍ലമെന്റില്‍ എത്തുന്നത് തടയാന്‍ ബിജെപി വലിയ സന്നാഹം തന്നെ ഒരുക്കി. സ്മൃതി ഇറാനിയും യോഗി ആദിത്യനാഥും അടക്കമുളളവര്‍ ഗുണയില്‍ എത്തി പ്രചാരണം നടത്തി.
മോദി വരെയെത്തി
ഒന്നര ലക്ഷത്തിന് അടുത്ത വോട്ടുകള്‍ക്ക് ഗുണയില്‍ അങ്ങനെ ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയോട് പരാജയപ്പെട്ടു. സുഷ്മിതയുടെ മണ്ഡലമായ സില്‍ച്ചറില്‍ നരേന്ദ്ര മോദിയടക്കം എത്തി പ്രചാരണം നടത്തി. 80,000ല്‍ അധികം വോട്ടുകള്‍ക്ക് സുഷ്മിതയേയും തോല്‍പ്പിച്ചു. ഇവര്‍ രണ്ട് പേരും ഇക്കുറി ഇല്ല എന്നത് സഭയില്‍ രാഹുല്‍ ഗാന്ധിക്ക് വലിയ ക്ഷീണമാകും.