മഹാരാഷ്ട്രയിൽ അറ്റകൈ പ്രയോഗത്തിനൊരുങ്ങി ബിജെപി; ശിവസേന മുട്ടുമടക്കിയേക്കും, 170 സീറ്റിലും ബിജെപി?
മുംബൈ: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ചൂടാറും മുമ്പേ നിയമസഭാ സംസ്ഥാനങ്ങൾക്ക് ഒരുങ്ങുകയാണ് രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾ, 2019ൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത് മൂന്ന് സംസ്ഥാനങ്ങളിലാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടിയിൽ നിന്നും കരകയറാൻ ശ്രമിക്കുന്ന കോൺഗ്രസ് സോണിയാ ഗാന്ധിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. എന്നാൽ താഴെത്തട്ട് മുതൽ നിശ്ചലമായ സംഘടനാ സംവിധാനവും പാർട്ടിക്കുള്ളിലെ തമ്മിലടിയുമാണ് കോൺഗ്രസ് നേരിടുന്ന പ്രധാന വെല്ലുവിളി. മറുവശത്ത് തികഞ്ഞ ആത്മവിശ്വാസത്തിലാണ് ബിജെപി.
ഐഎസ്ആർഒ ഉദ്യോഗസ്ഥർക്ക് കേന്ദ്രത്തിന്റെ ഇരുട്ടടി; ആനുകൂല്യങ്ങൾ നിർത്തലാക്കി!
ബിജെപിയുടെ അഭിമാന പോരാട്ടം നടക്കുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. പടിപടിയായി വളർന്ന് മഹാരാഷ്ട്രയിലെ വൻ സ്വാധീന ശക്തിയായി ബിജെപി മാറിക്കഴിഞ്ഞു. സഖ്യകക്ഷിയായ ശിവസേനയുമായുള്ള സീറ്റ് വിഭജന ചർച്ചകൾ പുരോഗമിക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ ശിവസേനയുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കേണ്ടതില്ലെന്ന നിലപാടിലാണ് ഒരു വിഭാഗം ബിജെപി നേതാക്കൾ. 50-50 എന്ന സീറ്റ് വിഭജന ഫോർമുല തൽക്കാലം പരിഗണിക്കേണ്ടതില്ലെന്നാണ് ബിജെപി കേന്ദ്രങ്ങളുടെ നിലപാട്.
സീറ്റ് വിഭജനം
കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതുമുതൽ പ്രതിപക്ഷത്തെ പ്രതിസന്ധികൾ വരെ മഹാരാഷ്ട്രയിൽ എല്ലാം തങ്ങൾക്ക് അനുകൂലമാണെന്നാണ് ബിജെപിയുടെ നിലപാട്. മഹാരാഷ്ട്രയിൽ 170 സീറ്റിലെങ്കിലും മത്സരിക്കണമെന്നാണ് ബിജെപി നേതാക്കൾ മുന്നോട്ട് വയ്ക്കുന്ന നിർദ്ദേശം. സഖ്യകക്ഷിയായ ശിവസേനയേക്കാൾ ഏറെ കൂടുതലാണിത്. സഖ്യകക്ഷിയുമായി വിലപേശലുകൾ തുടരുകയാണെന്നും ഉടൻ തന്നെ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്നുമാണ് നേതൃത്വം വ്യക്തമാക്കുന്നത്. മഹാരാഷ്ട്രയെ കൂടാതെ ജാർഖണ്ഡിലും ഹരിയാനയിലുമാണ് ഈ വർഷം അവസാനത്തോടെ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.
തീരുമാനം മാറുമോ?
എൻഡിഎ സർക്കാരിലെ സഖ്യകക്ഷിയായിരുന്ന ശിവസേന പലഘട്ടത്തിലും പ്രതിപക്ഷത്തെക്കാൾ രൂക്ഷമായ വിമർശനമാണ് സർക്കാരിനെതിരെ ഉന്നയിച്ചിരുന്നത്. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കി ഇരുപാർട്ടികളും കൈകൊടുക്കുകയായിരുന്നു. 48 സീറ്റുകളുള്ള മഹാരാഷ്ട്രയിൽ 25 ഇടത്ത് ബിജെപിയും 23 ഇടത്ത് ശിവസേനയും മത്സരിച്ചു. ബിജെപി അധ്യക്ഷൻ അമിത് ഷായും ശിവസേന തലവൻ ഉദ്ധവ് താക്കറെയുമായി നടത്തിയ ചർച്ചകളിൽ സംസ്ഥാനത്ത് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തുല്യമായി സീറ്റുകൾ പങ്കിടാനും ധാരണയായിരുന്നു. ഈ നിലപാടിൽ നിന്ന് പിന്നോട്ട് പോകാനാണ് ബിജെപി ഇപ്പോൾ നീക്കം നടത്തുന്നത്. 288 അംഗ നിയമസഭയാണ് മഹാരാഷ്ട്രയിലേത്.
പിന്തുണ വർദ്ധിച്ചു
2014നെക്കാൾ വലിയ ഭൂരിപക്ഷം നേടിയാണ് 2019ൽ ബിജെപി കേന്ദ്രത്തിൽ അധികാരത്തിൽ എത്തുന്നത്. ബിജെപി ഒറ്റയ്ക്ക് 303 സീറ്റുകളാണ് സ്വന്തമാക്കിയത്. ആർട്ടിക്കിൾ 370 റദ്ദാക്കിയത് ഉൾപ്പെടെ മോദി സർക്കാരിന്റെ പല നടപടികളും സംസ്ഥാനത്ത് ബിജെപിക്ക് മേൽക്കൈ നേടിക്കൊടുത്തിട്ടുണ്ടെന്നാണ് ബിജെപി കേന്ദ്രങ്ങൾ വിലയിരുത്തുന്നത്. നിലവിലെ സാഹചര്യത്തിൽ ഒറ്റയ്ക്ക് മത്സരിച്ചാൽ ശിവസേനയ്ക്ക് തിരിച്ചടി നേരിടേണ്ടി വരും. അതുകൊണ്ട് തന്നെ വിലപേശൽ നടത്തിയാൽ ശിവസേനയ്ക്ക് വഴങ്ങേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദേവേന്ദ്ര ഫട്നാവിസ്
മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന്റെ ജനപിന്തുണയും ബിജെപിക്ക് അനുകൂല ഘടകമാണ്. സമൂഹത്തിന്റെ എല്ലാ വിഭാഗത്തിൽ നിന്നുമുള്ള ജനങ്ങളുടെ പിന്തുണ ഫട്നാവിസിനുണ്ടെന്നാണ് ബിജെപി വിലയിരുത്തുന്നത്. ബിജെപിയുടെ നിർദ്ദേശം അംഗീകരിക്കുകയല്ലാതെ ശിവസേനയ്ക്ക് മുമ്പിൽ മറ്റു വഴികളില്ലെന്നാണ് ബിജെപി വിലയിരുത്തുന്നത്. അതേസമയം താക്കറെ കുടുംബത്തിലെ ഇളമുറക്കാരൻ ആദിത്യ താക്കറെയും ഇക്കുറി മത്സരരംഗത്തുണ്ടെന്നാണ് സൂചനകൾ. ഒറ്റയ്ക്ക് മത്സരിക്കണമെന്ന ആവശ്യം ബിജെപി നേതാക്കളും അണികളും ഉയർത്തുന്നതിനിടെയിലും ബിജെപി-ശിവസേന സർക്കാർ അധികാരത്തിൽ എത്തിയാൽ ആദിത്യ താക്കറെയെ്ക്ക് സർക്കാരിൽ വലിയ റോളുണ്ടായിരിക്കുമെന്ന് ദേവേന്ദ്ര ഫട്നാവിസ് പറഞ്ഞിരുന്നു.
2014ൽ ഇങ്ങനെ
സീറ്റ് വിഭജനം സംബന്ധിച്ച് ധാരണയാകാത്തതിനെ തുടർന്ന് 2014ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയും ശിവസേനയും ഒറ്റയ്ക്ക് മത്സരിച്ചിരുന്നു. ബിജെപി 122 സീറ്റുകളും ശിവസേന 63 സീറ്റുകളുമാണ് നേടിയത്. 2009ലെ തിരഞ്ഞെടുപ്പ് വരെ മുഖ്യകക്ഷിയായി നിന്നിരുന്ന ശിവസനയ്ക്ക് ബിജെപിയുടെ ഉയർച്ച ഞെട്ടലുണ്ടാക്കുന്നതായിരുന്നു. തുടർന്ന് വന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും ബിജെപിക്ക് മേൽക്കൈ നിലനിർത്തി. അതേസമയം കൂടുതൽ സീറ്റ് വേണമെന്ന ആവശ്യം ശിവസേന അംഗീകരിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി നേതാക്കൾ.