മഹാരാഷ്ട്രയിൽ കടുത്ത നടപടികളുമായി ബിജെപി; എംഎൽഎമാർ പുറത്തേയ്ക്ക്, ലക്ഷ്യം 230 സീറ്റുകൾ
മുംബൈ: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ചൂടാറും മുമ്പെ രാജ്യത്തെ മൂന്ന് സംസ്ഥാനങ്ങൾ വീണ്ടും തിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. പൊതുതിരഞ്ഞെടുപ്പിലെ വൻ വിജയത്തിന്റെ ആത്മവിശ്വാസത്തിൽ ബിജെപിയും, തോൽവിയിൽ നിന്ന് പാഠം ഉൾക്കൊണ്ട് കോൺഗ്രസും നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള തന്ത്രങ്ങൾ മെനഞ്ഞു തുടങ്ങി. ബിജെപി അധ്യക്ഷൻ അമിത് ഷായുടെ മേൽനോട്ടത്തിൽ തന്നെയാണ് ഇത്തവണയും ഒരുക്കങ്ങൾ. മോദി മന്ത്രിസഭയിലെ ആഭ്യന്തര മന്ത്രിയായിട്ടും അമിത് ഷാ ബിജെപി അധ്യക്ഷസ്ഥാനം ഒഴിയേണ്ടെന്ന് പാർട്ടി തീരുമാനിച്ചത് നിയമസഭാ തിരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ടാണ്.
രാജസ്ഥാനിൽ നിന്നും കോൺഗ്രസിന് സന്തോഷ വാർത്ത; ഉപതിരഞ്ഞെടുപ്പിൽ ബിജെപിയെ തറപ്പറ്റിച്ച് മിന്നും വിജയം
മഹാരാഷ്ട്രയിൽ കരുതലോടെയാണ് ബിജെപിയുടെ നീക്കങ്ങൾ. മുഖ്യമന്ത്രിപദത്തെച്ചൊല്ലിയുള്ള ഭിന്നത തുടരുന്നതോടെ ശിവസേനയുമായുള്ള സഖ്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ബിജെപി ഒറ്റയ്ക്ക് മത്സരിക്കണമെന്നാണ് ഒരു വിഭാഗം നേതാക്കൾ ആവശ്യം ഉന്നയിക്കുന്നത്. ഏതായാലും മഹാരാഷ്ട്ര പിടിക്കാൻ കടുത്ത നടപടികളിലേക്ക് നീങ്ങുകയാണ് ബിജെപി. വിശദാംശങ്ങൾ ഇങ്ങനെ
സീറ്റില്ല
നിലവിൽ 122 എംഎൽഎമാരാണ് നിയമസഭയിൽ ബിജെപിക്കുള്ളത്. സിറ്റിംഗ് എംഎൽഎ മാരിൽ 15 മുതൽ 20 ശതമാനം പേർക്ക് വരുന്ന തിരഞ്ഞെടുപ്പിൽ സീറ്റ് നൽകേണ്ടെന്നാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന്റെ തീരുമാനം. പുതിയ സ്ഥാനാർത്ഥികളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ച് കഴിഞ്ഞു. പുതുമുഖങ്ങൾക്ക് ഇക്കുറി കൂടുതൽ അവസരം നൽകാനാണ് തീരുമാനമെന്ന് ബിജെപി നേതാക്കൾ വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വിവാദങ്ങൾ
പല എംഎൽഎമാരുടെയും പ്രകടനം തൃപ്തികരമല്ലെന്നാണ് സംസ്ഥാന നേതൃത്വം വിലയിരുത്തുന്നത്. പാർട്ടിയെ വിവാദത്തിലേക്ക് വലിച്ചിട്ട നിരവധി മന്ത്രിമാരും എംഎൽഎമാരും ഉണ്ട്. ഇവർക്കും സീറ്റ് നൽകേണ്ടതില്ലെന്നാണ് തീരുമാനം. പുറത്ത് പോകേണ്ടവരുടെ പട്ടികയിൽ ഉൾപ്പെട്ട ചിലരെ അടുത്തിടെ നടന്ന മന്ത്രിസഭാ പുന: സംഘടനയിൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് ഒഴിവാക്കിയിരുന്നു. മന്ത്രിസഭാ പുനസംഘടനയിൽ ആറ് നേതാക്കൾക്ക് മന്ത്രിസ്ഥാനം നഷ്ടമായിരുന്നു. ഇവരെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചേക്കില്ല.
ലോക്സഭാ തിരഞ്ഞെടുപ്പിലും
ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രയോഗിച്ച നയങ്ങൾ തന്നെയാണ് നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപി ആവർത്തിക്കുന്നത്. പൊതുതിരഞ്ഞെടുപ്പിൽ 23 സിറ്റിംഗ് എംപിമാരിൽ 7 പേർക്ക് ബിജെപി ടിക്കറ്റ് നിഷേധിച്ചിരുന്നു. ലോക്സഭാ എംപിമാരുടെ പ്രകടനം വിലയിരുത്തി അവരുടെ വിജയസാധ്യത പരിശോധിക്കാൻ ആർഎസ്സ് നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. എന്നാൽ മധ്യപ്രദേശിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് നിരവധി നേതാക്കൾ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയിരുന്നതായി നേതൃത്വത്തിന് വ്യക്തമായിരുന്നു. ഈ സാഹചര്യത്തിൽ സീറ്റ് നിഷേധിക്കുന്നത് തിരിച്ചടിയാകുമോയെന്ന ആശങ്കയും നേതൃത്വത്തിന് ഉണ്ട്
സഖ്യം സാധ്യമാകുമോ?
ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉണ്ടാക്കിയ ധാരണ പ്രകാരം നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി പദം ശിവസേനയ്ക്ക് ലഭിക്കണം. എന്നാൽ ഇക്കാര്യത്തിൽ ബിജെപിക്കുള്ളിൽ കടുത്ത അതൃപ്തിയാണ് പുകയുന്നത്. സംസ്ഥാനത്ത് ഭരണം നേടാൻ ബിജെപിയ്ക്ക് ഒറ്റയ്ക്ക് സാധിക്കുമെന്നും സഖ്യത്തിന്റെ ആവശ്യമില്ലെന്നുമാണ് ഒരു വിഭാഗം നേതാക്കൾ പറയുന്നത്. എന്നാൽ ഉദ്ധവ് താക്കറെയുമായി നടത്തിയ ചര്ച്ചയില് മുഖ്യമന്ത്രിപദം എന്ന ആവശ്യം അമിത് ഷാ അംഗീകരിച്ചിരുന്നതാണെന്നാണ് ശിവസേന പറയുന്നത്. ഇരു പാർട്ടികളും പകുതി സീറ്റുകളിൽ വീതം മത്സരിക്കണമെന്ന ആവശ്യത്തോടും ബിജെപി നേതൃത്വത്തിന് വിയോജിപ്പുണ്ട്.
കോൺഗ്രസ്-എൻസിപി സഖ്യം
ലോക്സഭാ തിരഞ്ഞെടുപ്പിൽ കനത്ത പരാജയം നേടിട്ടെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിലും ഒന്നിച്ച് മത്സരിക്കാനാണ് എൻസിപിയുടെയും കോൺഗ്രസിന്റെയും തീരുമാനം. ഇതിനിടെ മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അശോക് ചവാന്റെ രാജി പാർട്ടിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 48 സീറ്റുകളിൽ 4 സീറ്റുകളിൽ എൻസിപിയും ഒരു സീററിൽ കോൺഗ്രസുമാണ് വിജയിച്ചത്. ബിജെപി- ശിവസേന സഖ്യമാകട്ടെ 41 സീറ്റുകളും സ്വന്തമാക്കിയിരുന്നു.