സസ്പെൻസ് ഒളിപ്പിച്ച് ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പും; ബിജെപി കേവല ഭൂരിപക്ഷം കടക്കില്ലെന്ന് സർവേ ഫലം
റാഞ്ചി: മഹാരാഷ്ട്ര, ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വൻ മുന്നേറ്റം പ്രതീക്ഷിച്ച ബിജെപിക്ക് നിരാശ നൽകുന്നതായിരുന്നു തിരഞ്ഞെടുപ്പ് ഫലം. ഹരിയാണയിൽ ജെജെപിയുടെ പിന്തുണയോടെ സർക്കാർ രൂപീകരിച്ചു. എന്നാൽ മഹാരാഷ്ട്രയിലാകട്ടെ വൻ നീക്കങ്ങൾ നടത്തിയെങ്കിലും അവസാന നിമിഷം ത്രികക്ഷി സർക്കാർ അധികാരത്തിലെത്തി. ജാർഖണ്ഡിൽ നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ കരുതലോടെ മുന്നോട്ട് നീങ്ങുകയാണ് ബിജെപി. 81 അംഗ നിയമസഭയിൽ 65ൽ പരം സീറ്റുകളാണ് ബിജെപി ലക്ഷ്യമിടുന്നത്.
മഹാരാഷ്ട്രയിലെ തിരിച്ചടി കര്‍ണാടകയിലേക്കും? ബിജെപിക്ക് ആശങ്ക, 3 ഇടത്ത് നിര്‍ണ്ണായകം, കോണ്‍ഗ്രസിന്!!
എന്നാൽ ജാർഖണ്ഡ് തിരഞ്ഞെടുപ്പിലും പ്രതീക്ഷിച്ച മുന്നേറ്റം നേടാൻ ബിജെപിക്ക് കഴിയില്ലെന്നാണ് അഭിപ്രായ സർവേകൾ പ്രവചിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെങ്കിലും കേവല ഭൂരിപക്ഷം കടക്കാൻ ബിജെപിക്ക് സാധിക്കില്ലെന്നാണ് സി വോട്ടർ സർവേ പ്രവചിക്കുന്നത്.
കേവല ഭൂരിപക്ഷം കടക്കില്ല
മുതൽ 38 സീറ്റുകൾ മാത്രമെ ലഭിക്കുകയുള്ളുവെന്നാണ് സീ വോട്ടർ സർവേ പ്രവചിക്കുന്നത്. ജാർഖണ്ഡ് മുക്തി മോർച്ച 18 മുതൽ 28 വരെ സീറ്റുകൾ നേടിയേക്കും. കോൺഗ്രസ് 4 മുതൽ 10 വരെ സീറ്റുകൾ നേടും. ഓൾ ജാർഖണ്ഡ് സ്റ്റ്യൂഡന്റ്സ് യൂണിയൻ 3 മുതൽ 9 വരെ സീറ്റുകൾ നേടിയേക്കും. ജാർഖണ്ഡ് വികാസ് മോർച്ചയും 3 മുതൽ 9 വരെ സീറ്റുകൾ നേടിയേക്കുമെന്നാണ് സർവേ പ്രവചിക്കുന്നത്. മറ്റ് പാർട്ടികളും 3 മുതൽ 9 വരെ സീറ്റുകൾ നേടാനാണ് സാധ്യത.
വോട്ട് വിഹിതം അങ്ങനെ
ബിജെപിയുടെ വോട്ട് വിഹിതം 33.3 ശതമാനമായിരിക്കുമെന്നാണ് സി വോട്ടർ സർവേ പ്രവചനം. ജാർഖണ്ഡ് മുക്തി മോർച്ച 18 ശതമാനവും കോൺഗ്രസ് 12.4 ശതമാനവും വോട്ടുകൾ നേടിയേക്കാം. എജെഎസ്യു 4.6 ശതമാനം, ജെവിഎം 7.7 ശതമാനം എന്നിങ്ങനെ വോട്ട് വിഹിതം നേടിയേക്കുമെന്നും സർവേ പറയുന്നു. നവംബർ 30 മുതൽ 5 ഘട്ടമായാണ് ജാർഖണ്ഡിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്.,
സഖ്യകക്ഷികൾ ഒപ്പം ഇല്ല
ജാർഖണ്ഡിൽ ഇത്തവണ എൻഡിഎയിലെ ഘടകക്ഷികളെല്ലാവരും ഒറ്റയ്ക്കൊറ്റയ്ക്കാണ് മത്സരിക്കുന്നത്. കഴിഞ്ഞ തവണ ഓൾ ജാർഖണ്ഡ് സ്റ്റ്യുഡന്റ്സിന്റെ യൂണിയന്റെ പിന്തുണയോടെയാണ് ബിജെപി അധികാരത്തിൽ എത്തിയത്. എന്നാൽ സീറ്റ് വിഭജനത്തെച്ചൊല്ലി ബിജെപിയുമായി ഇടഞ്ഞതോടെ ഒറ്റയ്ക്ക് മത്സരിക്കാനുള്ള നീക്കത്തിലാണ് എജെഎസ്യു. 2000 മുതൽ സഖ്യസർക്കാരിന്റെ ഭാഗമാണ് എജെഎസ്യു. 19 സീറ്റ് വേണമെന്നാണ് ബിജെപിക്ക് മുമ്പിൽ എജെഎസ്യു വെച്ച ആവശ്യം. എന്നാൽ 12 സീറ്റുകളിൽ കൂടുതൽ വിട്ടുതരില്ലെന്നായിരുന്നു ബിജെപി നിലപാട്. ഇതോടെയാണ് സഖ്യം വഴിപിരിഞ്ഞത്. തിരഞ്ഞെടുപ്പിൽ ബിജെപിക്ക് കേവല ഭൂരിപക്ഷം നേടാൻ കഴിയാതെ വന്നാൽ എജെഎസ് യു പിന്തുണയ്ക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
പ്രധാന വിഷയങ്ങൾ
തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രാദേശിക വിഷയങ്ങളെക്കാൾ ദേശീയ വിഷയങ്ങൾക്ക് ഊന്നൽ നൽകാനായിരുന്നു ബിജെപിയുടെ തീരുമാനം. എന്നാൽ ഈ തിരഞ്ഞെടുപ്പിൽ ഏറ്റവും ചർച്ചയാകുന്നത് തൊഴിലില്ലായ്മ ആണെന്നാണ് സർവേ പറയുന്നത്. സംസ്ഥാനത്തെ പ്രതിസന്ധികൾക്ക് കാരണം ബിജെപി ഭരണമാണെന്ന് 26 ശതമാനം പേർ അഭിപ്രായപ്പെടുമ്പോൾ ബിജെപിക്ക് മാത്രമെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയു എന്ന് അവകാശപ്പെടുന്നവരാണ് 36 ശതമാനം ആളുകൾ. ബിജെപി അധികാരത്തിലേക്ക് തിരികെ വരുമെന്നാണ് 52 ശതമാനം ആളുകളും പ്രതികരിക്കുന്നത്. മുഖ്യമന്ത്രി പദത്തിൽ രഘുബർ ദാസ് തുടരേണ്ടെന്നാണ് സർവേയിൽ പങ്കെടുത്ത ഭൂരിഭാഗം ആളുകളും പ്രതികരിച്ചത്.
2014ൽ സംഭവിച്ചത്
2014ൽ ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായി തിരഞ്ഞെടുക്കപ്പെട്ടത്. 37 സീറ്റുകൾ നേടിയ ബിജെപി 5 സീറ്റുകൾ നേടിയ എജെഎസ്യുവിന്റെ പിന്തുണയോടെ ഭരണത്തിൽ എത്തി. ജാർഖണ്ഡിൽ 5 വർഷം കാലാവധി തികയ്ക്കുന്ന ആദ്യ സർക്കാരായിരുന്നു ഇത്. ജാർഖണ്ഡ് മുക്തി മോർച്ച 19 സീറ്റുകളും ജാർഖണ്ഡ് വികാസ് മോർച്ച 8 സീറ്റുകളുമാണ് നേടിയത്. കോൺഗ്രസ് 6 സീറ്റുകളും നേടി.
പ്രതീക്ഷയോടെ പ്രതിപക്ഷം
ജാർഖണ്ഡ് മുക്തി മോർച്ച, കോൺഗ്രസ്, ആർജെഡി എന്നീ കക്ഷികൾ ഉൾപ്പെടുന്ന മഹാസഖ്യത്തെ നയിക്കുന്നത് ഹേമന്ത് സോറനാണ്. പ്രതിപക്ഷ പാർട്ടികളുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാണ് ഹേമന്ത് സോറൻ. ജെഎംഎം 43 സീറ്റുകളിലും കോൺഗ്രസ് 31 സീറ്റുകളിലും ആർജെഡി 7 സീറ്റുകളിലുമാണ് സ്ഥാനാർത്ഥികളെ നിർത്തിയിരിക്കുന്നത്. ജനസംഖ്യയുടെ ഭൂരിഭാഗവും ഗോത്ര വിഭാഗക്കാരുള്ള സംസ്ഥാനമാണ് ജാർഖണ്ഡ്. 15 സീറ്റുകളിൽ ബിജെപിയും എജെഎസ്യുവും തമ്മിൽ നേർക്ക് നേർ പോരാട്ടമാണ് നടക്കുന്നത്.