പഞ്ചാബിൽ ഹരിയാന മോഡൽ പയറ്റാൻ ബിജെപി; ശിരോമണി അകാലി ദൾ ബന്ധം അവസാനിപ്പിച്ചേക്കും, മിഷൻ 117
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇക്കുറി ബിജെപിയുടെ പ്രതീക്ഷകൾ തകർന്നടിഞ്ഞ സംസ്ഥാനങ്ങളിൽ ഒന്നാണ് പഞ്ചാബ്. ബിജെപിയുടെ പ്രതീക്ഷകൾക്ക് മങ്ങലേറ്റപ്പോൾ കേരളത്തെക്കൂടാതെ കോൺഗ്രസിന്റെ അഭിമാനം കാത്ത സംസ്ഥാനം കൂടിയാണ് പഞ്ചാബ്. ശിരോമണി അകാലിദളുമായി സഖ്യത്തിലാണ് ബിജെപിക്ക് ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. സീറ്റ് വിഭജനത്തിലും സഖ്യകക്ഷിക്ക് വേണ്ടി ബിജെപി വിട്ടു വീഴ്ചകൾ ചെയ്തു.
ബാലഭാസ്കറിന്റെ മൊബൈൽ ഫോൺ പ്രകാശൻ തമ്പിയുടെ കൈവശം? അപകട ശേഷം വന്ന ഫോൺ കോൾ, ദുരൂഹത
പഞ്ചാബിൽ ഇനി വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളെ നേരിടാൻ ശിരോമണി അകാലിദളുമായുള്ള സഖ്യം തിരിച്ചടിയാകുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന സൂചന നൽകുകയാണ് നേതൃത്വം.
പഞ്ചാബിൽ ഇങ്ങനെ
ലോക്സഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള 13 സീറ്റിൽ 10 സീറ്റിൽ ശിരോമണി അകാലിദൾ സ്ഥാനാർത്ഥികളും മൂന്നിടത്ത് ബിജെപി സ്ഥാനാർത്ഥികളുമാണ് മത്സരിച്ചത്. ഫലം വന്നപ്പോൾ ബിജെപി മൂന്നിൽ രണ്ട് സീറ്റിലും വിജയിച്ചു. അമൃത്സർ സീറ്റ് ബിജെപി കൈവിട്ടപ്പോൾ ഗുർദാസ്പൂരും ഹോഷിയാർപൂരും ബിജെപി സ്ഥാനാർത്ഥികൾ വിജയിച്ചു. 10 സീറ്റുകളിൽ മത്സരിച്ച ശിരോമണി അകാലിദളിന് ലഭിച്ചതാകട്ടെ 2 സീറ്റുകൾ മാത്രം,
കോൺഗ്രസ് തിളങ്ങി
2014ൽ മൂന്ന് സീറ്റ് നേടിയടുത്ത് നിന്ന് എട്ടായി സീറ്റ് നേട്ടം വർധിപ്പിക്കാൻ കോൺഗ്രസിനായി. ആം ആദ്മി പാർട്ടിയുടെ സീറ്റ് നേട്ടം നാലിൽ നിന്നും ഒന്നായി ചുരുങ്ങി. ശിരോമണി അകാലിദൾ- ബിജെപി സഖ്യത്തിന്റെ മുഖ്യ എതിരാളികൾ കോൺഗ്രസ് ആയിരുന്നെങ്കിലും 2014ൽ വൻ ശക്തിയായി ആം ആദ്മി പാർട്ടി വളരുകയായിരുന്നു. സഖ്യം 6 സീറ്റുകൾ നേടിയപ്പോൾ ആംആദ്മി ഒറ്റയ്ക്ക് 4 സീറ്റുകളാണ് 2014ലെ പൊതുതിരഞ്ഞെടുപ്പിൽ നേടിയത്. എന്നാൽ ഇക്കുറി തിളങ്ങാൻ ആം ആദ്മിക്കായില്ല.
ഭരണ പരാജയം ഉയർത്തി
അമരീന്ദർ സിംഗ് സർക്കാരിന്റെ ഭരണ പരാജയങ്ങൾ ഉയർത്തിക്കാട്ടി ബിജെപി-എസ്എഡി സഖ്യം നടത്തിയ പ്രചാരണം ഫലം കണ്ടില്ല. പുൽവാമ ആക്രമണവും ബാലാക്കോട്ട് തിരിച്ചടിയും പഞ്ചാബിൽ കാര്യമായി ബാധിച്ചില്ല. മുഖ്യമന്ത്രി അമരീന്ദർ സിംഗ് തന്നെയാണ് കോൺഗ്രസിനെ നയിച്ചത്. നോട്ട് നിരോധനവും കാർഷിക പ്രശ്നങ്ങളും തിരഞ്ഞെടുപ്പിൽ സ്വാധീനിച്ചതോടെ പഞ്ചാബിൽ എൻഡിഎയ്ക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വന്നു.
തിരിച്ചടി
2017ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ആം ആദ്മി മികച്ചപ്രകടനം കാഴ്ച വെച്ചിരുന്നു. തുടർന്ന് ആം ആദ്മി സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷ കക്ഷിയായില്ല. ബിജെപി-ശിരോമണി അകാലിദൾ സഖ്യത്തിന് പിന്നീടങ്ങോട്ട് വ്യക്തമായ മുന്നേറ്റം നടത്താൻ കഴിഞ്ഞിട്ടുമില്ല.
ശിരോമണി അകാലിദളിന്റെ തകർച്ച
പഞ്ചാബില്‍ ശിരോമണി അകാലിദളിന്റെ തകര്‍ച്ച ആരംഭിച്ചത് 2015ലാണ്. സിഖുകാരുടെ വിശുദ്ധ പുസ്തകമായ ഗുരു ഗ്രന്ഥ്‌സാഹിബ് നശിപ്പിക്കപ്പെട്ട സംഭവത്തെ തുടര്‍ന്നുണ്ടായ സിഖ് പ്രതിഷേധത്തിന് നേരെ നടന്ന പൊലീസ് വെടിവെയ്പ്പില്‍ 2 പേരാണ് കൊല്ലപ്പെട്ടത്. വിശുദ്ധ ഗ്രന്ഥം അശുദ്ധമാക്കിയതിലും പോലീസ് വെടിവയ്പ്പിലും തനിക്കെതിരെ തെളിവുണ്ടെങ്കിൽ അറസ്റ്റ് ചെയ്യാൻ ശിരോമണി അകാലിദൾ നേതാവും അന്ന് ഉപമുഖ്യമന്ത്രിയുമായിരുന്ന സുഖ്ബീർ സിംഗ് ബാദൽ വെല്ലുവിളി നടത്തിയിരുന്നു.
പ്രതിഷേധം ശക്തമായി
വിശുദ്ധ പുസ്തകം സര്‍ക്കാരിന് സംരക്ഷിക്കാനായില്ലെന്ന് ആരോപിച്ച് നിരവധി ശിരോമണി അകാലിദൾ നേതാക്കളും പ്രവർത്തകരും പാർട്ടി വിട്ടു. എസ് എഡി സർക്കാരിന്റെ പത്ത് വർഷത്തെ ഭരണിത്തിനിടെ ഉയർന്ന അഴിമതിക്കഥകൾ പാർട്ടിയെ പ്രതിരോധത്തിലാക്കി. 2017ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള 117 സീറ്റുകളിൽ വെറും 15 ഇടത്ത് മാത്രമാണ് എസ്എഡി സ്ഥാനാർത്ഥികൾ വിജയിച്ചത്. 2019ലെ തിരഞ്ഞെടുപ്പിലും തിരിച്ചെത്താനുള്ള അകാലിദളിന്റെ ശ്രമങ്ങൾ കോൺഗ്രസ് തകർക്കുകയായിരുന്നു.
തനിച്ച് മത്സരിക്കാൻ
പഞ്ചാബിൽ ശിരോമണി അകാലിദളിന് ഇനിയൊരു തിരിച്ച് വരവ് സാധ്യമല്ലെന്ന വിലയിരുത്തിലെ തുടർന്നാണ് സംസ്ഥാനത്ത് ഒറ്റയ്ക്ക് മത്സരിക്കാൻ ബിജെപി തീരുമാനിക്കുന്നത്. സംസ്ഥാനത്തെ 117 ലോക്സഭാ സീറ്റുകളിലും തിരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള പ്രവർത്തനങ്ങളും തയാറെടുപ്പുകളും ആരംഭിക്കാൻ പ്രാദേശിക നേതൃത്വങ്ങൾക്ക് സംസ്ഥാന നേതാക്കൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സീറ്റില്ല
നിലവിലെ ധാരണ അനുസരിച്ച് 117 സീറ്റുകളിൽ 23 ഇടത്ത് മാത്രമാണ് ബിജെപി സ്ഥാനാർത്ഥികൾ മത്സരിക്കുന്നത്. ഹരിയാനയിൽ ഇക്കുറി സഖ്യം ഉപേക്ഷിച്ച് ഒറ്റയ്ക്ക് മത്സരിച്ച ബിജെപി ആകെയുള്ള പത്ത് സീറ്റുകളിലും വിജയിച്ചിരുന്നു. പഞ്ചാബിലും ഈ മാതൃക സ്വീകരിക്കണമെന്നാണ് നേതാക്കൾ ആവശ്യപ്പെടുന്നത്.
രണ്ട് സീറ്റുകൾ
ഫെറോസ്പൂർ, ഭത്തിണ്ട സീറ്റുകളിലാണ് ഇക്കുറി ശിരോമണി അകാലി ദൾ സ്ഥാനാർത്ഥികൾ വിജയിച്ചത്. ഹർസിമ്രത് കൗർ ബാദലും ഭർത്താവ് സുഖ്ബീര്‍ സിംഗും വിജയിച്ചു. ഹർസിമ്രത് കൗറിന് മോദി സർക്കാരിൽ ഭക്ഷ്യ സംസ്കരണ വകുപ്പിന്റെ ചുമതലയാണ് നൽകിയിരിക്കുന്നത്.