സാമ്പത്തിക സംവരണത്തിന് പിന്നാലെ മോദിയുടെ വക വീണ്ടും വമ്പൻ പ്രഖ്യാപനം; സർക്കാർ ജോലിയിൽ കൂട്ടനിയമനം
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ രണ്ടാമൂഴം ഉറപ്പാക്കാൻ പദ്ധതികൾ ആവിഷ്കരിച്ച് തുടങ്ങിയിരിക്കുന്നു ബിജെപി. ഹിന്ദി ഹൃദയഭൂമിയിലേറ്റ തിരിച്ചടിയിൽ നിന്ന് പാഠം ഉൾക്കൊണ്ട് കരുതലോടെയാണ് മുന്നോട്ടുള്ള നീക്കങ്ങൾ. 2014ൽ വിജയം നേടിക്കൊടുത്ത മോദി പ്രഭാവത്തിന് മങ്ങലേറ്റിട്ടുണ്ടെന്ന് മുതിർന്ന നേതാക്കൾ തന്നെ സമ്മതിക്കുന്ന സാഹചര്യത്തിൽ പുതിയ തന്ത്രങ്ങളാണ് ഇനി ആവിഷ്കരിക്കുന്നത്.
തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ പലതും പാലിക്കാനാകാതെ പോയതും തിരിച്ചടിയാകുമെന്ന് ബിജെപി കേന്ദ്രങ്ങൾ വിലയിരുത്തുന്നുണ്ട്. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കൂടുതൽ ജനപ്രിയ പദ്ധതികൾ പ്രഖ്യാപിക്കാനൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ. മുന്നോക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സംവരണം ഏർപ്പെടുത്തിയതിന് പിന്നാലെ മറ്റൊരു വമ്പൻ പ്രഖ്യാപനം ഉടനുണ്ടെന്നാണ് വിവരം.
പത്ത് ശതമാനം സംവരണം
ചരിത്രത്തിലാദ്യമായാണ് രാജ്യത്ത് സാമ്പത്തിക സംവരണം നടപ്പിലാക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്ക സമുദായംഗങ്ങൾക്ക് പത്ത് ശതമാനം സംവരണം നൽകാനാണ് തീരുമാനം. വാർഷിക വരുമാനം എട്ട് ലക്ഷത്തിൽ താഴെയുള്ളവർക്കാണ് ഇതിന്റെ ഗുണം ലഭിക്കുക. ഇതോടെ മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാർക്ക് സർക്കാർ ജോലിയിലും വിദ്യാഭ്യാസ മേഖലയിലുമെല്ലാം പത്ത് ശതമാനം സംവരണം ലഭിക്കും.
പുതിയ തീരുമാനം
സാമ്പത്തിക സംവരണത്തിന് ശേഷം മറ്റൊരു വമ്പൻ പ്രഖ്യാപനത്തിന് കേന്ദ്രസർക്കാർ ഒരുങ്ങുന്നതായി സൂചനയുണ്ടെന്നാണ് ദേശീയ മാധ്യമമായ ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്. മധ്യവർഗത്തിനിടയിൽ നഷ്ടമായ സ്വീകാര്യത തിരികെപ്പിടിക്കാനാണ് പുതിയ പ്രഖ്യാപനമെന്നാണ് സൂചന.
വമ്പൻ തൊഴിൽ അവസരം
സർക്കാർ മേഖലയിൽ കൂടുതൽ പേർക്ക് തൊഴിൽ നൽകുന്നതായിരിക്കും മോദിയുടെ അടുത്ത പ്രഖ്യാപനമെന്നാണ് സൂചന. പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് പകരം നിലവിൽ ഒഴിവുള്ള തസ്തികളിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യാനാണ് പദ്ധതിയെന്നാണ് സൂചന.
29 ലക്ഷം അവസരങ്ങൾ
കേന്ദ്ര- സംസ്ഥാന സ്ഥാപനങ്ങളിലായി നിലവിൽ 29 ലക്ഷത്തോളം ഒഴിവുണ്ടെന്നാണ് കണക്കുകൾ. ഒഴിവുള്ള തസ്തികളിലേക്ക് പുതിയ ആളുകളെ നിയമിച്ചാൽ ഒരു ലക്ഷം കോടിയോളം സർക്കാരിന് അധിക ബാധ്യതയുണ്ടാകും. ശമ്പള വിതരണത്തിനായി ബജറ്റിൽ വകയിരുത്തുന്ന തുക 76 ശതമാനമായി ഉയർത്തേണ്ടി വരും.
മിനിമം വേതനം 18000 രൂപ
ഏഴാം ശമ്പള കമ്മീഷന്റെ ശുപാർശ പ്രകാരം തുടക്കക്കാരനായ ജീവനക്കാരന്റെ ശമ്പളം 7000ൽ നിന്ന് 18000 ആയി വർദ്ധിപ്പിച്ചിട്ടുണ്ട്. ഒഴിവുള്ള തസ്തികകളിലേക്ക് ഉടൻ നിയമനം നടത്താനുള്ള തുക സർക്കാരിന്റെ പക്കലില്ല. അതുകൊണ്ട് തന്നെ സംസ്ഥാനങ്ങളിൽ ഒഴിവുള്ള തസ്തികകളിൽ നിയമനം നടത്താനായിരിക്കും കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം.
ഇപ്പോൾ നിയമിച്ചാൽ
സാമ്പത്തിക സംവരണം പ്രഖ്യാപിച്ച സാഹചര്യത്തിൽ സർക്കാർ തസ്തികകളിലേക്ക് ഇപ്പോൾ നിയമനം നടത്തിയാൽ മധ്യവർഗത്തിനിടയിൽ നഷ്ടമായ സ്വീകാര്യത തിരിച്ചു പിടിക്കാനാകും എന്നാണ് ബിജെപിയുടെ പ്രതീക്ഷ. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം ഉറപ്പാക്കിയതോടെ മധ്യവർഗ വിഭാഗത്തിൽ നിന്നും കൂടുതലാളുകൾക്ക് നിയമനം ലഭിക്കും.
കൂടെ നിർത്താൻ പദ്ധതികൾ
സാമ്പത്തിക സംവരണവും ജിഎസ്ടി പരിധി 20ൽ നിന്ന് 40 ലക്ഷമാക്കിയ ഉർത്തിയതും അടുത്ത തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. 40 ലക്ഷം രൂപയെങ്കിലും വാർഷിക വിറ്റുവരവുള്ള വ്യാപാരികൾക്ക് മാത്രം ജിഎസ്ടി രജിസ്ട്രേഷൻ നിർബന്ധമാക്കി കേന്ദ്രം അടുത്തിടെ ഇളവ് അനുവദിച്ചിരുന്നു.
സ്വന്തം നിലയ്ക്ക് സംസ്ഥാനങ്ങൾ
സർക്കാർ വകുപ്പുകളിലെ ഒഴിവുകളിൽ നിമനം നടത്താൻ ചില സംസ്ഥാനങ്ങൾ സ്വന്തം നിലയ്ക്ക് പദ്ധതികൾ ആവിഷ്കരിച്ചു കഴിഞ്ഞു. സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളിലും ഒരാൾക്കെങ്കിലും സർക്കാർ ജോലി ഉറപ്പാക്കാൻ ഒരു കുടുംബം, ഒരു ജോലി എന്ന പദ്ധതി പ്രഖ്യാപിച്ച് കഴിഞ്ഞു സിക്കിം സർക്കാർ. ഗുജറാത്തിലും ബിഹാറിലും സർക്കാർ ജോലിയിൽ സംവരണം ഏർപ്പെടുത്താനുള്ള നീക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു.
ഒരു കോടി തൊഴിൽ അവസരം
രാജ്യത്ത് ഒരു കോടി തൊഴിലവസരം സൃഷ്ടിക്കുമെന്നത് മോദി സർക്കാരിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. എന്നാൽ സെന്റൻ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കണോമി പുറത്തുവിട്ട കണക്കുകളിലാണ് രാജ്യത്ത് കഴിഞ്ഞ ഒരു വര്‍ഷത്തില്‍ മാത്രം തൊഴില്‍ നഷ്ടമായത് ഒരു കോടിയിലേറെപേര്‍ക്കാണെന്ന് വ്യക്തമാക്കുന്നത്. ഇന്ത്യയിൽ തൊഴിലില്ലായ്ക വർദ്ധിച്ച് വരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
കർണാടക പിടിക്കാൻ ബിജെപി ചെലവഴിച്ചത് 122 കോടി; മൂന്ന് സംസ്ഥാനങ്ങൾക്ക് ആകെ 14 കോടി